പത്തനംതിട്ട: ഓണക്കാല വിപണി ലക്ഷ്യമാക്കി അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന പാലിന്റെ ഗുണനിലവാരത്തില്‍ ആശങ്ക. അതിര്‍ത്തി കടന്ന് ടാങ്കറുകളിലും പായ്ക്കറ്റുകളാക്കിയും സംസ്ഥാനത്തേക്കു കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാര പരിശോധന കാര്യക്ഷമമല്ലെന്നതാണ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നത്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പാലെത്തുന്നത്. ടാങ്കറുകളില്‍ എത്തിക്കുന്ന പാല് കവറില്‍ നിറച്ച് പലപേരുകളില്‍ വിപണിയില്‍ എത്തിക്കുകയാണ് മിക്ക കമ്പനികളും ചെയ്യുന്നത്. തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്നുമാണ് ഇവിടേക്ക് ഏറെയും പാല് എത്തുന്നത്.
പത്തിലധികം കമ്പനികളുടെ ഉത്പന്നങ്ങളാണ് നമ്മുടെ നാട്ടില്‍ വിറ്റഴിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ കവര്പാലിന് കൂടുതല്‍ കമ്മീഷന് ലഭിക്കുമെന്നതിനാല്‍ വ്യാപാരികള്‍ക്കും ഇത് വിറ്റഴിക്കാന്‍ താത്പര്യമാണ്. ഓണക്കാലമായതോടെ വ്യാപാരികള്‍ക്ക് കൂടുതല്‍ കമ്മീഷന് നല്‍കികൊണ്ട് പുതിയ കമ്പനികള്‍ പാലും ഇതര ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കുന്നുണ്ട്. അതിര്‍ത്തികടന്നെത്തുന്ന പാലിന്റെ പരിശോധന കാര്യക്ഷമമല്ലെന്ന പരാതിയും നിലനില്ക്കുന്നു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ നടത്തിയ പരിശോധനകളില്‍ പുറത്തുനിന്നുമെത്തുന്ന ചില കമ്പനികളുടെ പാലില്‍ മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു.
ഇന്ന് വിപണയില്‍ പത്തോളം കമ്പനികളുടെ കവര്‍പാല്‍ ലഭ്യമാണ്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ മായംകലര്ന്നതായി കണ്ടെത്തിയ ഏതാനും കമ്പനികളുടെ പാല് വില്‍പ്പന മുമ്പ് നിരോധിച്ചിരുന്നു. എന്നാല്‍ ഇവ മറ്റ് പേരുകളില്‍ വീണ്ടും വിപണിയില്‍ എത്തുകയാണ്. ഓണക്കാലമായതോടെ ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതായി ഫുഡ് സേഫ്ടി അധികൃതര്‍പറഞ്ഞു. ക്ഷീരവികസന വകുപ്പുമായി ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്.
പി.എ. വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: