തിരുവനന്തപുരം: ജാതിയുടേയും മതത്തിന്റേയും പേരില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്ന സമൂഹത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഉപരാഷ്ട്രപതി ഡോ ഹമീദ് അന്‍സാരി പറഞ്ഞു. ശ്രീനാരായണ ധര്‍മ്മ സമിതി ഏര്‍പ്പെടുത്തിയ ശീനാരായണ ഗുരു ആഗോള മതേതര സമാധന പുരസ്കാരം കേന്ദ്ര മന്ത്രി ശശി തരൂരിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയായി വികസനത്തെ ബാധിക്കുന്ന തരത്തില്‍ ജാതി, മതം, ഭാഷ, വംശം, സാമ്പത്തിക സ്ഥിതി എന്നീ ഘടകങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണ്. ഗുരുദേവ ദര്‍ശനങ്ങള്‍ പിന്തുടരുന്നതിലൂടെ ഇത്തരം വെല്ലുവിളികള്‍ തരണം ചെയ്ത് സമൂഹത്തില്‍ വികസനവും ഐക്യവും സമാധാനവും നിലനിര്‍ത്തുവാന്‍ കഴിയുമെന്നും ഹമീദ് അന്‍സാരി ചൂണ്ടിക്കാട്ടി.
ഭരണഘടന വിഭാവനം ചെയ്യുന്ന റിപ്പബ്ലിക് എന്ന ആശയം മതേതര ജനാധിപത്യ തത്വങ്ങളിലധിഷ്ടിതമാണ്. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നൈതികതയും, സ്വതന്ത്ര ചിന്തയും, വിശ്വാസവും, ആരാധനയും, തുല്യ നീതിയും തുല്യ അവസരങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇത്തരം ആശയങ്ങളുടെ നീതിപൂര്‍വ്വമായ നിര്‍വഹണത്തിലൂടെ മാത്രമേ ബഹുസ്വരതയിലൂന്നിയ വികസിത രാജ്യമെന്ന ലക്ഷ്യം സാധ്യമാകൂ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശ്രീനാരായണ ഗൂരു ഇതേ ആശയങ്ങള്‍ തന്നെയാണ് മുന്നോട്ട് വച്ചത്. സാമൂഹ്യ-സാമ്പത്തിക ഉന്നമനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കിയും സാധാരണക്കാരന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ആശയങ്ങളാണ് ഗുരുദേവന് പ്രചരിപ്പിച്ചത്. അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ പേരിലുള്ള അവാര്‍ഡ് ഒരു പുരസ്കാരത്തിനുപരി അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള കടമ കൂടിയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പറഞ്ഞു. കേരളം ലോകത്തിനു നല്കിയ സംഭാവനയാണ് ശശി തരൂരെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശശി തരൂര്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഗുരുവിന്റെ പേരിലുള്ള ബഹുമതി വിലമതിക്കാനാവാത്തതാണ്.
ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ധാരാളം വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാല്‍, അന്തര്‍ദേശീയതലത്തില്‍ ചുരുക്കം ചില വ്യക്തിത്വങ്ങളെ മാത്രമേ കേരളത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. അതില്‍ പ്രമുഖ വ്യക്തിത്വമാണ് ശശി തരൂര്‍. മൂന്നു ദശാബ്ദക്കാലം ഐക്യരാഷ്ട്രസഭയില്‍ സേവനം അനുഷ്ടിച്ച ശശി തരൂര്‍ ലോകസമാധാനത്തിന്റെ ദൗത്യം ഏറ്റെടുത്ത വ്യക്തിയാണ്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ഹൃദയത്തില്‍ ഇന്ത്യയെ സൂക്ഷിച്ചയാളാണ് തരൂരെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ലോകം മുഴുവന്‍ അംഗീകരിച്ച ശ്രീനാരായണഗുരുവിനെ കാണാന്‍ ഗാന്ധിയും ടാഗോറും ഇവിടേക്കു വന്നുവെങ്കിലും ഗുരുദേവദര്‍ശനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ നാം വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കേന്ദ്രമാനവവിഭവശേഷി സഹമന്ത്രി ഡോ.ശശി തരൂര്‍ പറഞ്ഞു. എത്രയോ കാലം മുമ്പുതന്നെ ആഗോളവീക്ഷണമുള്ളയാളായിരുന്നു ശ്രീനാരായണഗുരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി വി.എസ്.ശിവകുമാര്‍, കെ.മുരളീധരന് എംഎല്‍എ, ശിവഗിരി മഠാധിപതി സ്വാമി സൂക്ഷ്്മാനന്ദ, ജി.സുബോധനന്‍, മനു പുഷ്പാംഗദന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: