ന്യൂദല്‍ഹി: മാതാ അമൃതാനന്ദമയീ മഠം ദേശീയതലത്തില്‍ ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കുന്നു. പ്രളയം നാശംവിതച്ച ഉത്തരാഖണ്ഡില്‍ 50 കോടി രൂപയുടെ ദുരിതാശ്വാസ-പുനരധിവാസപ്രവര്‍ത്തനങ്ങളും ഇന്ത്യയിലുടനീളമുള്ള 101 ഗ്രാമങ്ങള്‍ ദത്തെടുത്ത് അവയെ സ്വയംപര്യാപ്തമാക്കാനുള്ള ദൗത്യവുമാണ് മഠം ഏറ്റെടുത്തിരിക്കുന്നത്.
സപ്തംബര്‍ 26, 27 തിയതികളില്‍ കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയീ ആശ്രമത്തില്‍ നടക്കുന്ന അമ്മയുടെ അറുപതാം പിറന്നാളാഘോഷമായ ‘അമൃതവര്‍ഷം 60’ല്‍ രണ്ടു ബൃഹദ് പദ്ധതികളുടെയും ഔദ്യോഗിക പ്രഖ്യാപനം നടക്കും. ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ തകര്‍ന്ന ഏകദേശം 500 വീടുകളാണ് പുനര്‍നിര്‍മിക്കുകയെന്ന് മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപനാന്ദ പത്രസമ്മേളനത്തില്‍ പറഞ്ഞു. രുദ്രപ്രയാഗ്, ഉത്തരകാശി എന്നീ ജില്ലകളിലായി തകര്‍ന്നുപോയ 42 ഗ്രാമങ്ങളിലെ മുഴുവന്‍ വീടുകളും ഇതില്‍ ഉള്‍പ്പെടും. വീടുകള്‍ നിര്മിച്ചുകൊടുക്കുന്നതിനൊപ്പം പാവപ്പെട്ട കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, വിധവകള്‍ക്കും വികലാംഗര്‍ക്കും പെന്ഷന്, വേണ്ടത്ര സംരക്ഷണം കിട്ടാത്ത കുട്ടികള്‍ക്കായി അനാഥാലയമോ കീയര്‍ ഹോമോ, സ്വയം സഹായ സംഘങ്ങള്‍ വഴി വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുകിടവ്യാപാരങ്ങള് തുടങ്ങാന്‍ സഹായിക്കുന്നതിലൂടെ സ്ത്രീകളുടെ ശാക്തീകരണം തുടങ്ങിയ പദ്ധതികളും മഠം നടപ്പാക്കുമെന്ന് സ്വാമി പറഞ്ഞു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള 101 ഗ്രാമങ്ങള്‍ ദത്തെടുത്ത് അവയ്ക്ക് സ്വയംപര്യാപ്തതയും പുരോഗതിയും കൈവരിക്കാനുതകുന്ന മറ്റൊരു പദ്ധതി മഠം നടപ്പാക്കുന്നവയില് ഏറ്റവും വലിയ സേവനപ്രവര്ത്തനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അമൃത സ്വാശ്രയഗ്രാമം’ എന്നു പേരിട്ട പദ്ധതി പൂര്‍ത്തിയാകുന്നതോടെ മഠം കഴിഞ്ഞ 30 വര്‍ഷമായി ലക്ഷ്യമിടുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ വലിയൊരു കാല്‍വയ്പാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളില്‍ വനവല്‍ക്കരണം നടപ്പാക്കുന്നതിനൊപ്പം ‘സീറോ വേസ്റ്റ്’ ഗ്രാമങ്ങളാക്കി അവയെ മാറ്റാനുതകുന്ന വിധത്തിലുള്ള പരിശീലനങ്ങളും നല്‍കും. വിധവകള്‍ക്കും വികലാംഗര്‍ക്കും പെന്ഷന് നല്‍കുക, പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കുക, ധ്യാന-യോഗ ക്യാംപുകള്‍ സംഘടിപ്പിക്കുക, ബോധവല്‍ക്കരണ പരിപാടികളിലൂടെ മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം കുറച്ചുകൊണ്ടുവരിക തുടങ്ങിയവയും പരിപാടിയുടെ ലക്ഷ്യങ്ങളാണ്.
തൊഴില്‍ പരിപാടിയായ ‘അമൃതശ്രീ’ ദത്തെടുക്കപ്പെടുന്ന 101 ഗ്രാമങ്ങളിലും നടപ്പാക്കുന്നുണ്ട്. ആദ്യത്തെ ടാബ്ലറ്റ് അധിഷ്ഠിത മള്‍ട്ടിമീഡിയ ബോധന പരിപാടി ദത്ത് ഗ്രാമങ്ങളില്‍ നടപ്പാക്കുമെന്ന് അമൃത സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് ഫോര്‍ എഡ്യൂക്കേഷന്‍ (ക്രിയേറ്റ്) ഡയറക്ടര്‍ രഘുരാമന് വിശദീകരിച്ചു. അമൃത യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗിന്റെ സഹകരണത്തോടെ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്, നാനോ മെറ്റീരിയല്കൊണ്ടു വികസിപ്പിച്ചെടുത്ത ഇപ്പോഴുള്ള സോളാര്‍ സിസ്റ്റങ്ങളേക്കാള്‍ 500 മടങ്ങ് ശേഷിയുള്ളതും കൂടുതല്‍ ഊര്‍ജ്ജസാന്ദ്രത ഉള്ളതുമായ സോളാര്‍ സെല്ലുകളും ബാറ്ററികളുമടങ്ങിയ സംവിധാനം ഉപയോഗിച്ച് ഗ്രാമങ്ങളില്‍ ഉപയോഗിക്കുന്ന ടാബ്ലറ്റുകള് ചാര്ജുചെയ്യാമെന്നും അദ്ദേഹം സൂചിപ്പിച്ചു.അമൃത സര്‍വ്വകലാശാലക്കു കീഴിലുള്ള അമ്മച്ചി ലാബ്സ് വികസിപ്പിച്ചെടുത്ത കംപ്യൂട്ടറൈസ്ഡ് വൊക്കേഷണല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ട്രെയ്നിംഗ് (സിവെറ്റ്), ലൈഫ് എന്റിച്ച്മെന്റ് എഡ്യൂക്കേഷന്‍ (എല്‍ഇഇ) എന്നിവ ഉപയോഗിച്ചായിരിക്കും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് അമ്മച്ചി ലാബ്സ് ഡയറക്ടര്‍ ഭവാനി ബിജലാനി പറഞ്ഞു. കാണാനാകാത്തതും ധരിക്കാവുന്നതുമായ മറ്റൊരു ഉപകരണം അരക്ഷിത സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് രഹസ്യമായി കുടുംബാംഗങ്ങളേയോ പൊലീസിനേയോ ബന്ധപ്പെടാന്‍ ഉപകരിക്കുന്നതാണ്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സുരക്ഷാബോധം സൃഷ്ടിക്കുന്നതിനുതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള അമ്മയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഉപകരണത്തിന്റെ ആദ്യരൂപം ഉണ്ടാക്കിയതെന്ന് സൈബര്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ഡോ. കൃഷ്ണശ്രീ അച്യുതന് പറഞ്ഞു.
ശാസ്ത്രജ്ഞര്‍, സാമൂഹ്യനേതാക്കള്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, സംരംഭകര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് രണ്ടു ദിവസത്തെ ഉച്ചകോടിയും ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഈ ഉച്ചകോടിയില്‍ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ ഗ്രാമങ്ങളെ ദത്തെടുക്കുന്ന പദ്ധതിയില്‍ നടപ്പാക്കുമെന്ന് സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു. മുന്‍ രാഷ്ട്രപതി ഡോ.എപി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ ഡോ.എം.എസ്.സ്വാമിനാഥന്, ഡോ.കസ്തൂരി രംഗന്, നൊബേല്‍ ജേതാവ് ഡോ. ലീ ഹേര്ട്ട്വെല് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: