ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികളും കുറ്റക്കാരാണെന്ന് ദല്‍ഹി സാകേതിലെ അതിവേഗ കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് ചുമത്തിയിരുന്ന കൊലപാതകം, ബലാത്സംഗം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖാന്നയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.
തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച പ്രധാനപ്രതിയായിരുന്ന രാംസിങ്ങിന്റെ സഹോദരന് മുകേഷ് (26), വിനയ് ശര്‍മ്മ (20), പവന് ഗുപ്ത (19), അക്ഷയ് സിങ് താക്കൂര്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചാം പ്രതിയെ പത്തു ദിവസങ്ങള്‍ക്ക് മുമ്പ് ജുവനെയില്‍ കോടതി മൂന്ന് വര്‍ഷത്തെ ദുര്‍ഗുണപരിഹാര പാഠശാല വാസത്തിനു ശിക്ഷിച്ചിരുന്നു.
2012 ഡിസംബര്‍ 16ന് രാത്രിയില്‍ തലസ്ഥാന നഗരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ വച്ച് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് ഒമ്പതു മാസത്തിനകം വിചാരണ പൂര്‍ത്തിയായി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി സിനിമ കണ്ട് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സിനുള്ളില്‍ വച്ച് യുവതി അതിക്രൂരമായി ലൈംഗിക പീഡനത്തിനിരയാകുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം പ്രതികളായ ആറുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കി. ഇരുമ്പുദണ്ഡ് സ്വകാര്യഭാഗത്തിലൂടെ കുത്തിക്കയറ്റുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബസ്സിനുള്ളില്നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് ആശുപത്രിയിലാക്കുകയായിരുന്നു. വന്‍കുടല്‍ പുറത്തേക്ക് ചാടിയ നിലയിലായിരുന്നു പെണ്‍കുട്ടിയ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് എയിംസിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബര്‍ 29ന് മരണമടയുകയായിരുന്നു.
പെണ്‍കുട്ടിക്കു നേരെ നടന്ന അതിക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളാണ് നടന്നത്. രാജ്യതലസ്ഥാനത്ത് ദിവസങ്ങളോളം പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്നതില്‍ പോലീസ്-ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഒരുഘട്ടത്തില്‍ പ്രതിഷേധക്കാര്‍ രാഷ്ട്രപതിഭവന് സ്ഥിതിചെയ്യുന്ന റെയ്സീനക്കുന്നിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിവരെ സംജാതമായിരുന്നു.
പ്രതിഷേധം ശക്തമായതോടെ പീഡനവിരുദ്ധ നിയമം കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ദല്‍ഹി പീഡനക്കേസിന്റെ വിചാരണയ്ക്കായി അതിവേഗ കോടതി രൂപീകരിക്കുകയും ചെയ്തു. തുടര്‍ച്ചയായ 130 ദിവസങ്ങളിലായി നടന്ന വിചാരണ നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ക്കെതിരെയുള്ള വിധി ഉണ്ടായിരിക്കുന്നത്. വിചാരണവേളയില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 85 പേരെയും പ്രതിഭാഗം 17 പേരെയും സാക്ഷികളായി വിസ്തരിച്ചു. പെണ്‍കുട്ടിയോടൊപ്പം ബസ്സില്‍ കയറി മര്‍ദ്ദനത്തിനിരയായ സുഹൃത്തിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി.
പ്രതികളില്‍ മുകേഷ് മാത്രം സംഭവം നടന്ന സമയം താന്‍ ബസ്സിലുണ്ടായിരുന്നതായി സമ്മതിച്ചിരുന്നു. മറ്റുള്ളവര്‍ തങ്ങള്‍ ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന മൊഴിയാണ് കോടതിയില്‍ നല്‍കിയത്. എന്നാല്‍ മദ്യലഹരിയില്‍ ബസ്സുമായി റോഡിലേക്കിറങ്ങിയ പ്രതികള്‍ സ്ത്രീകളെ ഉപദ്രവിക്കുകയെന്ന ലക്ഷ്യവുമായാണ് സഞ്ചരിച്ചിരുന്നതെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. ബസ്സിനുള്ളില്‍ പ്രതികളെല്ലാമുണ്ടായിരുന്നതായി വ്യക്തമാക്കിക്കൊണ്ട് പോലീസ് സമര്‍പ്പിച്ച തെളിവുകളും കോടതി അംഗീകരിച്ചു. ദല്‍ഹി പോലീസിനെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച ശേഷമാണ് 230 പേജുള്ള വിധിന്യായം കോടതി പ്രഖ്യാപിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ തന്നെ വിധിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിവളപ്പില്‍ വച്ച് പ്രതികരിച്ചു. സമ്മര്‍ദ്ദം മൂലമുള്ള വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പ്രതികളായ മുകേഷിന്റെ അഭിഭാഷകന് വി.കെ. ആനന്ദ് വിധി കേട്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: