കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാനും സോളാര്‍ കേസില്‍ ആരോപണ വിധേയനുമായ സലീംരാജിനേയും സംഘത്തേയും ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അറസ്റ്റിലായ പ്രതികളെ രാത്രിയോടെയാണ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.
സാമ്പത്തിക തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി റിജോ, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം ഭാരവാഹിയായ ജുനൈദ്, എസ്ഡിപിഐ പ്രവര്‍ത്തകനായ ഷംനാദ്, ഇര്‍ഷാദ്, സിദ്ദിഖ്, സത്താര്‍ എന്നിവരാണ് സലിംരാജിനൊപ്പം റിമാന്റിലായത്. മജിസ്ട്രേററിന് മുന്നില്‍ ഹാജരാക്കും മുമ്പ് ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
അനധികൃതമായി സംഘം ചേരല്‍, വധഭീഷണി മുഴക്കല്‍, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ ഏഴാം പ്രതിയാണ് സലിംരാജ്. കോഴിക്കോട് കരിക്കാംകുളത്ത് മറ്റൊരു കാറിനെ പിന്തുടര്ന്ന് തടഞ്ഞ് നിര്‍ത്തി കാര്‍ ഓടിച്ചിരുന്നയാളെ മര്‍ദ്ദിക്കുകയും അയാളില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സലീം രാജിനെയും ഏഴംഗ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ ജാമ്യ ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: