മലപ്പുറം: ടി പി വധക്കേസില്‍ ഇരുപത് പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രാജിവെക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വഹക സമിതി അംഗം ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ആഭ്യന്തരവകുപ്പും സിപിഎമ്മും ഒത്തുകളിച്ചതായി ശോഭ ആരോപിച്ചു. 166 സാക്ഷികളെയും 598 രേഖകളും ഹാജരാക്കിയിട്ടും നിര്‍ണ്ണായക തെളിവുപോലും നല്‍കാനാകാത്തത് പ്രോഷിക്യൂഷന്റെ പൂര്‍ണ്ണ പരാജയമാണ്. ടി പി വധക്കേസ് അന്വേഷണം നേരായ വഴിക്കല്ല പോകുന്നതെന്നും കേസ് സിബിഐ യെകൊണ്ട് അന്വേഷിപ്പിക്കണമെന്നും പരല്മീനുകള് മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും വമ്പന്‍സ്രാവുകള്‍ പുറത്ത് നില്‍ക്കുകയാണെന്ന കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഈ അവസരത്തില്‍ ഗൗരവതരമാണെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് – സിപിഎം നേതൃത്വം ഒത്തുകളിച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ് ഇരുപത് പ്രതികളെയും വെറുതെ വിട്ടത്. കേസില്‍ അപ്പീല്‍ പോകണമെന്ന ചെന്നിത്തലയുടെ പ്രസ്താവന സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ ഒത്തുകളി നാടകം പൊളിഞ്ഞതിന്റെ ജാള്യത മറക്കാനാണ്. ടി പി വധക്കേസില്‍ സിപിഎം പോളിറ്റ്ബ്യൂറോ നടത്തിയ അന്വേഷണം ഈ സാഹചര്യത്തില്‍ പി ബി പുറത്തുവിടാന്‍ തയ്യാറുണ്ടോയെന്നും ശോഭ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: