കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിവിധ സന്നദ്ധ സംഘടനകള്‍ വന്‍ സാമ്പത്തിക സമാഹരണം നടത്തുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് പ്രധാനമായും കണ്ണൂരിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ എഴുത്തുമായാണ് ഇവര്‍ സ്കൂള്‍ അധികൃതരെ സമീപിക്കുന്നത്. അത് കൊണ്ടുതന്നെ സന്നദ്ധസംഘടനകളുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സ്കൂള്‍ അധികൃതര്‍ കൂടുതലായി അന്വേഷിക്കാറില്ല.
സ്കൂളിലെത്തുന്ന സന്നദ്ധസംഘടനയുടെ ഭാരവാഹികള്‍ അവരുടെ സംഘടനയുടെ പ്രവൃത്തികള്‍ പെരുപ്പിച്ച് കാട്ടുകയാണ് പതിവ്. ഇത് വിശ്വസിച്ച് സ്കൂള്‍ അധിക്യതര്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ലക്ഷങ്ങളാണ് സമാഹരിക്കുന്നത്. ഇത്തരം സന്നദ്ധസംഘടനകളെകുറിച്ച് പ്രാഥമിക അന്വേഷണം നടത്തണമെന്ന് ഏതെങ്കിലും ഭാഗത്ത് നിന്ന് ആവശ്യമുയര്‍ന്നാലും അത് പരിഗണിക്കപ്പെടാറില്ല. സന്നദ്ധസംഘടനകളെക്കുറിച്ച് ഏതെങ്കിലും അധ്യാപകരോ ജീവനക്കാരോ സംശയം പ്രകടിപ്പിച്ചാല്‍ അവരെ ഒറ്റപ്പെടുത്തുന്ന പ്രവണതയുമുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ ഏതാനും മാസങ്ങള്‍കൊണ്ട് നടന്നത് ലക്ഷങ്ങളുടെ പിരിവാണ്. 1700 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂളിലെ ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ ഫോറം നല്‍കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി 20 പേരെയെങ്കിലും കണ്ട് സാമ്പത്തിക സമാഹരണം നടത്തണമെന്നായിരുന്നു സ്കൂള്‍ അധികൃതര്‍ നല്കിയ നിര്‍ദ്ദേശം. ഇരുപത് പേരെ ചേര്‍ത്താല്‍ പുതിയ ഫോറം നല്‍കുമെന്നും വിദ്യാര്‍ത്ഥികളോട് പറഞ്ഞതായി ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പറഞ്ഞു. കൂടുതല്‍ തുക ചേര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുമെന്ന വാഗ്ദാനവും സന്നദ്ധസംഘടനകള്‍ നല്കുന്നു. വിദ്യാര്‍ത്ഥികളില്‍ മത്സരബുദ്ധിയുണ്ടാക്കി സമാഹരിക്കുന്ന തുക വര്‍ദ്ധിപ്പിക്കാനാണ് സന്നദ്ധസംഘടനകള്‍ ഇത്തരം തന്ത്രം പ്രയോഗിക്കുന്നത്. ഏകദേശം മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഈ സ്കൂളില്‍ നിന്ന് മാത്രം ലക്ഷ്യമിട്ടതെന്ന് കരുതുന്നു.
എന്നാല്‍ പിടിഎ കമ്മറ്റിയോട് ആലോചിക്കാതെയാണ് സ്കൂള്‍ അധികൃതര്‍ ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞു. ബാലവേലക്ക് സമാനമായ പ്രവൃത്തിയാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ലക്ഷക്കണക്കിന് രൂപ സമാഹരിച്ച് അന്യ ജില്ലയില്‍ നിന്നെത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് നല്കുന്നതിനു പകരം സ്കൂളിന്റെ നേതൃത്വത്തില്‍ തന്നെ ജീവകാരുണ്യപ്രവര്‍ത്തനം നേരിട്ട് നടത്തണമെന്നതാണ് രക്ഷിതാക്കളുടെ ആവശ്യം. ഏതെങ്കിലും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും പരസ്യമായ പ്രതികരണമുണ്ടായാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നതിനാല്‍ പല രക്ഷിതാക്കളും മൗനം പാലിക്കുകയാണ്. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നതിനാല് അധികൃതരുടെ തീരുമാനത്തിന് രക്ഷിതാക്കള്‍ മൗനാനുവാദം നല്‍കുകയാണ് പതിവ്.
സാമ്പത്തിക സമാഹരണത്തിന് അനുവാദം നല്‍കുന്നതിന് മുന്‍പ് സംഘടനകളുടെ പ്രവര്‍ത്തനത്തെകുറിച്ച് വിശദമായി അന്വേഷണം നടത്തിയാല്‍ വിവാദങ്ങളൊഴിവാക്കാന്‍ സാധിക്കും. കണ്ണൂര്‍ ജില്ലയിലടക്കം മതതീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് സന്നദ്ധസംഘടനകളുടെ മറവിലാണ്. സന്നദ്ധസംഘടനകളുടെ പേരില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനം നടത്തുന്നവരാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക സമാഹരണം നടത്തുന്നതെന്നാണ് സൂചന.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: