ഹിന്ദുത്വവും അദ്വൈതവേദാന്തവും ആധുനികലോകത്തിന് ബോധ്യമാക്കിക്കൊടുത്ത സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ പ്രതിമ ഇന്നലെ അനാഛാദനം ചെയ്യപ്പെട്ടതോടെ കേരളം ഒരു കടമയാണ് നിറവേറ്റിയിരിക്കുന്നത്. അരവിന്ദമഹര്‍ഷി, സ്വാമി വിവേകാനന്ദന് എന്നുതുടങ്ങി ഭാരതത്തിന്റെ യശസ്സും അന്തസ്സും ഉയര്‍ത്തിയ പ്രഗത്ഭമതികളെ ആഴത്തില്‍ പഠിക്കുകയും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജീവിതദൗത്യമായി സ്വീകരിച്ച പി.പരമേശ്വരന്റെ സ്വപ്നസാക്ഷാത്കാരം കൂടിയാണ് സ്വാമി വിവേകാനന്ദന്റെ ഈ സ്മാരകം. ഇത് അനാഛാദനത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തന്നെ തലസ്ഥാനത്തെത്തി. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവരെല്ലാം ഒന്നിച്ചണിനിരന്ന ചടങ്ങുതന്നെ പ്രൗഢഗംഭീരമായിരുന്നു.
പ്രതിമാ സ്ഥാപനമെന്ന പി.പരമേശ്വരന്റെ ആഗ്രഹത്തിന് സംസ്ഥാനസര്‍ക്കാരും തിരുവനന്തപുരം നഗരസഭയും പൂര്‍ണ്ണസഹകരണം നല്കി. ശ്രീരാമകൃഷ്ണമിഷന്, കന്യാകുമാരി വിവേകാനന്ദകേന്ദ്രം എന്നിവ മാത്രമല്ല വിവിധ സ്ഥാപനങ്ങളും സംഘടനകളും നിര്‍ലോഭമായ സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നു.
ഒന്‍പത് ദിവസം സ്വാമിജിയുടെ സാന്നിധ്യ സൗഭാഗ്യം ലഭിച്ച അനന്തപുരിയില്‍ അദ്ദേഹത്തിന്റെ സമുചിതമായ പ്രതിമ ഇല്ലെന്ന കുറവ് ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു. വിവേകാനന്ദ പ്രതിമ എന്നതിലുപരി അനശ്വര സ്മാരകം എന്ന നിലയിലാണ് നിര്‍മ്മാണവും ഉദ്ഘാടനവും നടന്നിരിക്കുന്നത്.
മനോഹരമായമണ്ഡപത്തില് വിവേകാനന്ദന്റെ തേജസ്സും പ്രതാപവും പ്രതിഫലിപ്പിക്കുന്ന പ്രതിമ തലയുയര്‍ത്തി നില്ക്കുമ്പോള് അത് കേരളത്തിന്റെ രാജധാനിക്ക് അഭിമാനവും അലങ്കാരവുമാകും എന്നതില്‍ സംശയമില്ല. കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരകത്തിലെ പ്രതിമയുടെ തനിമാതൃകയിലുള്ള പ്രതിമയാണ് കവടിയാറിലേതും. പ്രതിമയുടെ നിര്‍മ്മാണം തമിഴ്നാട്ടിലെ മഹാബലിപുരത്ത് ശില്പി ദക്ഷിണാമൂര്‍ത്തിയുടെ മേല്‍നോട്ടത്തിലായിരുന്നു കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമ നിര്‍മ്മിച്ചത് ദക്ഷിണാമൂര്‍ത്തിയുടെ പിതാവാണ.് മൂന്നരഅടി പീഠം ഉള്‍പ്പെടെ 12 അടി ഉയരത്തിലുള്ളതായിരിക്കും പ്രതിമ. കേരളത്തിന്റെ തനതായ വാസ്തുവിദ്യയും ശില്പചാതുര്യവും സമന്വയിക്കുന്ന ക്ഷേത്രമാതൃകയിലുള്ള കൃഷ്ണശിലാ മണ്ഡപത്തിലാണ് പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വിവേകാനന്ദ മണ്ഡപങ്ങളുണ്ടെങ്കിലും കേരളത്തിന്റെ തനതായ വാസ്തുവിദ്യയും ശില്പചാതുര്യവും ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ വിവേകാനന്ദ മണ്ഡപമാണ് കവടിയാറിലേത്.
ക്ഷേത്രസങ്കല്പത്തില്തന്നെ പതിനാല് അംശം പാദബന്ധം തറയില്‍ ഉറപ്പിച്ചിട്ടുള്ള നാല് സ്തംഭങ്ങളും അധിഷ്ഠാനവും പരിപൂര്‍ണ്ണമായും ശിലകളില്‍ കൊത്തുപണികളോടെ നിര്‍മ്മിച്ചതാണ്. ഇരുപതടി സമചതുരത്തില്‍ നാല്പത്തിമൂന്ന് അടി ഉയരമുള്ള മണ്ഡപത്തിന് അഞ്ച് അടി ഉയരമുള്ള അധിഷ്ഠാനവും സോപാനത്തോടുകൂടിയ പത്ത് പടികളുമുണ്ട്. രണ്ടടി വ്യാസമുള്ള ചതുരാകൃതിയിലുള്ള സ്തംഭങ്ങളിലാണ് മേല്‍ക്കൂര താങ്ങി നില്‍ക്കുന്നത്. രണ്ട് തട്ടുകളിലായി വിന്യസിച്ചിരിക്കുന്ന മേല്‍ക്കൂര പരമ്പരാഗത ക്ഷേത്ര മാതൃകയില്‍ ചെമ്പോല പതിച്ചിട്ടുള്ളതാണ്.
തടിയില്‍ തീര്‍ത്തിട്ടുള്ള നാല് മുഖപ്പുകളും കേരളീയ വാസ്തുകലയുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതാണ്. മുപ്പത്തിമൂന്നുകോല് പതിനാറ് അംഗുലം പഞ്ചയോനിയിലാണ് മുകള്പടി ചുറ്റ്. ഉപപീഠ പാദുകചുറ്റ് നാല്പത് കോല് എട്ട് അംഗുലത്തില്‍ ധ്വജയോനിയിലുള്ളതാണ്. ഉപപീഠം, പത്മപാദുകം, സോപാനം, തൂണുകള്‍ എല്ലാം കൃഷ്ണശിലയില്‍ പരമ്പരാഗത രീതീയില്‍ കൊത്തിയെടുത്തതാണ്..തമിഴ്നാട്ടിലെ മയിലാടിയില്‍ നിന്ന് 100 ടണ്‍ കൃഷ്ണശിലകളാണ് നിര്‍മ്മാണത്തിനായി കൊണ്ടുവന്നത്.. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികത്തിലാണ് പ്രതിമാസ്ഥാപനം നടന്നിരിക്കുന്നത്. ചിക്കാഗോ പ്രസംഗത്തിന്റെ 120-ാം വാര്‍ഷികവും ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതിന്റെ 125-ാം വാര്‍ഷികാഘോഷവും നടക്കുന്ന സമയവുമാണിത്. കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന് പറയേണ്ടിവന്നപ്പോഴാണ് നമ്മുടെ സാമൂഹ്യസാഹചര്യങ്ങള്‍ മാറ്റിമറിക്കാനുള്ള ഉള്‍വിളി സമൂഹത്തിലുണ്ടായത്. അതെന്നും നന്ദിയോടെ സ്മരിക്കാന്‍ സ്വാമിജിയുടെ സാന്നിധ്യം സാഹചര്യമൊരുക്കുമെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: