തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വോട്ടര്‍മാരെ ഭിന്നിപ്പിക്കുന്ന അവസ്ഥ കൂടിക്കൂടി വരികയാണെന്ന് ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി. ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ടുനേടിയാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ചിന്തയിലാണ് ഇതു ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തെ ഭിന്നിപ്പിച്ച് നിറുത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളാ നിയമസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഹാമീദ് അന്‍സാരി.
അന്‍പതുശതമാനത്തില്‍ താഴെ വോട്ടു നേടി നിയമസഭകളിലും പാര്‍ളമെന്റിലും എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 1952ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ അന്‍പതുശതമാനത്തില്‍ താഴെ വോട്ടു വാങ്ങിജയിച്ചവര് 67.28 ശതമാനമായിരുന്നെങ്കില്‍ പന്നീട് വന്ന തെരഞ്ഞെടുപ്പുകളില്‍ ഇത്തരക്കാരുടെ എണ്ണം 60 ശതമാനത്തിനു മുകളിലായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ അന്‍പതുശതമാനത്തില്‍ താഴെ വോട്ടുവാങ്ങിവന്നവര് 82.68 ശതമാനമാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇത് ശരിയായ പ്രവണതയല്ല. നാലില്‍ ഒന്നോ, മൂന്നിലൊന്നോ വേട്ടുകള്‍ നേടുന്നവരാണ് വിജയിക്കേണ്ടത്. പകുതിയലധികം വോട്ടു നേടുന്നവരാണ് ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികള്‍. ഭൂരിപക്ഷം ലഭിച്ച് തെരഞ്ഞെടുക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കാതെ വരുന്ന അവസ്ഥ നമ്മുടെ നിലവിലുള്ള സമ്പ്രദായം നവീകരിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്തി ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്നും ഹാമീദ് അന്‍സാരി ആവശ്യപ്പെട്ടു.
ജനാധിപത്യം അനുവദിച്ചു തന്നിട്ടുള്ള അധികാരം ജനാധിപത്യ സഭകള്‍ ശരിയായി ഉപയോഗിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ബഹളം വച്ച് സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിനാണ് ജനപ്രതിനിധികള്‍ ശ്രമിക്കുന്നത്. രാജ്യത്തെ യുവജനങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയല്ലിത്. ജനാധിപത്യസഭകള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നതിന് രാഷ്ട്രീയപാര്‍ട്ടികളും ഉത്തരവാദികളാണ്. അഭിപ്രായപ്രകടനത്തിനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതുപോലെ തന്നെ സഭകളില്‍ ക്രിയാത്മക ചര്‍ച്ചകളും നടക്കണം. ബഹളം വെച്ച് അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. പാര്‍ലമെന്റും സംസ്ഥാനങ്ങളിലെ നിയമനിര്‍മാണസഭകളും പ്രവര്‍ത്തിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ നിയമനിര്‍മാണസഭകള്‍ കൂടുതല്‍ സമയം കണ്ടെത്തണം. നിയമനിര്‍മാണസഭകളിലെ അംഗങ്ങളുടെ പെരുമാറ്റം പാര്‍ലമെന്ററി മര്യാദകള്‍ക്ക് ചേര്‍ന്ന രീതിയിലും കൂടുതല്‍ ഉത്തരവാത്തത്തോടെയുമായിരിക്കണം. നിയമനിര്‍മാണ സഭകളുടെ കമ്മിറ്റി സമ്പ്രദായം അംഗങ്ങളുടെ ഹാജര്‍ ഉറപ്പുവരുത്തിയും അതത് മേഖലകളിലെ വിദഗ്ധരുടെ ഉപദേശം ഉള്‍പ്പെടുത്തിയും ശക്തിപ്പെടുത്തണം.
പുരോഗമനപരമായ നിരവധി നിയമനിര്‍മാണങ്ങളിലൂടെ ചരിത്രത്തിലിടം നേടിയ സഭയാണ് കേരളത്തിന്റേതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മികവ് സംസ്ഥാനത്തിന് കൈവരിക്കാനായത് ഈ നിയമങ്ങളിലൂടെയാണ്. ഭൂപരിഷ്കരണനിയമം, കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണം എന്നിവ ഒരു നൂറ്റാണ്ടിനു മുന്‍പ് തന്നെ എത്ര പുരോഗമനപരമായാണ് ഈ സംസ്ഥാനത്തുള്ളവര്‍ ചിന്തിച്ചിരുന്നതെന്നതിനുദാഹരണമാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഫലപ്രദമായ ചര്‍ച്ചകള്‍ കൂടാതെ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ബില്ലുകള്‍ നിയമമാക്കുന്നത് പതിവായിരിക്കുകയാണെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച സ്പീക്കര്‍ ജി.കാര്ത്തികേയന് പറഞ്ഞു. ഈ പ്രവണതയെപ്പറ്റി കൂടുതല്‍ ചര്‍ച്ചകളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണ്ടത്ര ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാകുമ്പോള്‍ ജനാഭിലാഷം പൂര്‍ണമായി പ്രകടമാകും എന്ന് പറയാനാവില്ല. ഈ ദുരവസ്ഥ ജനാധിപത്യത്തിനുതന്നെ ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ശേഷം നിയമസഭാവളപ്പില്‍ ഉപരാഷ്ട്രപതി വൃക്ഷതൈ നട്ടു. നേരത്തെ വ!ഴുതക്കാട് അനിമസ്ക്രീന്റെ പ്രതിമ ഉപരാഷ്ട്ര പതി അനാച്ഛാദനം ചെയ്തു. മസ്കറ്റ് ഹോട്ടലില്‍ കെ.എന്‍ പണിക്കരുടെ പുസ്തകവും ഹാമിദ് അന്‍സാരി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: