തിരുവനന്തപുരം: ഭാരതത്തിനാവശ്യം പരസ്പര പൂരകങ്ങളായ വികസനവും സാമൂഹിക സമരസതയുമാണെന്ന സന്ദേശമാണ് വിവേകാനന്ദന് മുന്നോട്ടുവച്ചിരുന്നതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. തിരുവനന്തപുരം കവടിയാറില്‍ സ്വാമി വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയനും ഹിന്ദുവും വേദാന്തിയും സാമൂഹ്യപരിഷ്കര്ത്താവുമായിരുന്ന സ്വാമി വിവേകാനന്ദന് ഭാരതത്തിന്റെ എല്ലാ സാമൂഹിക മേഖലയിലും കാതലായ മാറ്റം ആഗ്രഹിച്ചിരുന്നു. വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയായിരുന്നു. വിപ്ലവാത്മകമായ പരിവര്‍ത്തനമാണ് വിവേകാനന്ദന് ആഗ്രഹിച്ചിരുന്നത്. ഒരുമതം ശരിയാണെങ്കില്‍ എല്ലാ മതവും ശരിയാണെന്ന വിശാല കാഴ്ചപ്പാടാണ് വിവേകാനന്ദന് മുന്നോട്ടുവച്ചത്.
കഷ്ടപ്പെടുന്നവനെ സഹായിക്കാതെയുള്ള ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ വിവേകാനന്ദന് തയ്യാറായിരുന്നില്ല. ചൂഷണങ്ങളോടും പ്രത്യേകാനുകൂല്യങ്ങളോടും വിവേകാന്ദന് എതിരായിരുന്നു. സോഷ്യലിസം ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണെങ്കില്‍ താനൊരു സോഷ്യലിസ്റ്റാണെന്ന് വിവേകാനന്ദന് പറഞ്ഞു. സോഷ്യലിസം പൂര്‍ണ്ണമായും ശരിയായ സംവിധാനമല്ല. പക്ഷേ അരവയര്‍ വിശപ്പ് മാറ്റാന്‍ അതുപകരിക്കുമെങ്കില്‍ താനതിനെ അംഗീകരിക്കുമെന്നാണ് വിവേകാനന്ദന് പറഞ്ഞത്.
ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി, കേന്ദ്രമന്ത്രി ശശിതരൂര്‍, സ്വാമി ആത്മപ്രിയാനന്ദ എന്നിവര്‍ സംസാരിച്ചു. വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് പി. പരമേശ്വരന് സ്വാഗതവും പ്രതിമാസ്ഥാപനസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. കെ.എന്‍.മധുസൂദനന് പിളള നന്ദിയും പറഞ്ഞു. മന്ത്രിമാരായ കെ.സി.ജോസഫ്, മന്ത്രി വി.എസ്.ശിവകുമാര്‍, കെ. മുരളീധരന് എം.എല്‍.എ, പ്രതിമാസ്ഥാപന സമിതി മുഖ്യ രക്ഷാധികാരി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയവര്‍ വേദി പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: