കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിപട്ടികയിലുള്ള 20 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്, എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ശശി എന്നിവരുള്‍പ്പെടെയുള്ള 20 പേരെയാണ് തെളിവുകളുടെ അഭാവത്തില്‍ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി ജഡ്ജി ആര്. നാരായണ പിഷാരടി വെറുതെ വിട്ടത്. പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ക്രിമിനല്‍ചട്ടം 232 പ്രകാരം നടന്ന വാദം കേള്‍ക്കലിനെത്തുടര്‍ന്നാണ് തെളിവുകളില്ലാത്തതിനാല്‍ 20 പ്രതികളെ വെറുതെവിട്ടത്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ 23 പ്രതികളെ വിട്ടയക്കണമെന്ന് ഈ മാസം നാലിന് നടന്ന വാദം കേള്‍ക്കലില്‍ പ്രതിഭാഗം ഉന്നയിച്ചിരുന്നു.
15-ാം പ്രതി സി. അജേഷ് എന്ന കജൂര്‍ അജേഷ്(28), 23-ാം പ്രതി ഇ.എം. ഷാജി(42), 26-ാം പ്രതി കാരായി രാജന്(51), 32-ാം പ്രതി സി.എം. സുനിതന്(35), 34-ാം പ്രതി ബാവുട്ടി എന്ന സുരേഷ്(34), 35-ാം പ്രതി തോമസ് എന്ന ഷോബി(31), 38-ാം പ്രതി എന്‍. രോഹിത്(30), 40-ാം പ്രതി സി. രാജന്(38), 43-ാം പ്രതി കെ. കുമാരന്(65), 44-ാം പ്രതി ടി. വത്സന്(45), 45-ാം പ്രതി പി.സി.ലാലു(32), 46-ാം പ്രതി കെ. അനില്‍കുമാര്‍(38), 47-ാം പ്രതി വി. രഗീഷ്(35), 51-ാം പ്രതി ടി. ഷിംജിത്ത്(25), 55-ാം പ്രതി ശ്യാംജിത്ത്്(23), 56-ാം പ്രതി സരിന്‍ശശി(27), 57-ാം പ്രതി കെ. അശോകന്(46), 59-ാം പ്രതി നാണപ്പന് എന്ന വി.പി സിജീഷ്(30), 75-ാം പ്രതി കെ.കെ. മുകുന്ദന്(60), 76-ാം പ്രതി ദനീഷ്(34) എന്നിവരെയാണ് വിട്ടയച്ചത്. ഇവരില്‍ പലര്‍ക്കുമെതിരെ അന്വേഷണോദ്യോഗസ്ഥര്‍ നല്കിയ മൊഴിയും റിമാന്റ് റിപ്പോര്‍ട്ടും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കതിരെ മൊഴി നല്കിയ പലസാക്ഷികളും മൊഴിമാറ്റുകയും ചെയ്തിരുന്നു.
പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിനാവശ്യമായ സാക്ഷിമൊഴികളൊ തെളിവുകളോ ഇല്ലാത്തതിനാലാണ് പ്രതികളെവെറുതെ വിടുന്നതെന്ന് ജഡ്ജി ആര്. നാരായണ പിഷാരടി വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രതിപട്ടികയിലുള്ള 36 പേര് ക്കെതിരെ വിചാരണ നടപടികള്‍ കോടതിയില്‍ തുടരും.
സാക്ഷികളെ കൂറുമാറ്റിയതാണ് ഇത്തരത്തില്‍ 20 പേരെ വെറുതെ വിടാന്‍ ഇടയാക്കിയതെന്ന് പ്രോസിക്യൂഷനുവേണ്ടി കോടതിയില്ഹാജരായ അഡീഷണല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി. കുമാരന്‍കുട്ടി വിധിയെക്കുറിച്ച് പ്രതികരിച്ചു. ഇവര്‍ക്കെതിരെ മൊഴി നല്‍കിയവരെ സംഘടിതമായി മൊഴിമാറ്റിക്കാന്‍ ശ്രമം നടന്നുവെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം അപ്പീലിന് പോകുന്നതടക്കമുള്ള നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. സി. ശ്രീധരന്‍നായര്‍, അഡ്വ.വിശ്വന്,അഡ്വ.എം. അശോകന്,അഡ്വ. വിനോദ് ചംബ്ലോന്‍ തുടങ്ങിയവര്‍ പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായി.
ഫെബ്രുവരി 11 മുതലാണ് പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം ആരംഭിച്ചത്. 94 ദിവസമെടുത്ത് 166 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. 284 പേരാണ് സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. രണ്ട് പേരെ പട്ടികയിലേക്ക് പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്ന 120 പേരെ വിസ്തരിക്കുന്നതില്‍ നിന്നും പ്രോസിക്യൂഷന് ഒഴിവാക്കിയിരുന്നു. ശേഷിച്ച 166 പേരെയാണ് വിചാരണക്കോടതി മുമ്പാകെ വിസ്തരിച്ചത്. സാക്ഷി വിസ്താരത്തിനിടയില്‍ 52 പേരാണ് കൂറുമാറിയത്.
76 പ്രതികളാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേരെ വിചാരണയ്ക്ക് മുമ്പ് തന്നെ കോടതി ഒഴിവാക്കിയിരുന്നു. 15 പേരുടെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷി വിസ്താരത്തിനിടെയാണ് കേസിലെ പ്രതിയും എന്‍.ജി.ഒ യൂണിയന് നേതാവുമായിരുന്ന സി.എച്ച് അശോകന് മരിച്ചത്. പ്രതികളായ രണ്ട് പേരെ പിടികൂടാനായിട്ടില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: