കോഴിക്കോട്: അറബിക്കല്യാണ കേസില്‍ ഏഴ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. നാല് യത്തീംഖാന ഭാരവാഹികളും വരന്റെ ഉമ്മയും അടക്കമുള്ളവര്‍ക്കാണ് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
യുഎഇ പൗരന്റെ മാതാവ് സുലേഖ, ബന്ധുക്കളായ മുനീര്‍, അബു ഷഹാബ് എന്നിവര്‍ക്കും സിയസ്കോ യത്തീംഖാന ഭാരവാഹികളായ പി ടി മുഹമ്മദാലി, പി എം വാഹിദ്, യഹിയ ഖാദര്‍, സി വി മമ്മുക്കോയ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കേസില്‍ മൊത്തം പതിനൊന്ന് പ്രതികളാണുള്ളത്. കോഴിക്കോട് സിയസ്കോ അനാഥാലയത്തില്‍ കഴിഞ്ഞ പതിനേഴുകാരിയെയാണ് ജൂണ്‍ പതിമൂന്നിന് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചത്.
ജാസി മുഹമ്മദ് അബ്ദുള്‍ കരിം എന്ന യുഎഇ പൗരത്വമുള്ള 28കാരനായിരുന്നു വരന്. ഇയാളുടെ അമ്മ കോഴിക്കോട് സ്വദേശിയാണ്. ഈ വിവാഹം നടന്നാല്‍ അനാഥാലയത്തിന് ഗുണമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞതായി പെണ്‍കുട്ടി വെളിപ്പെടുത്തി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ അനാഥാലയത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിയത്. അറബി മൂന്ന് ആഴ്ചയ്ക്കു ശേഷം വിദേശത്തേക്കു മടങ്ങി. ഇതിനിടെ ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പെണ്‍കുട്ടി പറഞ്ഞു. കുമരകത്തും റിസോര്‍ട്ടുകളിലും വീട്ടിലും വെച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി.
അറബി മടങ്ങിയതോടെ പെണ്‍കുട്ടിയെ അനാഥാലയ അധികൃതര്‍ തിരിച്ചുകൊണ്ടുവരികയായിരുന്നു. അറബി തിരിച്ചുവരുമ്പോള്‍ കൂടെപോകാമെന്ന് പറഞ്ഞാണ് തിരിച്ചുകൊണ്ടുവന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്കി പിന്നീട് പെണ്‍കുട്ടിയെ മൊഴി ചൊല്ലുന്നതായി ഇടനിലക്കാരന് വഴി അറബി അനാഥാലയ അധികൃതരെ അറിയിച്ചു. അറബ് പൗരനാണെന്ന കാര്യം മറച്ചുവെച്ചാണ് അനാഥാലയ അധികൃതര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: