വിശാഖപട്ടണം: ന്യൂസിലാന്റ് എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യന്‍ എ ടീം തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ എ ടീം പരമ്പര തൂത്തുവാരിയത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്റ് ഉയര്‍ത്തിയ 291 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കേ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അത്യന്തം ആവേശകരമായ മത്സരത്തില്‍ 43.1 ഓവറില്‍ 7ന് 242 എന്ന നിലയില്‍ പരാജത്തെ തുറിച്ചുനോക്കിയ ഇന്ത്യയെ മന്ദീപ് സിംഗും രാഹുല്‍ ശര്‍മ്മയും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ന്യൂസിലാന്റിന് വേണ്ടി 66 റണ്‍സെടുത്ത ഡെവിസിച്ചാണ് ടോപ് സ്കോറര്‍. കോറി ആന്ഡേഴ്സണ് (59), ടോം ലാഥം (53) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ഇന്ത്യന്‍ നിരയില്‍ 69 റണ്‍സെടുത്ത അശോക് മെനേരിയയാണ് ടോപ് സ്കോറര്‍. കേദാര്‍ ജാദവ് 57 റണ്‍സും റോബിന് ഉത്തപ്പ 46ഉം മന്ദീപ്സിംഗ് പുറത്താകാതെ 37 റണ്‍സുമെടുത്തു. മലയാളി താരം സച്ചിന് ബേബി 16ഉം സഞ്ജു സാംസണ് 5 റണ്‍സെടുത്തും പുറത്തായി.
നേരത്തെ ടോസ് നേടിയ ഇന്ത്യ എ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് ന്യൂസിലാന്റ് എ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 6 റണ്‍സ് മാത്രമുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ ലൂക്ക് റോന്ചിയെ ബസന്ത് മൊഹന്തി വിക്കറ്റ് കീപ്പര്‍ സഞ്ജു വി. സാംസന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഡെവിസിച്ചും കാള്‍ കചോപയും ചേര്‍ന്ന് സ്കോര്‍ 109 റണ്‍സിലെത്തിച്ചു. 54 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയോടെ 33 റണ്‍സെടുത്ത കചോപയെ രാഹുല്‍ ശര്‍മ്മ കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അധികം വൈകാതെ ഡെവിസിച്ചും മടങ്ങി. സ്കോര്‍ 123-ല്‍ എത്തിയപ്പോള്‍ 85 പന്തില്‍ നിന്ന് 8 ബൗണ്ടറികളോടെ 66 റണ്‍സെടുത്ത ഡെവിസിച്ചിനെ മനേരിയ ഉന്മുക്ത് ചന്ദിന്റെ കൈകളിലെത്തിച്ചു. പിന്നീട് ആന്‍ഡേഴ്സണും ലാഥമും ചേര്‍ന്ന് സ്കോര്‍ 214-ല്‍ എത്തിച്ചു. 45 പന്തില്‍ നിന്ന് 6 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 59 റണ്‍സെടുത്ത ആന്‍ഡേഴ്സനെ ജലജ് സക്സേന ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. എട്ട് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത മണ്‍റോയും മടങ്ങി. സക്സേനയുടെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് മണ്‍റോ മടങ്ങിയത്. ഇതേ സ്കോറില്‍ തന്നെ ബ്രെയ്സ്വെല്‍ (0) റണ്ണൗട്ടായി മടങ്ങി. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 48 പന്തില്‍ നിന്ന് 6 ബൗണ്ടറികളോടെ 53 റണ്‍സെടുത്ത ലാഥമിനെ മനേരിയ ബൗള്‍ഡാക്കി. പിന്നീട് ആസ്ലെയും കഗ്ലിജെനും ചേര്‍ന്നാണ് സ്കോര്‍ 290-ല്‍ എത്തിച്ചത്. അവസാന ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ഇരുവരും മടങ്ങി. ഇന്ത്യക്ക് വേണ്ടി മൊഹന്തിയും ജലജ് സക്സേനയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
291 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോര്‍ 37-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ഉന്മുക്ത് ചന്ദിനെ നഷ്ടമായി. സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ മലയാളി താരം സഞ്ജു വി. സാംസണ് 5 റണ്‍സെടുത്ത് മടങ്ങി. പിന്നീട് റോബിന് ഉത്തപ്പയും സച്ചിന് ബേബിയും ചേര്‍ന്ന് സ്കോര്‍ 78-ല്‍ എത്തിച്ചു. എന്നാല്‍ 50 പന്തില നിന്ന് 6 ബൗണ്ടറിയും ഒരു സിക്സറുമടക്കം 46 റണ്‍സെടുത്ത ഉത്തപ്പയെ ആന്ഡേഴ്സണ് റോണ്ചിയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ മലയാളി താരം സച്ചിന് ബേബിയും മടങ്ങി. 16 റണ്‍സെടുത്ത സച്ചിന് ബേബിയെ സോധി ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 4ന് 79 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കേദാര്‍ ജാദവും മനേരിയയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. സ്കോര്‍ 207-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ന്യൂസിലാന്റ് ബൗളര്‍മാര്‍ക്കായത്. 61 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 57 റണ്‍സെടുത്ത കേദാര്‍ ജാദവ് റണ്ണൗട്ടാവുകയായിരുന്നു. ഇതേ സ്കോറില്‍ തന്നെ മനേരിയയും മടങ്ങിയതോടെ ഇന്ത്യ 6ന് 207 എന്ന നിലയിലായി. 50 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും എട്ട് സിക്സറുമടക്കം 69 റണ്‍സെടുത്താണ് മനേരിയ മടങ്ങിയത്. പിന്നീട് സ്കോര്‍ 242-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ജലജ് സക്സേനയും മടങ്ങി. ഒടുവില്‍ മന്ദീപ് സിംഗും രാഹുല്‍ ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 289 റണ്‍സിലെത്തിച്ചു. 49-ാം ഓവറിലെ അവസാന പന്തില്‍ 20 റണ്‍സെടുത്ത രാഹുല്‍ ശര്‍മ്മയെ ഗില്ലസ്പി മണ്‍റോയുടെ കൈകളിലെത്തിച്ചെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ രണ്ട് റണ്‍സെടുത്ത് സന്ദീപ് ശര്‍മ്മ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ന്യൂസിലാന്റിന് വേണ്ടി മാര്‍ക്ക് ഗില്ലസ്പി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: