നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ്. മഴ തിമിര്‍ത്തു പെയ്യുമ്പോഴും ഓണത്തിന്റെ ആഘോഷത്തിനും ആരവത്തിനും ഒട്ടും മാറ്റുകുറയുന്നില്ല. മഴയ്ക്കൊപ്പം ആഘോഷവും തിമിര്‍ത്തു പെയ്യുന്നു. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിലേക്ക് ഗൃഹാതുര സ്മരണകള്‍ ചേക്കേറുകയാണ് ഓണക്കാലത്ത്.
ഓണത്തിനു മുന്നേ അതിന്റെ വരവറിയിച്ച് പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ കാണാനാകും. പൂക്കള്‍ വിടരും. ഓണവെയില് പരക്കും. ഓണക്കിളികള്‍ ചിലയ്ക്കും. വീട്ടുമുറ്റങ്ങള്‍ക്ക് പൂക്കളങ്ങള്‍ ഐശ്വര്യമാകും. തുമ്പി തുള്ളലും കൈകൊട്ടിക്കളിയും കിളിത്തട്ടും കരടികളിയും ഓണപ്പടയും ഓണത്താറും ഓണപ്പൊട്ടനും…..എല്ലാം വരും.
ഓണം വ്യാപാരോത്സവം കൂടിയാണിപ്പോള്‍. പണ്ട് സ്വന്തം പുരയിടത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ കൊണ്ടും സ്വന്തംപാടത്തു നിന്ന് കൊയ്തെടുത്ത നെല്ലുകൊണ്ടുമായിരുന്നു ഓണ സദ്യ ഒരുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സദ്യ പോലും റെഡിമെയ്ഡായി ലഭിക്കുന്നു. പച്ചക്കറിയും അരിയുമെല്ലാം അന്യനാട്ടില്‍ നിന്ന് വിരുന്നെത്തി നമ്മുടെ വീടുകളിലെ ഓണത്തിന് മാറ്റു കൂട്ടാനെത്തുന്നു. സദ്യ വിളമ്പാനുള്ള വാഴയില പോലും തമിഴ്നാട്ടിലെ വാഴത്തോട്ടത്തില്‍ നിന്ന് എത്തണം. കാലത്തിന്റെ അനിവാര്യതയോ ഒരു ജനതയുടെ പരാജയത്തിലേക്കുള്ള വഴിയോ ആകാമത്. അഭിപ്രായങ്ങള്‍ നിരവധിയുണ്ടെങ്കിലും ഓണം അനുഭവമാണ്. ഓരോ ഓണം കഴിയുമ്പോഴും അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ്. തിരുവോണം വന്നു പോകുമ്പോള്‍, മനസ്സില്‍ ശൂന്യത. മലയാളി അത്രയ്ക്ക് ഇഷ്ടപ്പെടുന്നു, ഓണത്തെ. ഓണാഘോഷങ്ങളെ.
കര്‍ക്കിടകം കഴിയുമ്പോഴെ ഓണത്തിന്റെ സന്തോഷം വന്നുതുടങ്ങും. നാട്ടിന്‍പുറത്ത് തൊടികളില്‍ നിറയുന്ന പൂക്കളായും പാടങ്ങളില്‍ സ്വര്ണ്ണവര്ണ്ണത്തിലെത്തുന്ന നെന്മണികളായും ഓണത്തിന്റെ വരവറിയുന്നു. നഗരജീവിതത്തില്‍ ഓണം തുണിക്കടകളിലെ തിരക്കും വ്യാപാരോത്സവങ്ങളും അതൊപ്പം പ്രലോഭിപ്പിക്കാന്‍ വച്ചു നീട്ടുന്ന സമ്മാനപ്പൊതികളുമാണ്. ഓണാഘോഷത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിച്ചതായി അറിവില്ല. മഹാബലിയും വാമനനും കള്ളവും ചതിയുമില്ലാത്ത സുന്ദരനാടുമെല്ലാം ഓണത്തെക്കുറിച്ചു കാലങ്ങളായി കൈമാറിവരുന്ന ഐതീഹ്യകഥകളാണ്.
പേരറിയാത്ത നാടോടികള്‍ മുതല്‍ ആധുനിക കവികളും കഥാകാരന്മാരും വരെ ഓണത്തെക്കുറിച്ച് പാടുകയും പറയുകയും ചെയ്തിട്ടുണ്ട്. വൃത്തവും ശാസ്ത്രവുമില്ലാത്ത താളത്തിലുള്ള പാട്ടുകാലം മുതല്‍ അത്യന്താധുനിക കവിതകളില്‍ വരെ ഓണം വിഷയമായിട്ടുണ്ട്. ഓരോരുത്തരുടെയും മനസ്സിലേക്ക് ഓണം ഓരോ തരത്തിലാണ് വിരുന്നിനെത്തുന്നതെന്നു മാത്രം. കുമാരനാശാന്റെ ‘ഉള്‍നാട്ടിലെ ഓണ’ത്തിനും ഉള്ളൂരിന്റെ ‘കേരള ഗാന’ത്തിനും വള്ളത്തോളിന്റെ ‘ഓണസദ്യ’യ്ക്കുമൊക്കെ ഓണം വിഷയമായത് ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് അത്രത്തോളം പ്രാധാന്യം ഉണ്ടായതിനാലാണ്.
“ഓണമഹോത്സവനാളില്ക്കോടി വസ്ത്രമുടുത്താരും
പ്രാണനാഥന്മാരോടൊത്തു കൂടുക കൊണ്ടും
കങ്കണങ്ങള് കിലുങ്ങവേ കോംഗ്കരണ്ടും കുലുങ്ങവേ
പെണ്കൊടിമാര് കരം കൊട്ടി കളിക്കകൊണ്ടും….” ഉള്ളൂരിന്റെ കേരളഗാനത്തിലെ ഓണ വര്ണ്ണനയിങ്ങനെയാണ്. ഓണത്തെക്കുറിച്ച് വര്‍ണ്ണനകള്‍ ചൊരിയാത്ത സാഹിത്യങ്ങളില്ല. കഥകളില്‍, കവിതകളില്‍, നോവലുകളില്‍, സിനിമകളില്‍…എന്നു വേണ്ട സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ സമസ്ത മേഖലകളിലും തൊട്ടു കടന്നു പോയതൊന്നു മാത്രമാണ്, ഓണം.
വിപണിയുടെ ഉത്സവമാണ് ഓണമെന്ന് പറഞ്ഞുവല്ലോ. സാഹിത്യത്തിനും ഓണം വിപണി നല്‍കുന്നുണ്ട്. ഓണക്കാലത്തിറങ്ങുന്ന വിശേഷാല്‍ പതിപ്പുകളിലൂടെയാണത് സംഭവിക്കുന്നത്. കോടികള്‍ മറിയുന്ന വലിയ ‘ബിസിനസ്’ ആണത്. ഓരോ ഓണപ്പതിപ്പും ലക്ഷങ്ങളുടെ പരസ്യവരുമാനമാണ് ഓണക്കാലത്ത് നേടുന്നത്. പരസ്യം കൂടുന്നതിനനുസരിച്ച് രണ്ടു മൂന്നും പുസ്തകങ്ങളാണ് പുറത്തിറക്കുന്നത്. ഓണപ്പതിപ്പുകളുടെ കച്ചവട താല്പര്യം ഇത്തരത്തിലാണെങ്കിലും അവ നല്ല വായന സമ്മാനിക്കുന്നുണ്ട്. ഓണക്കാലത്തെ സാഹിത്യോത്സവമാണ് ഓണപ്പതിപ്പുകളിലൂടെ നമുക്കനുഭവിക്കാനാകുന്നത്. ഓണപ്പതിപ്പുകള്‍ വിപണിയിലെത്തുമ്പോള്‍ തന്നെ സാഹിത്യപ്രേമികളുടെയും വായനയെ സ്നേഹിക്കുന്നവരുടെയും മനസ്സില്‍ ആഘോഷങ്ങള്‍ നിറയും. ഓണക്കാലത്തിറങ്ങുന്ന വിശേഷാല്പതിപ്പുകള്ക്ക് മലയാളി അത്രയധികം പ്രാധാന്യം നല്‍കുന്നുണ്ട്.
മലയാളത്തിലെ പ്രശസ്തമായ പല നല്ല കഥകളും കവിതകളും ഓണപ്പതിപ്പുകളുടെ സമ്മാനമാണ്. അതില്‍ ഏറ്റവും എടുത്തുപറയാവുന്ന ഒന്നാണ് മലയാളിയുടെ ഹൃദയത്തില്‍ വായനയുടെ വസന്തം വിരിയിച്ച, പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവല്‍. ഒരു വര്‍ഷം ദീപിക ഓണപ്പതിപ്പില്‍ അദ്ദേഹമെഴുതിയതാണ് ദസ്തയേവ്സ്കിയെ കഥാപാത്രമാക്കികൊണ്ടുള്ള ആ നോവല്‍. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും അധികം കോപ്പികള്‍ വിറ്റുപോയ കൃതിയായി അതു മാറി. വികെയെന്, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ടി.പദ്മനാഭന്, എം.ടി, എന്‍.എസ്.മാധവന് തുടങ്ങിയവരുടെയെല്ലാം മികച്ച കഥകള്‍ ഓണപ്പതിപ്പുകളിലേറിയാണ് മലയാള വായനക്കാരന്റെ മനസ്സിലിടം തേടാനെത്തിയത്. അക്കിത്തം, ഒ.എന്‍.വി, കെ.ജി.ശങ്കരപ്പിള്ള, സച്ചിദാനന്ദന്, പി.നാരായണക്കുറുപ്പ്, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളും ഓണവായനക്ക് സ്ഥിരമായി കവിതകള്‍ എഴുതുന്നവരാണ്. അതും ഓണപ്പതിപ്പുകളിലൂടെയാണ് പിറവികൊള്ളുന്നത്.
“കൃഷ്ണപക്ഷ കരിങ്കാവു നീര്‍ത്തിടും
കുറ്റിരുട്ടു പുതച്ചുകൊണ്ടങ്ങനെ
മെല്ലെമെല്ലെ പടിയിറങ്ങുന്നിതാ
കര്‍ക്കിടക കടശ്ശിരാവേകയായ്!….
……………………………………………..
ചിങ്ങമാസപ്പുലര്‍ വെളിച്ചം വന്നു
മുറ്റമെല്ലാം മെഴുകുന്നു നാള്‍കളില്‍
സര്‍വസമ്പല്‍സമൃദ്ധിയും തിങ്കളായ്
പൊന്നു വര്‍ഷിച്ചിടുന്നൊരു വേളയില്‍
പൊന്നണിപ്പട്ടുപ തീര്‍ത്ത,പീഠത്തിലാ-
യൊട്ടിടയിങ്ങതിഥിക്ക് തുല്യയായ്
വന്നിരുന്നിടാം ശീവോതി; യസ്തമി-
ക്കുന്ന നേരത്തകന്നുമറഞ്ഞിടാം!….”
ഒരു വര്‍ഷത്തെ ഓണപ്പതിപ്പില്‍ പ്രഭാവര്‍മ്മയെഴുതിയ ‘ആടി’ എന്ന കവിതയിലെ വരികളാണിത്. ഓണക്കാലത്തിന്റെയും ഓണത്തിന്റെ വരവറിയിക്കുന്ന കര്‍ക്കിടകമാസത്തിന്റെയും നല്ല ഓര്‍മ്മകളെ മനസ്സിലേക്ക് കൊണ്ടു വിരുന്നതാണ് ഈ കവിത.
“……ഉത്സാഹമാരുതനീവിധത്തില്‍
ഉത്സവപ്പൊന്‍കൊടി പാറിക്കുമ്പോള്‍
‘മാവേലി’ തന്നുടെ നാടു കാണ്മാന്
താവും മുദമോടെഴുന്നള്ളുന്നൂ;
ദാനവവീരനദ്ദാനശീലന്‍
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
ഇടപ്പള്ളിയുടെ പ്രശസ്തമായ ഓണക്കവിത അവസാനിക്കുന്നതിങ്ങനെയാണ്. ‘പോവല്ലെ പോവല്ലെ പൊന്നോണമേ’ എന്നാണ് കവിതയുടെ തലക്കെട്ടു തന്നെ.
“ആനന്ദ,മാനന്ദം കൂട്ടുകാരെ,
ഹാ! നമ്മള്‍ക്കോണമിങ്ങെത്തി ചാരെ;
വിണ്ണോളം മന്നിനെ പൊക്കും നാളെ,
പൊന്നോണ നാളെ, ജയിക്ക നീളെ!……”
ഇടപ്പള്ളിയുടെ കവിത തുടങ്ങുന്നതിമ്മട്ടിലാണ്. ഓണം വന്നതിലുള്ള അത്യധികമായ ആഹ്ലാദത്തിനൊടുവില്‍ ഓണത്തോട് പോകരുതെന്ന് അപേക്ഷിക്കുക കൂടി ചെയ്യുന്നു.
ഓണം ഇപ്പോള്‍ ടെലിവിഷന്‍ പെട്ടിക്കു മുന്നിലാണ്. ചാനലുകള്‍ മലയാളത്തിലേക്ക് അധിനിവേശം നടത്തിയതിനു ശേഷം ഓണം എല്ലായിടത്തും അങ്ങനെയാണ്. നഗരത്തിലാണെങ്കില്‍ വീട്ടില്‍ സദ്യയൊരുക്കാന്‍ പോലും ആരും മെനക്കെടാറില്ല. ഒന്നു ഡയല് ചെയ്യേണ്ട കാര്യമേയുള്ളു, ഒന്നാന്തരമൊരു സദ്യ വീട്ടിലെത്തും. അരി വാങ്ങാനും പച്ചക്കറികള്‍ വാങ്ങാനും കടകള്‍ക്കു മുന്നില്‍ തിരക്കു കൂട്ടാനാര്‍ക്കു നേരം. ബാക്കി സമയം മുഴുവന്‍ ടിവിയ്ക്കു മുന്നിലിരിക്കാമല്ലോ. ഓണക്കളികളും ഊഞ്ഞാലാട്ടവും മറന്ന സമൂഹമാണുള്ളത്. ഈ മാറ്റമെല്ലാം അനിവാര്യതയാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ, ഉള്ളു നിറയുന്നൊരു വേദന…
ഓണം 1987 എന്ന പേരില്‍ ഒരു കവിത എന്‍.വി.കൃഷ്ണവാര്യര്‍ എഴുതിയിട്ടുണ്ട്. ഓണത്തിന്റെ പരമ്പരാഗതമായ അനുഷ്ഠാനങ്ങളും ആചാരങ്ങളും കാര്‍ഷിക സംസ്കാരവും നശിച്ചുപോകുന്നതിന്റെ വിലാപം ആ പതിന്നാലുവരി കവിതയിലുണ്ട്.
“ഒരു ചെടിയും നല്ലുവളര്ത്തീ;-
ലോണപ്പൂവെങ്ങനെ നുള്ളാന്‍?
ഒരു വയലും പൂട്ടി വിതച്ചീ;-
ലോണച്ചോറെങ്ങനെയുണ്ണാന്‍?
ഒരു വാഴക്കന്നും നട്ടീ;-
ലോണപ്പഴമെങ്ങനെ തിന്നാന്‍?
ഒരു കഴിനൂല്‍പോലും നൂറ്റി;-
ലോണത്തുണിയെങ്ങനെയണിയാന്‍?
ഒരു രാഗം മൂളിപ്പഴകി;-
ലോണപ്പാട്ടെങ്ങനെ പാടാന്‍?
ഒരു കരളിന് സ്നേഹം പാകീ;-
ലോണക്കളിയെന്തു കളിക്കാന്‍?
ഉള്ളത്തില്‍ക്കള്ള കര്‍ക്കടം;
എങ്ങനെ പൊന്നോണം പുലരാന്‍?”
e-mail: [email protected]
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: