കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പുകേസുകളിലെ പ്രതികളായ സരിതാ നായര്‍ക്കും ബിജുരാധാകൃഷ്ണനും വീണ്ടും പോലീസിന്റെ വിഐപി പരിഗണന. ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന പോലീസ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിശ്രമമൊരുക്കിയതാണ് വിവാദത്തിനിടയാക്കിയത്.
എറണാകുളം സബ് ജയിലില്‍ കഴിയുന്ന ഇരുവരേയും രാവിലെ ആറ് മണിയോടെയാണ് കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തിച്ചത്. ഇവര്‍ക്ക് കാഞ്ഞങ്ങാട് സബ്ജയിലില്‍ താമസിക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു. അതു മറികടന്നാണ് ഗസ്റ്റ് ഹൗസില്‍ സൗകര്യമൊരുക്കിയത്. ഇവര്‍ ഗസ്റ്റ് ഹൗസിലുണ്ടെന്ന് മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ അവിടെ എത്തിയതോടെ പോലീസ് പെട്ടെന്ന് രണ്ടുപേരെയും കോടതിയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെയും സോളാര്‍ കേസുകളിലെ പ്രതികള്‍ക്ക് പോലീസ് നല്കുന്ന വിഐപി പരിഗണന വിവാദമായിരുന്നു.
കാഞ്ഞങ്ങാട് സബ്ജയിലില്‍ വനിതാ തടവുകാര്‍ക്ക് താമസിക്കാനുള്ള സൗകര്യമില്ലെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. എന്നാല്‍ ബിജുരാധാകൃഷ്ണന് സബ്ജയിലില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ടെന്നിരിക്കെ അയാളെ എന്തിന് വിഐപികള്ക്കുമാത്രം താമസിക്കാനുള്ള സംവിധാനമുള്ള ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പോലീസിന്റെ ഭാഗത്തുനിന്നുമില്ലായിരുന്നു. കോടതി രണ്ടുപേരുടെയും റിമാന്റ് സെപ്തംബര്‍ 26വരെ നീട്ടിയിരിക്കുകയാണ്.
തന്നെ എറണാകുളം സബ്ജയിലില്‍ നിന്നും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റണമെന്ന സരിത.എസ് നായരുടെ അപേക്ഷ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അംഗീകരിക്കുകയും അപേക്ഷ പരിഗണിക്കാന്‍ എറണാകുളം സബ്ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കാഞ്ഞങ്ങാട് ഫവര്‍ ഫോര്‍യു എന്ന സ്ഥാപനത്തിന് സോളാര്‍ പാനലുകളുടെ വിതരണാവകാശം നല്‍കാമെന്ന വ്യവസ്ഥയില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പ്രസ്തുത സ്ഥാപനത്തെ വഞ്ചിച്ചുവെന്നതാണ് രണ്ടുപേര്‍ക്കെതിരെയും കാഞ്ഞങ്ങാട് നടക്കുന്ന കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: