ന്യൂദല്‍ഹി: ഡീസല്‍, പാചകവാതകം എന്നിവയുടെ നിരക്ക് ഉയര്‍ത്താനും എണ്ണക്കമ്പനികള്‍ തയ്യാറെടുക്കുന്നു. അടുത്തയാഴ്ച പുതുക്കിയ വില പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. പെട്രോളിയം മന്ത്രാലയത്തിലെ സെക്രട്ടറി വിവേക് റേ ആണ് വിലവര്‍ധനവ് സംബന്ധിച്ച് സൂചന നല്‍കിയത്.
പെട്രോളിന് ഒരു രൂപ മുതല്‍ ഒന്നര രൂപവരെ ലിറ്ററിറ് കുറയ്ക്കാനും സാധ്യതയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലക്കുണ്ടായ ഇടിവും ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് പെട്രോള്‍വില കുറക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. തിങ്കളാഴ്ച ക്രൂഡ് ഓയില്‍ ബാരലിനുള്ള വില 112.26 ഡോളറായിരുന്നു. ചൊവ്വാഴ്ച ഇത് 110.15 ഡോളറായി കുറഞ്ഞു. ബാരലിന് നല്‍കിയിരുന്ന 7404.67 രൂപ 7073.83 രൂപയായി കുറയുകയും ചെയ്തു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നതും വില കുറയാന്‍ കാരണമായി.
പാചകവാതകത്തിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളിതന്നെയാണെന്ന് റേ അഭിപ്രായപ്പെട്ടു. എന്നാല്‍ വേറെ വഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓയില്‍ സബ്സിഡിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വന്‍ വര്‍ധനവാണ് ഉണ്ടായത്. രൂപയുടെ മൂല്യത്തകര്ച്ചകൂടിയായപ്പോള് സബ്സിഡി 20,000 കോടി കവിഞ്ഞു. ഇതേത്തുടര്‍ന്ന് എണ്ണ ഇറക്കുമതി കൂടുതല്‍ വിലയേറിയതായി മാറി.
പാചകവാതകത്തിന് 50 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്. സബ്സിഡി പരിമിതപ്പെടുത്തിയ ശേഷവും പാചകവാതകത്തിന്റെ വില ഉയര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് വെല്ലുവിളിയായി മാറും. ഡീസല്‍ വിലയില്‍ ലിറ്ററിന് 50 പൈസക്ക് മുകളിലുള്ള വര്‍ധനവ് നടപ്പാക്കാനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്.
ഡീസലിന് വില ഉയരുമ്പോള്‍ വിലക്കയറ്റം രൂക്ഷമാകും. ഡീസല്‍ വിലവര്‍ധനക്ക് മുമ്പ് എല്ലാ സാധ്യതകളും കമ്പനികള്‍ പരിശോധിക്കുമെന്നും വിവേക് റേ പറഞ്ഞു. ഡീസലിന്റെ വില ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത് എല്ലാതലങ്ങളും വിലയിരുത്തിയ ശേഷമായിരിക്കണമെന്ന് ധനകാര്യമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കുന്ന നടപടികളിലേക്ക് എണ്ണക്കമ്പനികള്‍ നീങ്ങരുതെന്നാണ് ധനമന്ത്രാലയം ആഗ്രഹിക്കുന്നത്. എന്നാല്‍ എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാന്‍ മറ്റ് വഴികള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: