ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം എസ്. ശ്രീശാന്തിന് ആജീവനാന്ത വിലക്ക്. എന്‍. ശ്രീനിവാസന്, അരുണ്‍ ജെറ്റ്ലി, നിരഞ്ജന് ഷാ എന്നിവരടങ്ങിയ ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ശ്രീശാന്തിനൊപ്പം ആരോപണവിധേയനായ സഹതാരം അങ്കിത് ചവാനും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീശാന്ത് ഒത്തുകളിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റ് തലവന്‍ രവി സവാനി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണു സവാനി റിപ്പോര്‍ട്ട് ബോര്‍ഡിനു കൈമാറിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ അച്ചടക്ക സമിതി യോഗം വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ മാസം 29 ന് ചേരുന്ന ബിസിസിഐ യോഗം നടപടികള്‍ക്ക് അംഗീകാരം നല്‍കുന്നതോടെ ശ്രീശാന്തിന്റെയും മറ്റുള്ളവരുടെയും വിലക്ക് പ്രാബല്യത്തിലാകും. താരങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ വിലക്കോ അല്ലെങ്കില്‍ ആജീവനാന്ത വിലക്കോ നല്‍കണമെന്നായിരുന്നു രവി സവാനിയുടെ ശുപാര്‍ശ.
റിപ്പോര്‍ട്ടില്‍ കുറ്റക്കാരണെന്ന് ആരോപിക്കുന്ന ആറ് പേരില്‍ അഞ്ചുപേര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. ശ്രീശാന്തിനും അങ്കിത് ചവാനും പുറമെ അമിത് സിങ്ങിന് അഞ്ച് വര്‍ഷവും സിദ്ധാര്‍ത്ഥ് ത്രിവേദിക്ക് ഒരു വര്‍ഷവും വിലക്കേര്‍പ്പെടുത്തി. ആരോപണ വിധേയനായ ഹര്‍മിത് സിങ്ങിനെതിരെ തെളിവുകളുടെ അഭാവത്തില്‍ ബിസിസിഐ നടപടിയെന്നും കൈക്കൊണ്ടിട്ടില്ല. അഴിമതി വിരുദ്ധ സമിതിയുമായി സഹകരിക്കാതിരുന്ന അജിത് ചണ്ഡിലക്കെതിരെയുള്ള നടപടി നീട്ടിവെക്കുകയും ചെയ്തു.
ഐപിഎല്‍ ആറാം സീസണില്‍ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ തന്റെ രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് വിട്ടു കൊടുത്തു എന്നതാണ് ശ്രീശാന്തിനെതിരെ ഉയര്‍ന്ന ആരോപണം. ഇതിന് പിന്നാലെ ദല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ 28 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരില്‍ മിക്കവരും ഇപ്പോള്‍ ജാമ്യത്തിലാണ്. ദല്‍ഹി പോലീസിന് ലഭിച്ച തെളിവുകളും താരങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും വിശകലനം ചെയ്താണ് രവി സവാനി കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതേസമയം, കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നിരിക്കെ ബിസിസിഐ ധൃതിപിടിച്ച് എടുത്ത കടുത്ത നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഒത്തുകളി ആരോപണം നേരിടുന്ന കളിക്കാരെ ചോദ്യംചെയ്തതിലൂടെയും ദല്‍ഹി പോലീസ് നല്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് താരങ്ങള്‍ കുറ്റക്കാരാണെന്ന നിഗമനത്തിലെത്തിയതെന്നാണ് രവി സവാനി റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചനകള്‍.
അതേസമയം ഐപിഎല്‍ ഒത്തുകളിക്കേസിന്റെ വിചാരണ ദല്‍ഹി കോടതിയില്‍ തുടരുകയാണ്. ശ്രീശാന്ത് അടക്കം കേസിലുള്‍പ്പെട്ട 21 പേരുടെയും ജാമ്യം റദ്ദാക്കണമെന്ന് ദല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ശ്രീശാന്തിനെതിരായ ബിസിസിഐ നടപടി. ശ്രീശാന്തിനെതിരെ മോക്ക കുറ്റം ചുമത്തിയതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: