ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ നാലുപ്രതികള്‍ക്ക് അതിവേഗ കോടതി വധശിക്ഷ വിധിച്ചു.ഓടുന്ന ബസ്സിനുള്ളില്‍ 23 കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതികളായ മുകേഷ് സിംഗ്(26),വിനയ് ശര്‍മ്മ(20),പവന് ഗുപ്ത(19),അക്ഷയ് താക്കൂര്‍(28) എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചത്.
മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും ഒരുതരത്തിലുള്ള ഇളവും ഇവര്‍ അര്‍ഹിക്കുന്നില്ലെന്നും വിധി പ്രസ്താവിച്ചുകൊണ്ട് സാകേത് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖാന്ന ചൂണ്ടിക്കാട്ടി.ആറുപ്രതികളുള്ള കേസിലെ മുഖ്യപ്രതി രാംസിംഗ് തീഹാര്‍ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.മറ്റൊരു പ്രതിയെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനെയില്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം നേരത്തെ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
കൊലപാതകം, ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ആയുധമുപയോഗിച്ചുള്ള ആക്രമണം,തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി.പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 16 നാണ് രാജ്യത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.രാത്രി ബസ് കാത്ത് നിന്ന പെണ്‍കുട്ടിയേയും കൂട്ടുകാരനെയും പ്രതികള്‍ ബസില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ ആക്രമിച്ച് ബോധരഹിതനാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനു ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.
നഗര മധ്യത്തില്‍ നടന്ന സംഭവം ദല്‍ഹി പോലീസിനും ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.സംഭവത്തെ തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുകയും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പാര്‍ലമെന്റ് നിയമം കര്‍ശനമാക്കുകയും ചെയ്തു.
കോടതി വിധി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെടുകയാണ്.കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിധിയില്‍ സംതൃപ്തി രേഖപ്പെടുത്തി.അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: