കൊല്ലം: അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കിലോയ്ക്ക് ഒരു കോടി രൂപ വരെ വിലയുള്ള കൊടീന് ഇനത്തില്‍പ്പെട്ട ഒരുകിലോ നാല്പ്പത്തിനാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി മാര്‍ത്താണ്ഡം മേലെത്തെരുവ് പിള്ളയാര്‍ വിളയില്‍ അരുണ്മനയില് മുകേഷ് (25)-നെ കൊല്ലം ഡിറ്റിപി സി ബോട്ട് ജെട്ടിയ്ക്ക് സമീപത്തുനിന്നാണ് പിടികൂടിയത്.
രണ്ട് വര്‍ഷക്കാലമായി തിരുവനന്തപുരം വലിയതുറ, എയര്‍പോര്‍ട്ട്, കന്യാകുമാരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിദേശ സഞ്ചാരികള്‍ക്ക് ലഹരിമരുന്ന് വ്യാപാരം നടത്തിവരുകയായിരുന്ന മുകേഷിനെക്കുറിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മയക്കുമരുന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോയുടെ ഡ്രഗ്ഗ് ഇന്സ്പെക്ഷന് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് ബ്രൗണ്‍ ഷുഗറാണെന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം സ്ഥിരീകരിച്ചത്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് റാക്കറ്റാണ് തെക്കന്‍ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.
അഫ്ഗാനിസ്ഥാന് നിര്‍മ്മിത ഡ്രഗ്ഗ് എന്നാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വരുന്ന ഒക്ടോബര്‍ മാസത്തോടെ കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ എത്തുന്ന വിദേശസഞ്ചാരികള്‍ക്ക് എത്തിക്കാന്‍ വേണ്ടി ഇത്തരത്തില്‍ മയക്കുമരുന്ന് വാങ്ങി ശേഖരിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടുവാന്‍ കഴിഞ്ഞത്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആന്റീ നാര്‍ക്കോട്ടിക് സ്ക്വാഡില്‍പ്പെട്ട കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷെറീഫ്, കൊല്ലം ഈസ്റ്റ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, ജോസ്പ്രകാശ്, പ്രസന്നകുമാര്‍, എം. എസ്സ്. നാഥ്, അനന്‍ബാബു, കൃഷ്ണകുമാര്‍, ഗുരുപ്രസാദ്, ഹരിലാല്‍, സജിത് സുനില്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: