ദമാസ്കസ് : സിറിയന്‍ വിമതര്‍ പുതിയ പ്രധാന മന്ത്രിയെ നിയമിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നും സൈനിക നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ താല്‍ക്കാലിക പ്രധാനമന്ത്രിയായി അഹമ്മദ് തുമയെ വിമതര്‍ തെരഞ്ഞെടുക്കുകയായിരുന്നു.
സിറിയയിലെ അസദ് ഭരണകൂടം വിമതര്‍ക്കുനേരെ രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തില്‍ അമേരിക്ക സിറിയയില്‍ സൈനിക നടപടിക്ക് ഒരുങ്ങിയിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലികമായി സൈനിക നടപടി ഇല്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് വിമതരുടെ പുതിയ നടപടി.
സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടി താല്‍ക്കാലിക പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത അഹമ്മദ് തുമ ശനിയാഴ്ച്ചയാണ് ചുമതലയേറ്റത്. അസദ് ഭരണകൂടത്തിനു തിരിച്ചടി നല്‍കാനാണ് പ്രതിപക്ഷം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്ത് വിമതരും സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തര പ്രശ്നത്തില്‍ സിറിയന്‍ സാമ്പത്തിക രംഗം താറുമാറായിരിക്കുകയാണ്. രാജ്യത്ത് അസ്ഥിരത നിലനില്‍ക്കുകയാണെന്നും ഇതില്‍ നിന്നെല്ലാം രാജ്യത്തെ രക്ഷിക്കാന്‍ പുതിയ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നും പ്രതിപക്ഷം പറയുന്നു.
രാജ്യത്തിന് വേണ്ടി ജീവന് ബലിനല്‍കിയ അനേകമായിരം ജനങ്ങളുണ്ടെന്നും അവരോട് നീതി പുലര്‍ത്തേണ്ടത് തന്റെ വലിയ ഉത്തരവാദിത്തമാണെന്നും അത് താന്‍ കൃത്യമായി നിര്‍വ്വഹിക്കുമെന്നും തുമ സിറിയന്‍ ജനങ്ങളോട് പറഞ്ഞു.
രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ഉടമ്പടിയെ വിമതര്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. റഷ്യയും അമേരിക്കയും മുന്നോട്ട് വച്ച ഉടമ്പടി പ്രകാരമാണ് രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാനായതും രാസായുധനിയന്ത്രണ ഉടമ്പടിയില്‍ സിറിയ ഒപ്പുവയ്ക്കാന്‍ സന്നദ്ധത അറിയിച്ചതും. സിറിയന്‍ ജനാധിപത്യം പുന:സ്ഥാപിക്കുമെന്നും സ്വാഭാവികമായ ജീവിതം സിറിയയില്‍ തിരിച്ചുകൊണ്ടുവരുമെന്നും അഹമ്മദ് തുമ കൂട്ടിച്ചേര്‍ത്തു. പതിമൂന്നംഗ മന്ത്രിസഭാ രൂപീകരണത്തിന്റെ ശ്രമത്തിലാണിപ്പോള്‍ പ്രതിപക്ഷം.
ലോകരാജ്യങ്ങള്‍ സിറിയന്‍ പ്രശ്നം ചര്‍ച്ചചെയ്തു തുടങ്ങിയതോടെ അസദ് ഭരണകൂടം കൂടുതല്‍ വെട്ടിലാകുകയായിരുന്നു. രാസായുധങ്ങളെ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന തീരുമാനം സിറിയ അംഗീകരിച്ചതോടെ സിറിയയുടെ പക്കല്‍ രാസായുധം ഉണ്ടെന്ന് തെളിഞ്ഞു.റഷ്യയുടെ പിന്തുണയുള്ളതുകൊണ്ടുമാത്രമാണ് ഇറാക്കിലും അഫ്ഗാനിസ്ഥാനിലും സംഭവിച്ചതുപോലെ സിറിയയില്‍ സംഭവിക്കാതെ പോയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: