കൊച്ചി: അഭ്രപാളികളില്‍ നിന്ന് മമ്മൂട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂടിലേക്ക് ഇറങ്ങുമോ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് സൂചന. സിപിഎം നേതൃത്വം താരവുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. മത്സരിക്കാമെന്ന് ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ലെങ്കിലും ഒരുകൈ നോക്കാമെന്നുതന്നെയാണ് സൂപ്പര്‍ താരത്തിന്റെ താത്പര്യമെന്ന് അടുത്തവൃത്തങ്ങള്‍ സൂചന നല്കുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ശക്തമായാല്‍ മമ്മൂട്ടിക്ക് നിഷേധിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.
തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവി, തമിഴ് താരം നെപ്പോളിയന് എന്നിവര്‍ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചതും കേന്ദ്രമന്ത്രിമാരായതും ഇടതുക്യാമ്പില്‍ പ്രതീക്ഷയേറ്റുന്നു. സിപിഎം നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുള്ളത്. താന്‍ ഒരു ലിബറല്‍ കമ്യൂണിസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന താരം പാര്‍ട്ടിയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കൃത്യമായി ശ്രദ്ധിക്കാറുമുണ്ട്. കൈരളി ചാനലിന്റെ ചെയര്മാന് എന്ന നിലയിലും മമ്മൂട്ടി സിപിഎം സഹയാത്രികനാണ്.
സിപിഐ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മമ്മൂട്ടി മത്സരത്തിനെത്തുകയാണെങ്കില് തിരുവനന്തപുരം വിട്ടുകൊടുക്കാന്‍ എതിര്‍പ്പില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പകരം സിപിഐക്ക് ജയസാധ്യതയുള്ള ഇടുക്കി സീറ്റാണ് അവര്‍ ആവശ്യപ്പെടുന്നത്.
സിപിഐയുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉണ്ടായാല്‍ മമ്മൂട്ടിയെ എറണാകുളത്തു മത്സരിപ്പിക്കണമെന്നും സിപിഎം നേതൃത്വത്തില്‍ ഒരു വിഭാഗത്തിനു താത്പര്യമുണ്ട്. എറണാകുളം സിപിഎമ്മിന്റെ മണ്ഡലമാണ്. തിരുവനന്തപുരത്തേക്കാള്‍ ജയസാധ്യത എറണാകുളത്താണെന്നും വാദമുണ്ട്. ഇടതുസ്വതന്ത്രനായി ഡോ. സെബാസ്റ്റ്യന്‍ പോള്‍ രണ്ടുതവണ വിജയിച്ച ചരിത്രവുമുണ്ട്. മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന ഇമേജും ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
എന്നാല്‍ മമ്മൂട്ടിക്കു താത്പര്യം തിരുവനന്തപുരമാണെന്നാണ് സൂചന. കടുത്ത മതവിശ്വാസിയായ മമ്മൂട്ടിയെ രാഷ്ട്രീയത്തിനുപരിയായി മുസ്ലിം മത സംഘടനകള്‍ പിന്തുണക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപിയും യുഡിഎഫും കരുത്തരായ സ്ഥാനാര്ത്ഥികളെത്തന്നെയാണ് ഇവിടെ പരീക്ഷിക്കാറുള്ളത്.
വെള്ളിത്തിരയിലെ നായകന്മാരുടെ വിജയം പോലെ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് മമ്മൂട്ടിക്കുമറിയാം. അതുകൊണ്ടാകണം അവസാന വാക്കുപറയാന്‍ മടിക്കുന്നതും. എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയുമെല്ലാം പലപ്പോഴും വിജയിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമാതാരങ്ങള്‍ക്ക് വിജയം സമ്മാനിച്ച ചരിത്രമില്ല കേരളത്തിലെ മണ്ഡലങ്ങള്‍ക്ക്. പ്രേംനസീറും മുരളിയുമെല്ലാം ഇത്തരത്തില്‍ പരാജയത്തിന്റെ രുചി അറിഞ്ഞവരാണ്.
ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: