തിരുവനന്തപുരം: സിപിഐയുടെ തലമുതിര്‍ന്ന നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാര്ഗ്ഗവന് (85) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസമയത്ത് ബന്ധുക്കളും സി പി ഐയുടെ മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബഹുജന പ്രസ്ഥാനങ്ങള്‍ക്കും ആവേശമായിരുന്ന ആശാന് എന്നറിയപ്പെടുന്ന വെളിയത്തിന്റെ ആറ് പതിറ്റാണ്ടു കാലത്തെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിനാണ് സമാപ്തിയായത്. ഉച്ചക്ക് 2.20 ഓടെ മൃതദേഹം അദ്ദേഹത്തിന്റെ പട്ടം വൃന്ദാവന്‍ കോളനിയിലെ സ്വവസതിയിലെത്തിച്ചു. ഇന്ന് രാവിലെ എട്ടിന് സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. റിട്ട. അധ്യാപിക സുനിതയാണ് ഭാര്യ. കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയറായ മഞ്ജു ഏക മകളാണ്. സി എസ് ഐ ആറില്‍ ശാസ്ത്രജ്ഞയായ അജിത് ആണ് മരുമകന്.
1928ല്‍ കൊല്ലം ജില്ലയിലെ പടിഞ്ഞാറ്റിന്‍കര വെളിയത്ത് പരമ്പരാഗത നെയ്ത്തു കുടുംബത്തിലാണ് വെളിയം ഭാര്ഗവന് ജനിച്ചത്. ചടയമംഗലം മണ്ഡലത്തില്‍ നിന്ന് ആദ്യ നിയമസഭയിലേക്ക് 1957ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 1960ലും ചടയമംഗലത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി സംവിധാനത്തിലേക്ക് പിന്നീട് വരാന്‍ ശ്രമിച്ചില്ല.
1949ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ വെളിയം 1950-52ല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 1954ല്‍ കൊട്ടാരക്കരയില്‍ നടന്ന ട്രാന്‍സ്പോര്‍ട്ട് സമരത്തിന് നേതൃത്വം നല്‍കിയതിന് പോലീസിന്റെ കൊടിയ മര്‍ദ്ദനത്തിന് ഇരയായി. നിയമസഭാ അംഗമായിരിക്കെ 1960ലെ ഭൂപരിഷ്കരണ ബില്ലിന്റെ ചര്‍ച്ചയില്‍ സജീവ പങ്കാളിയായി. അതിനുവേണ്ടി പ്രയത്നിച്ച അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു വെളിയം.
1964ല്‍ പാര്‍ട്ടി പിളരുമ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. 1971 മുതല്‍ ദേശീയ കൗണ്‍സില്‍ അംഗമായി.1984 മുതല്‍ 1998 വരെ പാര്‍ട്ടി അസ്റ്റിസ്റ്റന്റ് സെക്രട്ടറിയായി. 1998ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍. പി കെ വാസുദേവന്‍ നായര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം 2010 നവംബര്‍ 14ന് സ്ഥാനമൊഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: