ശ്രീനഗര്‍: വിവാദങ്ങള്‍ക്ക് വഴിതെളിച്ച് ജമ്മുകാശ്മീരില്‍ അഫ്സല് ഗുരുവിന്റെ ജയില്‍ കുറിപ്പുകള്‍ പ്രസിദ്ധപ്പെടുത്തി. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായിരുന്ന അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയിട്ട് ഏഴുമാസത്തിനുശേഷമാണ് ജമ്മുകാശ്മീരില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് കാരണമാക്കിക്കൊണ്ട് പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
നാഷണല്‍ ഫ്രണ്ട് സംഘടനയാണ് ‘അഹ്ലെ ഇമ്മാന് കേ നാം ഷഹീദ് മൊഹമ്മദ് അഫ്സല് ഗുരു കാ ആഖ്ഡി പൈഗാം’ എന്ന പേരില്‍ 94 പേജുകളുള്ള പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. ഇതിന്റെ അയ്യായിരത്തിലധികം കോപ്പികള്‍ വിതരണം ചെയ്തതായി നാഷണല്‍ ഫ്രണ്ട് സംഘടന അവകാശപ്പെട്ടു.
ജെയ്ഷ് ഇ മൊഹമ്മദ് എന്ന ഭീകര സംഘടനയുടെ കമാന്ററായിരുന്ന കൊല്ലപ്പെട്ട ഗാസി ബാബയെ ഒരു രക്തസാക്ഷിയായിട്ടാണ് അഫ്സല് ഗുരുവിന്റെ ഡയറിക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളത്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഗാസി ബാബ.
“കാശ്മീരിനുവേണ്ടിയുള്ള വിശുദ്ധ യുദ്ധം അത്യന്താപേക്ഷിതമാണ്. മുസ്ലിം ജനതയ്ക്കുമേല്‍ രണ്ടുവഴികളാണുള്ളത്. ഒന്നുകില്‍ വിശുദ്ധയുദ്ധം അല്ലെങ്കില്‍ സ്വദേശം വിട്ടുപോകല്‍. കുടിയേറ്റം എന്നുള്ളത് അസാധ്യമാണ്. എന്തെന്നാല്‍ അവിടെ മദീന ഇല്ല. അതുകൊണ്ട് വിശുദ്ധയുദ്ധം എന്ന ഒറ്റവഴിമാത്രമേ ഉള്ളൂ” എന്നാണ് അഫ്സല് ഗുരുവിന്റെ ഡയറിക്കുറിപ്പുകളില്‍ എടുത്തുപറഞ്ഞിട്ടുള്ളത്. മൃഗങ്ങളും ആഹാരത്തിനുവേണ്ടിയും മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടിയും പൊരുതാറുണ്ട്. എന്നാല്‍, ഗാസി ബാബ, ഇഷ്ഫക് മജീദ് വാനി, മക്ബൂല്‍ ഭട്ട് തുടങ്ങിയവര്‍ രക്തസാക്ഷികളായതിന്റെ പ്രേരണ ഇസ്ലാമാണ്. തങ്ങളുടെ പോരാട്ടത്തിന് അടിസ്ഥാന പ്രേരണാശക്തി എന്നും ഇസ്ലാമാണെന്നും ഡയറിക്കുറിപ്പ് വിശദമാക്കുന്നു.
ശ്രീനഗറിലെ ഒരു ഹോട്ടലില്‍ നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ അഫ്സല് ഗുരുവിന്റെ സഹോദരന് ഐജാസ് ഗുരു പങ്കെടുത്തു. അഫ്സല് ഗുരുവിന്റെ ഭാര്യയോ മക്കളോ ചടങ്ങില്‍ പങ്കെടുത്തില്ല. തബാസമും ഗാലീബും മാധ്യമശ്രദ്ധയില്‍ പെടാനാഗ്രഹിക്കുന്നില്ലെന്നും പുസ്തകം തങ്ങള്‍ വില്‍പ്പന നടത്തില്ലെന്നും പ്രത്യേക ആസ്ഥാനങ്ങള്‍ വിതരണത്തിന് ലഭ്യമാക്കുമെന്നും നാഷണല്‍ ഫ്രണ്ടിന്റെ അധ്യക്ഷന്‍ നയീം അഹമ്മദ് ഖാന് പറഞ്ഞു. ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവ മോര്‍ച്ച ബുക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് ഇന്ത്യയ്ക്കെതിരെയുള്ള ഒരു ഗൂഢാലോചനയാണ്. ബുക്കിലെ വിവരങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും പ്രകോപനപരവുമാണ്. കാശ്മീരിനെ ഒരു ശ്മശാന ഭൂമിയാക്കാനാണ് ഇവരുടെ ശ്രമമെന്നും ബിജെവൈഎമ്മിന്റെ പ്രസിഡന്റ് രവീന്ദര്‍ റെയ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: