കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമല്ലെന്ന ധാരണ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ന്നതിന് കാരണം സംസ്ഥാനത്ത് നിരന്തരം ഉണ്ടാകുന്ന തൊഴില്‍സമരങ്ങളും നോക്കുകൂലി പോലുള്ള യാതൊരു ന്യായീകരണവുമില്ലാത്ത അവകാശവാദങ്ങളുമാണ്. ടൂറിസം മേഖലയിലെ തിരുവോണതിരക്ക് മുതലെടുക്കാനാകാത്ത ഹൗസ്ബോട്ട് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത് ഉടമകള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കനത്ത ആഘാതമായിരുന്നല്ലോ. കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്. കൊച്ചിയിലെ അനിയന്ത്രിത ഗതാഗതക്കുരുക്കിന് കണ്ടെത്തിയ പരിഹാരം. കൊച്ചി മെട്രോവിന്റെ പൂര്‍ത്തീകരണത്തിന് ദിവസങ്ങളെണ്ണി കാത്തിരിക്കുമ്പോഴാണ് തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുയരുന്നത്. അതും ഫ്രഞ്ച് കമ്പനി മെട്രോ പുരോഗതി വിലയിരുത്തി കോടികളുടെ വാഗ്ദാനവുമായി മുന്നോട്ടു വന്ന അവസരത്തില്‍. പദ്ധതിയില്‍ തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന പരാതിയുമായാണ് കേരള തൊഴിലാളികള്‍ രംഗപ്രവേശം ചെയ്തത്. അതും ഏറ്റവും ഹീനമായ കേരളത്തിലെ തൊഴിലാളി ബ്രാന്റായ നോക്കുകൂലി ആവശ്യപ്പെട്ട്. കൊച്ചി മെട്രോ കമ്മീഷനിംഗ് തീയതി മുന്‍കൂട്ടി നിശ്ചയിച്ച് നിര്‍മാണത്തിന് കൗണ്ട്ഡൗണ്‍ നിശ്ചയിച്ചാണ് ഓരോ ദിവസവും ജോലികള്‍ നടപ്പാക്കിവരുന്നത്. ഈ പശ്ചാത്തലത്തില്‍ ഒരു തൊഴിലാളിസമരം ഒട്ടും ആശാവഹമല്ല. ഈ സന്ദര്‍ഭങ്ങളിലാണ് ഓരോ പദ്ധതിയുടെയും കാലാവധി അനന്തമായി നീളുന്നത്. കൊച്ചി മെട്രോ ഇ. ശ്രീധരന്‍തന്നെ ഏറ്റെടുക്കണമെന്ന നിര്‍ബന്ധം ഉയര്‍ന്നതുതന്നെ ദല്‍ഹി മെട്രോ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ചാതുരിയെ അടിസ്ഥാനമാക്കിയാണ്. പദ്ധതി നീളുമ്പോള്‍ യഥാര്‍ത്ഥ ചെലവിന്റെ അനേകം ഇരട്ടി നല്‍കേണ്ടിവരും.
തദ്ദേശീയ തൊഴിലാളികള്‍ക്ക് അവസരമോ വ്യവസ്ഥാപിത കൂലിയോ ലഭ്യമല്ല എന്ന കാരണം പറഞ്ഞാണ് തൊഴിലാളികള്‍ പണിമുടക്കിയത്. ഇവിടുത്തെ തൊഴിലാളികള്‍ക്കും അവസരം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആറായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അതില്‍ തൊഴിലാളികളുടെ സാന്നിധ്യം അനിവാര്യമാണല്ലോ. ഇന്ന് കേരള തൊഴിലാളികള്‍ക്ക് പകരം പലരും അന്യദേശ തൊഴിലാളികളെ ഉപയോഗിക്കുന്നത് സമരങ്ങളോ അയഥാര്‍ത്ഥ ആവശ്യങ്ങളോ ഉയര്‍ത്താതെ ആത്മാര്‍ത്ഥമായി തൊഴില്‍ ചെയ്യുന്നതിനാലാണ്. കേരള തൊഴിലാളി യൂണിയനുകളുടെ നിബന്ധനക്കനുസരിച്ചേ ജോലി ചെയ്യുകയുള്ളൂ. സംഘടനാ ബലം അവരുടെ പെരുമാറ്റത്തിലും പ്രകടമാണ്. മെട്രോ റെയില്‍ സ്വാഗതം ചെയ്തത് അത് നല്കാന് പോകുന്ന തൊഴിലവസരങ്ങള്‍കൂടി മുന്നില്‍ കണ്ടാണ്. കൊച്ചി മെട്രോയില്‍ തൊഴില്‍തര്‍ക്കം ഉയര്‍ന്നപ്പോള്‍ അത് പരിഭ്രാന്തി ഉളവാക്കി. പക്ഷെ പ്രശ്നം വളരെ വേഗം ഒത്തുതീര്‍പ്പായത് സ്വാഗതാര്‍ഹംതന്നെയാണ്. തര്‍ക്കം പരിഹരിക്കാന്‍ താമസം വന്നാലുള്ള നഷ്ടങ്ങളില്‍ തൊഴില്‍നഷ്ടവും ഉള്‍പ്പെടുമല്ലോ. കൊച്ചി മെട്രോയുടെ 25 കിലോമീറ്റര്‍ നീളം മൂന്ന് കമ്പനികള്‍ക്കായി വിഭജിച്ച് നല്‍കിയിരിക്കുകയാണ്. ആലുവ മുതല്‍ ഇടപ്പള്ളി വരെയും ഇടപ്പള്ളി മുതല്‍ ജോസ് ജംഗ്ഷന് വരെയും ജോസ് ജംഗ്ഷന് മുതല്‍ പേട്ട വരെയുമാണ് ഈ വിഭജനം. അത്യാധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവന്നിരിക്കുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്നാണ്. ഇവിടെയുള്ള കേരള തൊഴിലാളി അസാന്നിധ്യമാണ് എതിര്‍പ്പുകള്‍ ഉയരാന്‍ കാരണം.
തൊഴില്‍തര്‍ക്കങ്ങള്‍ക്ക് ഉടനടി പരിഹാരം കാണേണ്ടത് ആവശ്യംതന്നെയാണ്. ഇതില്‍ ബന്ധപ്പെട്ടവര്‍ വിജയിച്ചിരിക്കുകയാണ്. മന്ത്രിമാരും തൊഴിലാളി യൂണിയനുകളും ചര്‍ച്ച പ്രഖ്യാപിച്ചപോലെ 992 ദിവസങ്ങള്‍കൊണ്ട് മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത് തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബി ജോണ്‍ ആണ്. ജില്ലാ കളക്ടര്‍ ചെയര്‍മാനായും റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കണ്‍വീനറുമായ ജില്ലാതല സമിതിയെ തര്‍ക്കപരിഹാരത്തിനായി നിയോഗിച്ചിരിക്കുകയാണ്. ഈ സമിതിയില്‍ കൊച്ചി മെട്രോ-ദല്‍ഹി മെട്രോവിന്റെ ഒാരോ പ്രതിനിധികളും ഉണ്ടായിരിക്കും. ഒരു നിര്‍മ്മാണ സ്ഥലത്ത് ജോലിയില്ലെങ്കില്‍ മറ്റ് വര്‍ക്ക്സൈറ്റുകളില്‍ ജോലിചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവസരം ലഭ്യമാക്കും. ഒരു ദിവസം പോലും പണി മുടങ്ങാതെ നിശ്ചിത സമയത്തിനകം മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ മറ്റ് തൊഴിലാളി യൂണിയനുകളുമായും സമവായത്തിലെത്തും. പ്രാഥമിക തലത്തില്‍ പരിഹാരം ജില്ലാ കളക്ടറും കഴിയാതെ വന്നാല്‍ ഉപസമിതിയും പരിഹാരം കാണും. ഇനി തൊഴിലാളികളുടെ ഭാഗത്തുനിന്ന് പ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഫ്രഞ്ച് കമ്പനി 1200 കോടി രൂപയാണ് വായ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് ശതമാനം പലിശയോടെ 20 വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. ഇതോടെ കൊച്ചി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകാമെന്ന വിശ്വാസം പരക്കെ സംജാതമായിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെ കേരളം കാത്തിരിക്കുന്ന മെട്രോവിന്റെ മുമ്പില്‍ ഇനി പ്രതിബന്ധങ്ങള്‍ ഉയരാതിരിക്കട്ടെ എന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: