ക്വാലാലംപൂര്‍: ഏഷ്യന്‍ സ്കൂള്‍ കായികമേളയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ മലയാളി താരം പി.യു. ചിത്രയിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. പത്ത് മിനിറ്റ് 05.22 സെക്കന്റിലാണ് ചിത്ര ഓടിയെത്തിയത്.
പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ചിത്ര. ഇന്ത്യയുടെ തന്നെ സഞ്ജീവിനി ജാദവിനാണ് വെള്ളി. സമയം പത്ത് മിനിറ്റ് 08.76 സെക്കന്റ്. ഇതടക്കം രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് ഗെയിംസിന്റെ ആദ്യദിനം ഇന്ത്യ നേടിയത്.
ശക്തി സോളങ്കി ഷോട്ട്പുട്ടില്‍ 17.41 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. ജാവലിന്‍ ത്രോയില്‍ സ്വപ്ന ബര്മന് (41.71 മീറ്റര്‍ ) വെള്ളിയും പുഷ്പ ജക്കര്‍ (39.31 മീറ്റര്‍ ) വെങ്കലവും നേടി. എന്നാല്‍ ഹൈജംപിലും ലോങ്ങ് ജംപിലും മത്സരിച്ച മലയാളി താരങ്ങള്‍ക്ക് മെഡല്‍ നേടാനായില്ല. ഹൈജംപില്‍ കേരളത്തിന്റെ ശ്രീനിത് മോഹനാണ് നാലാമതെത്തി മെഡല്‍ നഷ്ടപ്പെടുത്തിയത്. ലോങ്ങ് ജംപില്‍ ജെനിമോള് ജോയിക്കും സ്വര്‍ണം നേടാനായില്ല.
ആദ്യമായി നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ കായികമേളയില്‍ 12 മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്ന് 28 അത്ലറ്റുകളാണു പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: