ക്വാലാലംപൂര്‍: ആദ്യ ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച തുടക്കമായി. മത്സരങ്ങളുടെ ആദ്യദിനം തന്നെ ഇന്ത്യയും അതുവഴി കേരളവും ശ്രദ്ധിക്കപ്പെട്ടു. ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ശ്രീനിത്ത് മോഹന്‍, പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പി.യു. ചിത്ര, ലോങ്ങ്ജമ്പില്‍ ജെനിമോള് ജോയ് എന്നിവരാണ് ആദ്യദിനം മത്സരിച്ചത്. ഇതില്‍ പി.യു. ചിത്ര സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനം കാത്തു. ഇന്ത്യയുടെ തന്നെ സഞ്ജീവിനി ജാദവിനാണ് ഈയിനത്തില്‍ വെള്ളി ലഭിച്ചത്. സമയം പത്ത് മിനിറ്റ് 08.76 സെക്കന്റ്. ഇതടക്കം രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി ഗെയിംസിന്റെ ആദ്യദിനത്തില്‍ ഇന്ത്യ കരുത്തറിയിച്ചു. ശക്തി സോളങ്കി ഷോട്ട്പുട്ടില്‍ 17.41 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. ജാവലിന്‍ ത്രോയില്‍ സ്വപ്ന ബര്മന് (41.71 മീറ്റര്‍ ) വെള്ളിയും പുഷ്പ ജക്കര്‍ (39.31 മീറ്റര്‍ ) വെങ്കലവും നേടി.
പാലക്കാട് മുണ്ടൂര്‍ സ്കൂളിന്റെ താരമായ പി.യു. ചിത്ര മെഡല്‍ നേടുമെന്ന ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്താക്കിയില്ല. പത്ത് മിനിറ്റ് 05.22 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര സ്വര്‍ണം നേടിയത്. ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ ഇരട്ട റെക്കോഡോടെ നാല് സ്വര്‍ണം നേടിയ താരമാണ് ചിത്ര. അന്ന് വ്യക്തിഗത ചാമ്പ്യന്മാര്ക്കുള്ള നാനോ കാര്‍ ചിത്ര സ്വന്തമാക്കി.
ഹൈജമ്പില്‍ ശ്രീനിത്തടക്കം എട്ടുതാരങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എറണാകുളം എളമക്കര ഗവണ്മെന്റ് സ്കൂള്‍ വിദ്യാര്‍ഥിയായ ശ്രീനിത്തിന് ഈയിനത്തില്‍ മെഡല്‍ നേടാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നാലാമതെത്തിയ ശ്രീനിത് പ്രതീക്ഷ തെറ്റിച്ചു.
ലോങ്ങ്ജമ്പില്‍ പത്തുതാരങ്ങളാണ് മത്സരിച്ചത്. ഇന്ത്യയില്‍ നിന്ന് മലയാളി താരം ജെനിമോള് ജോയി മാത്രം. എന്നാല്‍ ജെനിമോള്‍ക്ക് മെഡല്‍ നേടാനായില്ല. ദേശീയ സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ ജമ്പില്‍ റെക്കോഡിട്ട ജെനി, ലോങ്ങ്ജമ്പില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.
ഇറ്റാവ സ്കൂള്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യനും നാനോ കാറിന് അര്‍ഹനുമായ പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സല് 800 മീറ്റര്‍ സെമിയില്‍ മത്സരിക്കുന്നുണ്ട്. കല്ലടി സ്കൂളിലെ സി. ബബിതയ്ക്കും 800 മീറ്റര്‍ മത്സരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: