എണ്ണക്കമ്പനികള്‍ ഡീസല്‍ വില ഒരു ലിറ്ററിന് 73.26 രൂപയാക്കിയതോടെ കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരിക്കുകയാണ്. പൊതുവിപണിയില്‍ ഡീസല്‍ വില 55.81 രൂപയാണ്. പൊതുവിപണിയില്‍നിന്നും 17.45 രൂപ അധികം നല്കി വാങ്ങേണ്ടിവരുന്നത് വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വിലയില്‍ സബ്സിഡി നല്‍കേണ്ടെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. ഇതോടെ കെഎസ്ആര്‍ടിസി വന്‍തോതില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയാണ്. 1184 സര്‍വീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച 1902 റഗുലര്‍ സര്‍വീസുകളും 92 ജന്റം സര്‍വീസുകളുമാണ് റദ്ദാക്കിയത്. ഇന്ധനവിലവര്‍ധന ഉളവാക്കുന്ന അധിക സാമ്പത്തികഭാരം യാത്രക്കാര്‍ വഹിക്കട്ടെ എന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ബസ്ചാര്‍ജ് വര്‍ധന പഠിക്കാന്‍ നിയുക്തമായ ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ ചാര്‍ജ് വര്‍ധന പരിഗണിക്കുകയുള്ളൂ എന്നാണ് വകുപ്പുമന്ത്രി ആര്യാടന് മുഹമ്മദിന്റെ നിലപാട്. ഇപ്പോള്‍ പ്രതിസന്ധിക്ക് പരിഹാരം തേടുന്നത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍നിന്ന് ചില്ലറ വില്‍പ്പന നിരക്കില്‍ ഡീസല്‍ വാങ്ങുക വഴിയാണ്. ഇതിനായി കെഎസ്ആര്‍ടിസിയുടെ 67 പമ്പുകള്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വാടകയ്ക്ക് നല്‍കും. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് ക്ഷിപ്ര പരിഹാരം സാധ്യമല്ല. കടം, പലിശ, മാസശമ്പളം, പെന്ഷന് മുതലായവ കനത്ത ഭാരമാണ് കെഎസ്ആര്‍ടിസിയില്‍ ചുമത്തുന്നത്. 4.5 കോടി രൂപ പ്രതിദിന വരുമാനം ലഭിക്കുന്നത് പലിശയടയ്ക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ഒരു മാസം 85 കോടി രൂപയുടെ റവന്യൂ കമ്മിയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ കമ്മി ഡീസല്‍ വില വര്‍ധനയോടെ 150 കോടി രൂപയാകുമെന്നാണ് കണക്ക്. കോര്പ്പറേഷന് 6153 ബസ്സുകളും 41180 ജീവനക്കാരും അരലക്ഷത്തോളം പെന്‍ഷന്‍കാരുമാണുള്ളത്.
ബള്‍ക്ക് പര്‍ച്ചേസ് നടത്തുന്ന വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്സിഡി അനുവദിക്കാതെ പൊതുവിപണി നിരക്കുപ്രകാരം ഡീസല്‍ നല്‍കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനമാണ് പ്രതിസന്ധിക്ക് കാരണം. ഇതിനെതിരെ കോര്പ്പറേഷന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അത് നിരാകരിക്കുക മാത്രമല്ല ഈ പ്രതിസന്ധിക്ക് കാരണം കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയും കഴിവുകേടുമാണെന്ന വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. സുപ്രീംകോടതി വിമര്‍ശനം കെഎസ്ആര്‍ടിസി അര്‍ഹിക്കുന്നതുതന്നെയാണ്. ഖജനാവ് മുരടിപ്പിക്കുന്ന ഈ വെള്ളാനക്ക് കടിഞ്ഞാണിടാന്‍ തയ്യാറാകാത്തത് അതിന്റെ പൊതുജനസേവനം കണക്കിലെടുത്താണ്. ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ അത്താണി കൂടിയാണ് കെഎസ്ആര്‍ടിസി എന്ന് അംഗീകരിക്കുമ്പോഴും കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതത നിയന്ത്രിക്കാന്‍ ഒരു വകുപ്പ് മന്ത്രിയും തയ്യാറല്ല. ഈ പ്രതിസന്ധിയിലും മന്ത്രി ആര്യാടന് പറയുന്നത് സൗജന്യപാസുകളോ മറ്റാനുകൂല്യങ്ങളോ വെട്ടിക്കുറക്കില്ല എന്നാണല്ലോ. കോര്‍പ്പറേഷന്റെ ഏറ്റവും വലിയ ബാധ്യതയായ ജീവനക്കാരുടെ പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം നിലവിലുണ്ട്. പക്ഷെ സര്‍ക്കാര്‍ ജീവനക്കാര്‍ നല്കുന്ന കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ട് സംവിധാനം കോര്‍പ്പറേഷനില്‍ ഇല്ല. പലിശബാധ്യതയാണ് മറ്റൊരു ഭാരം. കോര്പ്പറേഷന് കടമെടുത്താണ് 6135 ബസ്സുകള്‍ വാങ്ങിയത്. ഇതില്‍ 1500 എണ്ണം കട്ടപ്പുറത്താണത്രേ.
കര്‍ണാടകയിലും തമിഴ്നാട്ടിലും അടക്കം രാജ്യത്തെ 20 സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുമ്പോള്‍ കെഎസ്ആര്‍ടിസി കഴിവുകേടിന്റെ പ്രതീകമായി സ്വയം മാറിയിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളല്ല, ഏതുവിധം സൗജന്യങ്ങള്‍ നിലനിര്‍ത്താമെന്നാണ് വകുപ്പുമന്ത്രിയുടെ ആലോചന. ഫലപ്രദമായ തരത്തില്‍ എങ്ങനെ കട്ടപ്പുറത്തുള്ള ബസ്സുകളെ പ്രയോജനപ്പെടുത്താം എന്ന സൃഷ്ടിപരമായ ആലോചനകള്‍ നടക്കുന്നില്ല. കൊറിയര്‍ സര്‍വീസ്, ചരക്കുനീക്കം മുതലായവ തുടങ്ങുന്നതിന് പുറമെ ഏക്കര്‍ കണക്കിന് സ്വന്തം ഭൂമിയുള്ള കോര്പ്പറേഷന് അധിക വിഭവ സമാഹരണത്തിനുവേണ്ടി വ്യാപാര സമുച്ചയങ്ങള്‍ കെട്ടിപ്പടുക്കുകയോ ചെയ്യേണ്ടതാണ്. സൗജന്യ പാസുകളുടെ ആധിക്യം നിയന്ത്രണവിധേയമാക്കേണ്ടതുമാണ്. കോര്പ്പറേഷന് വക പെട്രോള്‍ പമ്പുകള്‍ തുടങ്ങിയാല്‍ എണ്ണക്കമ്പനികളുടെ ഉയര്‍ന്ന വിലയ്ക്കുള്ള എണ്ണ കച്ചവടത്തില്‍നിന്നും രക്ഷനേടാം. കോര്പ്പറേഷന് വക പെട്രോള്‍ പമ്പുകള്‍ സപ്ലൈകോക്ക് വാടകക്ക് നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. അവിടങ്ങളില്‍ സാധാരണ പമ്പുകളില്‍ ലഭിക്കുന്ന വിലക്ക് ഡീസല്‍ ലഭ്യമാകും. മലയാളികള്‍ ബുദ്ധിമാന്മാരാണെന്ന കേള്‍വിയുണ്ടെങ്കിലും ഈവിധം കാര്യങ്ങളില്‍ അന്യസംസ്ഥാനങ്ങള്‍ കേരളത്തെക്കാള്‍ മികവ് പുലര്‍ത്തുമ്പോള്‍ അതില്‍നിന്നും പാഠം പഠിക്കാനെങ്കിലും നമ്മള് തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: