കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം ഇന്ന്. കേവലം ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഭരണം കയ്യാളുന്ന യുഡിഎഫിലെ ഘടകകക്ഷികളിലെ പടലപ്പിണക്കം ഭരണം നഷ്ടമാകാന്‍ സാധ്യത. കോണ്‍ഗ്രസിന് ആറംഗങ്ങളും കേരളാ കോണ്‍ഗ്രസ് (എം)ന് രണ്ടംഗങ്ങളും മുസ്ലീംലീഗ് സ്വതന്ത്രനുമടക്കം ഒമ്പതംഗങ്ങളാണ് നിലവില്‍ ഭരണപക്ഷത്തുള്ളത്. സിപിഎമ്മിന് ആറംഗങ്ങളും സിപിഐക്ക് രണ്ടംഗങ്ങളുമടക്കം എട്ടംഗങ്ങളാണ് എല്‍ഡിഎഫിലുള്ളത്. നിലവിലെ പ്രസിഡന്റ് സി.ജെ.എല്‍ദോസിനെതിരെ അഴിമതിയും പക്ഷപാതിത്വവും ആരോപിച്ച് എല്‍ഡിഎഫിലെ സിപിഐ അംഗം എം.കെ.രാമചന്ദ്രനാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ യുഡിഎഫും ഏഴ് സീറ്റില്‍ എല്‍ഡിഎഫുമാണ് വിജയിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കൈയിലിരുന്ന സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതോടെ യുഡിഎഫില്‍ നിലനിന്നിരുന്ന പടലപ്പിണക്കങ്ങള്‍ ഓരോന്നായി പുറത്തുവരികയും ചെയ്തു. വടാട്ടുപാറയില്‍ നിന്നുള്ള മുസ്ലീംലീഗ് സ്വതന്ത്ര അംഗം തന്റെ വാര്‍ഡിലേക്ക് പ്രതിപക്ഷ അംഗങ്ങള്‍ നല്കുന്നത്രപോലും ഫണ്ടുകള്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ്-മുസ്ലീംലീഗ് തമ്മില്‍ വടാട്ടുപാറയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവിശ്വാസപ്രമേയത്തിലും നിഴലിക്കുമെന്നാണ് സൂചന. വടാട്ടുപാറയിലെ വനിത സഹകരണസംഘത്തിലും ഇടമലയാര്‍ സഹകരണസംഘത്തിലും വര്‍ഷങ്ങളായി സിപിഐയും മുസ്ലീംലീഗും സഹകരിച്ച് മത്സരരംഗത്തുള്ളത്. ഇതുകൂടാതെ സി.ജെ.എല്‍ദോസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് കേരളാ കോണ്‍ഗ്രസിനും ആഗ്രഹമുണ്ട്. സി.ജെ.എല്‍ദോസ് ഒഴികെ ഏത് പ്രസിഡന്റിനെയും പിന്തുണക്കാമെന്ന് കേരളാ കോണ്‍ഗ്രസ് യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റിയില്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിക്കേണ്ടതില്ലെന്ന കെപിസിസിയുടെ തീരുമാനം എന്നറിയിച്ച് അവിശ്വാസപ്രമേയത്തിന് മുമ്പ് രാജിവെക്കേണ്ടതില്ലെന്ന തീരുമാനമെടുപ്പിക്കുകയായിരുന്നു.
ലീഗ് സ്വതന്ത്ര അംഗത്തിന്റെ ഫോണ്‍ കഴിഞ്ഞ രണ്ട് ദിവസമായി സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലുമാണ്. വ്യാഴാഴ്ച വൈകിട്ട് നിലവിലെ പ്രസിഡന്റ് രാജിവച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ എംഎല്‍എയും എംപിയുമടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങി ഏതുവിധേനയും ഭരണം നിലനിര്‍ത്തുന്നതിനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: