ന്യൂദല്‍ഹി: മുന്‍ കരസേന മേധാവി ജന. വി.കെ.സിംഗിനെ വേട്ടയാടാന്‍ കേന്ദ്രം വീണ്ടും കരുക്കള്‍ നീക്കുന്നു. കരസേന മേധാവിയായിരിക്കെ ജമ്മു കാശ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ മറിച്ചിടാന്‍ വി.കെ.സിംഗ് രഹസ്യ നീക്കം നടത്തിയെന്ന ആരോപണമാണ് സര്‍ക്കാര്‍ പുതിയ ആയുധമാക്കുന്നത്.മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിംഗിനെതിരെ സിബിഐ അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.ജമ്മു കാശ്മീര്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ കരസേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തെന്നും സിംഗിനെനെതിരായ ആരോപണത്തിലുണ്ട്.
എന്നാല്‍ ജന. സിംഗിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. വി.കെ. സിംഗ് നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചതെന്ന് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് പറഞ്ഞു. കരസേന മേധാവിയായിരിക്കെ സിംഗ് വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിരോധ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായുള്ള രഹസ്യാന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുക മാത്രമാണ് സിംഗ് ചെയ്തതെന്നും ഇതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ലെന്നും പ്രതിരോധരംഗത്തെ വിദഗ്ധനായ ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു. മുംബൈ ഭീകരാക്രമണ സംഭവത്തിനുശേഷം സൈന്യത്തിന്റ രഹസ്യാന്വേഷണപ്രവര്ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജമ്മു കാശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരീക്ഷണം നടത്താന്‍ ജന .വികെ സിംഗ് നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി രണ്ടു ഘട്ടങ്ങളിലായി1.19 കോടിയും 2.38 കോടിയും ചെലവഴിക്കുകയുണ്ടായി. പണം ചെലവഴിച്ചതില്‍ അഴിമതിയുണ്ടെന്നും ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെ വീഴ്ത്താന്‍ അന്വേഷണത്തെ ആയുധമാക്കാനുള്ള ശ്രമമാണ് സിംഗ് നടത്തിയതെന്നുമാണ് ആരോപണം.
ജനറല്‍ വിക്രം സിംഗിനെ കരസേന മേധാവിയാക്കുന്നത് തടയാന്‍ കാശ്മീരിലെ ഒരു മനുഷ്യാവകാശ സംഘടനയെക്കൊണ്ട് കോടതിയില്‍ കേസ് കൊടുപ്പിച്ചെന്നും ജന സിംഗിനെതിരെ ആരോപണമുണ്ട്. ആരോപണങ്ങളെല്ലാം നിഷേധിച്ച ജന. സിംഗ് അന്വേഷണം നേരിടാന്‍ താന്‍ ഒരുക്കമാണെന്നും അറിയിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിമുക്തഭടന്മാരുടെ ക്ഷേമത്തിനായുള്ള സംഘടനയുടെ പരിപാടിയിലാണ് നരേന്ദ്രമോദിയോടൊപ്പം അദ്ദേഹം വേദി പങ്കിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: