മുംബൈ: രഘുറാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വായ്പാ നിരക്ക് അവലോകനത്തില്‍ ആര്‍ബിഐ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ കാല് ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. റിപ്പോ നിരക്ക് നിലവിലെ 7.25 ശതമാനത്തില്‍ നിന്നും 7.50 ശതമാനത്തിലെത്തി. നിരക്ക് വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. അതേ സമയം, കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. റിവേഴ്സ് റിപ്പോ നിരക്ക് കാല് ശതമാനം വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കി.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നല്കുന്ന പണത്തിന്റെ വായ്പാ നിരക്കായ മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കില്‍ മുക്കാല്‍ ശതമാനം കുറവ് വരുത്തി 9.5 ശതമാനമാക്കി. നേരത്തെയിത് 10.25 ശതമാനമായിരുന്നു.
പെട്ടന്നുള്ള നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് വ്യാവസായിക ലോകത്ത് ആശങ്കയാണ് നിലനില്‍ക്കുന്നത്. ഓഹരി വിപണിയും കൂപ്പുകുത്തി. പണപ്പെരുപ്പം നിയന്ത്രിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നിരക്കുകള്‍ ഉയര്‍ത്തിയതെന്നാണ് ആര്‍ബിഐയുടെ വിശദീകരണം. വായ്പാ നിരക്ക് വര്‍ധനവ് ഭവന, വാഹന വായ്പയെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാകും. ഇഎംഐ വര്‍ധിക്കുമെന്നതാണ് ഇതിന് കാരണം.
വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ഉയരും. റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വാണിജ്യ ബാങ്കുകള്‍ വായ്പാ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത കൂടുതലാണ്. റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന് മുന്നേതന്നെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വാഹന വായ്പാ നിരക്ക് കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. റിപ്പോ നിരക്ക് ഉയര്‍ത്തിയതില്‍ ആശ്ചര്യം തോന്നുന്നതായി സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി പറഞ്ഞു.
ആഗസ്റ്റില്‍ മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: