കൊച്ചി: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സോളാര്‍ അഴിമതികേസ് അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും നിലനില്‍പ്പിന് പോലും ഭീഷണി ഉയര്‍ത്തിയ കേസാണ് ഇപ്പോള്‍ ജഡ്ജിമാരെ കേസ് പരിഗണിക്കുന്നതില്‍നിന്നും മാറ്റിക്കൊണ്ട് അട്ടിമറിക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ കേസുകളിലെ ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് സതീഷ്ചന്ദ്രന്റെ ബെഞ്ചില്‍നിന്നും ക്രിമിനല്‍ കേസുകള്‍ ജസ്റ്റിസ് വി.കെ. മോഹനന്റെ ബെഞ്ചില്നിന്നുമാണ് മാറ്റിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇരുജഡ്ജിമാരും നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
അവധിക്കാലത്തിനുശേഷം ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റുന്ന ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനം. ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇതുവരെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് സതീഷ്ചന്ദ്രനായിരുന്നു. ഇത് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ബെഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. സോളാര്‍ കേസില്‍പ്പെട്ട ടെനി ജോപ്പന്റെയും ശാലുമേനോന്റെയും എ. ഫിറോസിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിച്ചത് ജസ്റ്റിസ് സതീഷ്ചന്ദ്രനായിരുന്നു. രശ്മി വധക്കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ജസ്റ്റിസ് സതീഷ്ചന്ദ്രന് മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന വേളയില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
ക്രിമിനല്‍ പലവക കേസുകള്‍ ജസ്റ്റിസ് വി.കെ. മോഹനന്റെ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ ബെഞ്ചിലേക്കാണ് മാറ്റിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ബന്ധുവും പേഴ്ണല്‍ സ്റ്റാഫെന്നും പരിചയപ്പെടുത്തിയവര്‍ പണം തട്ടിയെന്ന വ്യവസായി എം.കെ. കുരുവിളയുടെ ഹര്‍ജിയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജിനെതിരായ ഭൂമിതട്ടിപ്പ് കേസിലെ ഹര്‍ജിയും ജസ്റ്റിസ് വി.കെ. മോഹനന് ആയിരുന്നു പരിഗണിച്ചിരുന്നത്. ഈ ഹര്‍ജികള്‍ ഓണാവധിക്കുശേഷം ജസ്റ്റിസ് ഹാറൂണ്‍ റഷീദ് പരിഗണിക്കും. സലിംരാജിന്റെ ഫോണ്‍വിളി രേഖകളും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുക്കണമെന്ന ജസ്റ്റിസ് വി.കെ. മോഹനന്റെ ഉത്തരവിനെതിരെ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി ചീഫ്ജസ്റ്റിസിന്റെ ബെഞ്ചില്‍നിന്ന് സ്റ്റേ വാങ്ങിയതും വിവാദമായിരുന്നു.
ഇതിനിടെ സോളാര്‍ കേസുകള്‍ രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍നിന്ന് മാറ്റി. എറണാകുളം നോര്‍ത്ത്, സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളാണ് മാറ്റിയത്. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയുടെ പരിഗണനയിലേക്കാണ് കേസുകള്‍ മാറ്റിയത്.
കേസുകള്‍ തന്റെ പരിധിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതി ജഡ്ജി എം.വി. രാജു സിജെഎമ്മിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നടപടി. നേരത്തെ സരിതയുടെ പരാതി കേട്ട ശേഷം ഔദ്യോഗികമായി രേഖപ്പെടുത്താഞ്ഞതിന് ജഡ്ജിയായിരുന്ന എം.വി. രാജുവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് കേസ് തന്റെ പരിധിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി സിജെഎമ്മിന് കത്ത് നല്‍കിയത്. ഈ സംഭവത്തില്‍ എം.വി. രാജുവിനെതിരെ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണവും നടത്തുന്നുണ്ട്.
നേരത്തെയും കേസ് മാറ്റണമെന്നാവശ്യപ്പെട്ട് എം.വി. രാജു കത്ത് നല്‍കിയിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ആവശ്യം പരിഗണിക്കാനാകില്ലെന്നായിരുന്നു സിജെഎമ്മിന്റെ മറുപടി. തുടര്‍ന്ന് വീണ്ടും കഴിഞ്ഞ ദിവസം കത്ത് നല്‍കിയതോടെയാണ് കേസുകള്‍ മാറ്റാന്‍ സിജെഎം തീരുമാനമെടുത്തത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: