സാമ്പത്തിക നയം രൂപീകരിക്കുന്നതിലും ആസൂത്രണത്തിന് അടിസ്ഥാനമിടുന്നതിലും സ്വതന്ത്രഭാരതത്തിന് കാര്യമായ പിശകുപറ്റി എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. ഗാന്ധിയന്‍ സാമ്പത്തിക സമീപനവും നെഹ്റുവിയന്‍ കാഴ്ചപ്പാടിലൂന്നിയ സാമ്പത്തിക നടപ്പാക്കലും സമാന്തര രേഖകളെപ്പോലെയാണ് ഇന്ത്യന്‍ ജനതയ്ക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഇവയ്ക്കൊരിക്കലും ഒരേ ലക്ഷ്യബിന്ദുവിലെത്താന് കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ഗാന്ധിയന്‍ സമീപനത്തെ വിസ്മരിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ്സ് പ്രയാണത്തില്‍ ഇന്ത്യന്‍ ആസൂത്രണം നിലംപരിശായ ഘട്ടങ്ങള്‍ ഒട്ടേറെയാണ്. 1950 കളില്‍ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളുടേയും തോതില്‍ സാമ്പത്തിക വളര്‍ച്ച ഇന്ത്യയ്ക്ക് ഇപ്പോഴും കൈവരിക്കാനായിട്ടില്ല. ഗ്രാമങ്ങളുടെ ചിലവില്‍ നഗരങ്ങള്‍ തടിച്ചുകൊഴുക്കുന്ന ഭാരതമല്ല ഗാന്ധിജിയും ദീനദയാല്ജീയും ലോഹ്യയുമൊക്കെ ആഗ്രഹിച്ചത്. വര്‍ക്ഷ സമരമല്ല മറിച്ച് വര്‍ക്ഷ സമന്വയമാണ് ഗാന്ധിജി കൊതിച്ചത്. സാമ്പത്തിക സ്വാതന്ത്ര്യവും തുല്യതയും ഉയര്‍ത്തിപ്പിടിക്കുന്ന സ്വരാജിന്റെ അടിവേരുകള്‍ ആഴ്ന്നിറങ്ങി വികസനം ഉറപ്പിക്കേണ്ടത് ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളിലൂടെ വേണമെന്ന് ഗാന്ധിജി ശഠിച്ചു. അദ്ദേഹം യന്ത്രവല്‍ക്കരണത്തെ പൂര്‍ണ്ണമായി എതിര്‍ത്ത ആളായിരുന്നില്ല. എന്നാല്‍ നെഹ്റു ഗാന്ധിയന്‍ സാമ്പത്തിക സമീപനത്തിന്റെ നേരേ എതിര്‍ദിശയില്‍ ആസൂത്രണത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും വിത്തു വിതച്ച് ഫലമുണ്ണാന് രാജ്യത്തെ സജ്ജമാക്കുകയായിരുന്നു; പക്ഷേ ആ ശ്രമം വിജയിച്ചില്ല.
ഗ്രാമസ്വരാജിലൂന്നിയ സാമ്പത്തിക വികസനം സ്വപ്നം കണ്ട സ്വതന്ത്ര ഭാരതം തടിച്ചു കൊഴുക്കുന്ന നഗരങ്ങളും ശുഷ്കമായ ഗ്രാമീണ ജനപഥങ്ങളുമാണ് സൃഷ്ടിച്ചത.്ആസൂത്രണത്തിന്റെ പാതയില്‍ ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ തലകീഴായി വെയ്ക്കുന്ന പിരമിഡിന്റെ അവസ്ഥയിലാണ് സാമ്പത്തിക വികസനമെത്തിയത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഗതിവിഗതികള്‍ 1977 വരെ നെഹ്റു മോഡല്‍ വികസനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വിദേശ സഹായത്തിന്റെ ബലത്തില്‍ വന്‍കിട വ്യവസായങ്ങളിലൂന്നി വ്യവസായവല്ക്കരണംവഴി നാടിനെയും ജനങ്ങളെയും സമ്പന്നമാക്കാനാണ് നെഹ്റുജി ശ്രമിച്ചത്. നെഹ്റുവിയന്‍ ഇന്ത്യ അമേരിക്കന്‍ കാര്‍ഷിക മോഡല്‍ കടമെടുത്ത് കൃഷി മേഖലയില്‍ നടപ്പാക്കാനാണ് 1950 കളില്‍ ശ്രമിച്ചത്. ഇന്ത്യന്‍ ആസൂത്രണത്തിന്റെ മാതൃക സോവിയറ്റ് മോഡല്‍ വികസനമാക്കി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതും നെഹ്റുജി ആയിരുന്നു. ഇതിലൊക്കെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി അംഗീകരിക്കപ്പെടുമ്പോഴും സ്വതന്ത്രത്തിന്റെ സാഫല്യം വിദൂരതയിലേക്കു വഴുതിപ്പോയ കുറ്റം മുഴച്ചുനില്‍ക്കുകയാണ്.
നെഹ്റുവിയന്‍ മോഡല്‍ വ്യവസായവല്‍ക്കരണം ഗാന്ധിയന്‍ സമീപനത്തിന് കടകവിരുദ്ധമായിരുന്നു. ഗാന്ധിജി ശക്തമായ ഭാഷയില്‍ ഈ വിപത്ത് ചൂണ്ടിക്കാട്ടിയതിപ്രകാരമായിരുന്നു “നമ്മള് പാശ്ചാത്യ വ്യവസായവല്‍ക്കരണ മോഡല്‍ സ്വീകരിക്കുന്നതിനെ ദൈവം വെറുക്കുന്നു. മാനവരാശിയെ ചങ്ങലക്കിടാനാണ് അക്കൂട്ടര്‍ ശ്രമിക്കുന്നത്. നമ്മുടെ രാഷ്ട്രം അത്തരം സാമ്പത്തിക ചൂഷണ സമ്പ്രദായം സ്വീകരിച്ചാല്‍ വെട്ടുകിളികള്‍ പച്ചപ്പിനെയും ചെടികളേയും ഇല്ലാതാക്കുന്നതുപോലെ ലോകത്തിന് അത് ദോഷമായി ഭവിക്കും”. ഇന്ത്യയുടെ അഭിമാനസ്തംഭമായ രാഷ്ട്രതന്ത്രജ്ഞന് നെഹ്റു അധികാരത്തിലേറിയപ്പോള്‍ ഗാന്ധിയന്‍ സാമ്പത്തിക ദര്‍ശനം വിസ്മൃതിയൂടെ ചെളിക്കുണ്ടിലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ടു എന്നത് ചരിത്രത്തിലെ ഒരു വലിയ പോരായ്മയാകുന്നു.
മഹാത്മാഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വമേറ്റെടുത്തപ്പോള്‍ തന്നെ തന്റെ പ്രസ്ഥാനവും പ്രവര്‍ത്തകരും ഒരേ സമയം തൃത്താല സ്വാതന്ത്ര്യങ്ങള്ക്കായി പൊരുതണമെന്നും തുല്യപ്രാധാന്യത്തോടെ അതിനായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രീയസ്വാതന്ത്ര്യം, സാമൂഹ്യസ്വാതന്ത്ര്യം, സാമ്പത്തികസ്വാതന്ത്ര്യം എന്നിവകളായിരുന്നു മൂന്നു തട്ടിലുള്ള പ്രസ്തുത സ്വാതന്ത്ര്യങ്ങള്‍. സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള കര്‍മ്മപദ്ധതികളായിരുന്നു ഗ്രാമസ്വരാജ്, ഖാദിവസ്ത്രനിര്മ്മാണം, കുടില്‍വ്യവസായം, ചെറുകിട വ്യവസായം, ഗോരക്ഷ, മദ്യവ്യര്ജ്ജനം തുടങ്ങിയ സംരംഭങ്ങള്‍. നെഹ്റുവിനെ സ്ഫടികംപോലെ ശുദ്ധമെന്നു വിളിച്ച് പ്രശംസിച്ചുകൊണ്ടു തന്നെ ഗാന്ധിജി 1939 ല്‍ രാജ്കോട്ടില്‍ വെച്ച് ഇപ്രകാരം പറഞ്ഞു. “എന്റെ ഗ്രാമീണ വികസന ശ്രമങ്ങള്‍വഴി സാമൂഹ്യ പുരോഗതിയെ ഒരു നൂറ്റാണ്ടു പിന്നിലേക്കു കൊണ്ടുപോകുന്നതായി ജവഹര്‍ കരുതുന്നു. ഞാനും അദ്ദേഹവുമായിട്ട് ഇക്കാര്യത്തിലുള്ള അഭിപ്രായ അന്തരം ഒരിക്കലും ഒന്നിക്കാത്ത സമാന്തരങ്ങളാണ്.” ഇപ്രകാരം തുറന്നടിച്ചു പറഞ്ഞെങ്കിലും ഗാന്ധിയന്‍ സാമ്പത്തിക സമീപനം നടപ്പാക്കാനായി സ്വാതന്ത്ര്യത്തിന്റെ പുലര്വേളയ്ക്കു തൊട്ടുമുന്‍പ് ഗാന്ധിജി നിയോഗിച്ച കമ്മറ്റിയുടെ തലവന്‍ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു എന്നത് ഒരു വിരോധാഭാസമായി കാണേണ്ടിയിരിക്കുന്നു. വിദേശമോഡലുകള്തേടി കൊണ്ടുവന്ന് നെഹ്റൂവിയന്‍ കോണ്‍ഗ്രസ്സ് നടപ്പാക്കിയ സാമ്പത്തിക ആസൂത്രണം ശുദ്ധ പരാജയമായിത്തീരുകയാണുണ്ടായത്. 1964 ല്‍ നെഹ്റുജിതന്നെ തന്റെ ഈ രംഗത്തുള്ള പരാജയം തുറന്നു സമ്മതിക്കുകയും കുമ്പസാരിക്കുകയും ചെയ്തിരുന്നു. പ്ലാനിങ്ങ് കമ്മീഷന്റെ മുന്‍ അംഗം ഡോ: ജെ.ഡി.സേത്തി നെഹ്റുവിന്റെ കുമ്പസാരത്തെ വിലയിരുത്തിയത്: “നെഹ്റു 1964 ല്‍ താന്‍ ഇക്കാര്യത്തില്‍ ഗാന്ധിജിയെ അറിയാന്‍ പരാജയപ്പെട്ടു എന്നു പറയുമ്പോഴേക്കും കാലം വളരെ വൈകിപ്പോയിരുന്നു” എന്നാണ്. എന്നാല്‍ എന്തുകൊണ്ട് നെഹ്റു സമ്മതിച്ചിട്ടും ഈ പരാജയം സമ്മതിക്കാനോ ചര്‍ച്ചചെയ്യാനോ കോണ്‍ഗ്രസ്സ് തയ്യാറാവുന്നില്ല എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ആദ്യത്തെ പഞ്ചവത്സരപദ്ധതിയുടെ പരാജയവും കൂട്ടുകൃഷി സംരംഭങ്ങളുടെ തകര്‍ച്ചയും 1950-59 കാലങ്ങളിലെ നാമമാത്രമായ 3.3 ശതമാന വളര്‍ച്ചാനിരക്ക് മാത്രമുള്ള സാമ്പത്തികവുമൊക്കെ തെളിയിച്ചത് ഇന്ത്യന്‍ പ്ലാനിങ്ങിന്റെ പരാജയമായിരുന്നു. കാഷ്മീര്‍ പ്രശ്നത്തിലുണ്ടായ കനത്ത തിരിച്ചടിയും ഹിന്ദി-ചീനി ഭായിഭായി പറഞ്ഞ നാളുകള്‍ സൃഷ്ടിച്ച കെടുകാര്യസ്ഥതയുടെ ആഘാതമായ ചൈനീസ് യുദ്ധവുമൊക്കെ നെഹ്റുവിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങളായിരുന്നു. നെഹ്റു പാളിച്ച സമ്മതിച്ചെങ്കിലും കോണ്‍ഗ്രസ്സ് പിന്നീടും പഴയപാളം തെറ്റിയ സാമ്പത്തിക കാഴ്ചപ്പാട് തുടരുകയായിരുന്നു. ഇതിനപവാദം ലാല്ബഹദൂര്ശാസ്ത്രിജിയുടെ ഭരണകാലഘട്ടം മാത്രമായിരുന്നു.
ഗാന്ധിയന്‍ സാമ്പത്തിക ദര്‍ശനത്തെ മറന്നുകൊണ്ടുള്ള നെഹറൂവിയന്‍ പോക്കില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ കുറെയൊക്കെ സന്തുഷ്ടരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ലാല്ബഹദൂര്ശാസ്ത്രിയേപ്പോലുള്ളവര് ഗാന്ധിയന്‍ സമീപനത്തെ ചവുട്ടിതാഴ്ത്തിക്കൊണ്ടുള്ള നെഹറൂവിയന്‍ ആസൂത്രണത്തില്‍ പ്രതിഷേധമുള്ളവരായിരുന്നു. നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ചരമവാര്‍ഷികം ആഘോഷിക്കാന്‍ ശാസ്ത്രിജി കാട്ടിയ ഉത്സാഹക്കുറവും ഇന്ദിരാഗാന്ധിയുടെ ഇതു സംബന്ധിച്ച ആശങ്കയും ഐ.കെ.ഗുജറാളിന്റെ ജീവചരിത്രഗ്രന്ഥത്തില്‍ അദ്ദേഹം എടുത്തുകാട്ടിയിട്ടുണ്ട്. ഭാരതീയ കാര്‍ഷിക മേഖലയോട് നെഹ്റുവിയന്‍ ഭരണകൂടം കാട്ടിയ നിഷേധാത്മക നിലപാടില്‍ ശാസ്ത്രിജിയ്ക്കുണ്ടായിരുന്ന അസ്വസ്ഥത പ്രസ്തുതഗ്രന്ഥം വായിക്കുമ്പോള്‍ വരികള്‍ക്കിടയിലൂടെ ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ. ഇന്ത്യന്ആസൂത്രണത്തിന്റെ വൈകല്യംകൊണ്ടാണ് സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ മൂന്നു ദശകങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കേവലം 3.5 ശതമാനമായി ചുരുങ്ങിപ്പോയത്. നമ്മുടെ സാമ്പത്തിക വളര്‍ച്ച 1950-59 ല്‍ 3.3 ശതമാനവും 1960-69 ല്‍ 4.4 ശതമാനവും 1970-79 ല്‍ 2.9 ശതമാനവുമായിരുന്നു. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെട്ട ദശകത്തില്‍പ്പോലും സാമ്പത്തിക വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനത്തിലും താഴെയായിരുന്നു എന്ന് കണക്കുകള്‍ പറയുന്നു.
1977 ല്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ഗാന്ധിയന്‍ സോഷ്യലിസം സാമ്പത്തികസമീപനമാക്കി സ്വീകരിച്ചിരുന്നു. നെഹ്റൂവിയന്‍ എക്കോണമിയുടെ പരാജയവും ഗാന്ധിയന്‍ രീതിയുടെ ദീര്ഘദൃഷ്ടിയും പ്രായോഗികതയുമാണ് ജനതാപാര്‍ട്ടിയെ ഈ നിലപാടിലേക്കെത്തിച്ചത്. സാമ്പത്തികനയം നടപ്പാക്കുന്നതില്‍ 1966-1984 നുമിടയിലുള്ള (ജനതാപാര്‍ട്ടിയുടെ മൂന്നു കൊല്ലം ഒഴിച്ചുള്ളത്) ഇന്ദിരാഗാന്ധിയുടെ കാലഘട്ടവും തികഞ്ഞ പരാജയമായിരുന്നു. മൊറാര്‍ജിദേശായിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ 1977-79 കാലഘട്ടം വിലക്കയറ്റവും അഴിമതിയും നാണയപ്പെരുപ്പവും പിടിച്ചുനിര്‍ത്തി സാമ്പത്തിക പുരോഗതി നേടിയിരുന്നു എന്ന കാര്യം ചരിത്രരേഖയാണ്.
1991 ഡിസംബര്‍ 18 ന് കോണ്‍ഗ്രസ്സ് മന്ത്രിസഭയിലെ ധനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലാണെന്നും ഭരണകൂടത്തിന് ഒറ്റയ്ക്ക് ഇതിനെ കരകയറ്റാനാവില്ലെന്നും പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തികം താഴോട്ടുപോക്ക്, വിലക്കയറ്റം, ഭക്ഷ്യ ദുര്‍ലഭ്യത, നാണയപ്പെരുപ്പം, വിദേശനാണ്യശേഖരത്തകര്ച്ച, കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവയൊക്കെയാണ് രോഗങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പക്ഷേ നാലു പതിറ്റാണ്ടു കാലം കോണ്‍ഗ്രസ്സ് സ്വീകരിച്ച സാമ്പത്തികആസൂത്രണ പരാജയത്തിന്റെ കാരണങ്ങള്‍ വിശദമാക്കാതെ മന്‍മോഹന്‍സിംഗ് പ്രതിപക്ഷങ്ങളുടെ സഹായം യാചിക്കുകയായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സഹായം വാഗ്ദാനം ചെയ്ത പ്രതിപക്ഷം എന്തുകൊണ്ട് സമ്പദ്വ്യവസ്ഥ തകര്‍ന്നു എന്ന വിഷയം ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനു ശ്രമിച്ചില്ല എന്നത് ഒരു വലിയ പോരായ്മ തന്നെയായിരുന്നു.
ഭാരതീയജനസംഘത്തിന്റെ രൂപീകരണത്തെ തുടര്‍ന്നുണ്ടായ ആദ്യത്തെ സാമ്പത്തിക പ്രമേയവും ഓരോ പഞ്ചവല്സരപദ്ധതികളോടും സ്വീകരിച്ച സമീപനത്തിന്റെ രേഖകളും പരിശോധിക്കുന്ന ആര്‍ക്കും ക്രാന്തദര്ശികളെപ്പോലെ നെഹ്റൂവിയന്‍ സാമ്പത്തിക ആസൂത്രണത്തിന്റെ തകര്‍ച്ച ജനസംഘം പ്രവചിച്ചതായി കാണാന്‍ കഴിയും. 1951 ഒക്ടോബര്‍ 21 ലെ ജനസംഘസാമ്പ ത്തിക നയരേഖയില്‍ 83% ഗ്രാമീണ ജനങ്ങളുള്ള ഭാരതത്തില്‍ ചെറുകിട ഗ്രാമീണ വ്യവസായങ്ങളും കൃഷിയും പുഷ്ടിപ്പെടുത്തുകയും ഭക്ഷണം, ആരോഗ്യം, ചികിത്സ എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുകയാണുവേണ്ടതെന്ന് ആവശ്യപ്പെട്ടിരുന്നു. ഭൂപരിഷ്കരണം നടപ്പാക്കണമെന്നും, സ്വദേശിയിലൂന്നിയ സമ്പദ്വ്യവസ്ഥ വേണമെന്നും, ജഗീര്ധാരി, സെമീന്ദാരി സമ്പ്രദായങ്ങള്‍ ഇല്ലാതാക്കി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൃഷി ഭൂമി ലഭ്യമാക്കണമെന്നും ജനസംഘം ആവശ്യപ്പെട്ടിരുന്നു. 1980 ല്‍ ബിജെപി രൂപീകരിച്ചപ്പോഴും ഗാന്ധിയന്‍ സാമ്പത്തികസമീപനമാണ് പാര്‍ട്ടി സാമ്പത്തികനയമായി സ്വീകരിച്ചത്. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും അവരുടെ തെറ്റായ നയങ്ങളുടേയും ഫലമാണ്. പ്ലാനിങ്ങ് മേഖലയില്‍ വികേന്ദ്രീകരണവും സാമൂഹ്യ- സര്‍വ്വാംഗീണ വികാസവും ലക്ഷ്യമായി പ്രഖ്യാപിച്ച പ്രസ്ഥാനമായിരുന്നു ഭാരതീയ സംഘം. ഇതൊക്കെ സാമ്പത്തിക പ്രതിസന്ധിയുടെ വര്‍ത്തമാന സാഹചര്യത്തില്‍ ഗൗരവപൂര്‍വ്വം സമൂഹം ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളാണ്.
ചരിത്രത്തില്‍നിന്നു പാഠം പഠിക്കാത്ത ഇന്ത്യന്‍ കറന്‍സിയുടെ തകര്‍ച്ചയും അത് രാജ്യത്തിനുണ്ടാക്കുന്ന ധനനഷ്ടവും മാനക്കേടും ചെറുതല്ല. 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ രൂപ, ഡോളര്‍ അനുപാതം ഏതാണ്ട് സമമായിരുന്നു. പൗണ്ടിന്റെ സ്ഥിതി അതായിരുന്നു. അതായത് ഒരു ഡോളര്‍ സമം ഒരു രൂപ. എന്നാല്‍ 1950 ആകുമ്പോഴേക്കും ഡോളര്‍ 3.30 മുതല്‍ 4.76 വരെ മൂല്യം വളര്‍ന്ന നിലയിലായി. തുടര്‍ന്ന് 1971 ല്‍ ബ്രിട്ടീഷ് കറന്‍സിയുമായുള്ള ബന്ധം വിഛേദിച്ച് രൂപ ഡോളറുമായി നേരിട്ട് ചേര്‍ത്തുകൊണ്ടുള്ള ബുദ്ധിമോശം നമ്മള് കാട്ടി. 1985 ല്‍ ഡോളറിന്റെ വില 12.36 രൂപയായി ഉയര്‍ന്നു. ബിജെപി അധികാരമേല്‍ക്കുന്നതുവരെ ഈ ഉയര്‍ച്ച തുടര്‍ന്നു. 2000 ത്തില്‍ ഒരു ഡോളറിന് 45 രൂപ എന്ന സ്ഥിതിയിലായിരുന്നു മൂല്യം. 2000 മുതല്‍ കാര്യമായ തകര്‍ച്ച ഇന്ത്യന്‍ കറന്സിക്കുണ്ടായില്ലെന്നു മാത്രമല്ല, 2007 ആകുമ്പോഴേക്കും അത് ഡോളറുമായുള്ള മൂല്യത്തില്‍ 38 രൂപയായി കുറയുകയും ചെയ്തു. ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍പോലും ഈ സത്യം രാജ്യതാല്‍പ്പര്യം കണക്കിലെടുത്തെങ്കിലും പരിശോധിക്കേണ്ടതുണ്ട്. 2008 ജൂണ്‍ മുതല്‍ ഓരോ മാസത്തിലും കറന്‍സിയുടെ വിലയിടിഞ്ഞ് ഇപ്പോല്‍ 66 ല്‍നിന്നും കുതിച്ച് 100 രൂപയിലെത്തിയേക്കുമെന്ന അപകടസ്ഥിതിയിലാണുള്ളത്.
ജിഡിപിയുടെ കാര്യവും ഭിന്നമല്ല. ബിജെപി അധികാരമേല്‍ക്കുമ്പോള്‍ 5 ശതമാനത്തിനും 6 നുമിടയിലായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്ക്. വാജ്പേയ് ഭരണകൂടം ഈ നിരക്ക് 9 ശതമാനത്തോളമാക്കി, സുരക്ഷിത സമ്പദ്വ്യവസ്ഥ എന്ന നിലയിലാണ് 2004 ല്‍ മന്മോഹന് ഭരണത്തിനു കൈമാറിയത്. ബിജെപി ഭരണത്തിന് കീഴില്‍ സാമ്പത്തിക വളര്‍ച്ചയുടെ ശരാശരി 8.4% ആയിരുന്നു. ഓരോ ആണ്ടറുതിയിലും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ധനമന്ത്രിയും സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു എന്നതാണ് യുപിഎയുടെ സവിശേഷത. എന്നാലിപ്പോള്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിവീണിരിക്കുന്നു. വിലക്കയറ്റം അതിരൂക്ഷമായി ജനങ്ങളെ വലയ്ക്കുന്ന കാലമാണ് 2013-14. 2000-2004 ല്‍ ഇന്ത്യയില്‍ ഭക്ഷ്യദൗര്ലഭ്യമില്ലാതാക്കിയിരുന്നു. ഇക്കാലയളവില്‍ വിലക്കയറ്റമുണ്ടായിരുന്നില്ല. ഭക്ഷ്യ കയറ്റുമതി രാജ്യമാക്കി എന്‍ഡിഎ ഇന്ത്യയെ മാറ്റിയിരുന്നു. എന്നാലിപ്പോള്‍ യുപിഎ ഭരണം വീണ്ടും ധാന്യഇറക്കുമതി തുടങ്ങിയിരിക്കുന്നു. “മന്‍മോഹനോമിക്സിന്റെ” സമ്പൂര്‍ണ്ണ പരാജയത്തിനാണ് വര്‍ത്തമാന ധനമേഖല സാക്ഷ്യം വഹിക്കുന്നത്.
എന്തുകൊണ്ട് ഇന്ത്യ ഇപ്പോഴത്തെ സാമ്പത്തിക തകര്ച്ചയ്ക്കിരയായി ? എന്തുകൊണ്ട് നമുക്ക് ഭക്ഷ്യ സ്വയംപര്യാപ്തതയും പൂര്‍ണ്ണതയും നേടാനാവാതെപോകുന്നു ? ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ കറന്‍സിയായി ഇന്ത്യന്‍ റുപ്പിക മാറുന്നതില്‍ നമുക്ക് ലജ്ജയില്ലാത്തതെന്തുകൊണ്ട് ? വിദേശമൂലധനത്തോടുള്ള അനിയന്ത്രിതമായ ആശ്രയത്ത്വം നമ്മുടെ സ്വാഭിമാനവും സാമ്പത്തിക സ്വാതന്ത്ര്യവും തകര്‍ക്കുന്നെന്ന സത്യം എത്രനാള്‍ നമുക്ക് മറച്ചുവെയ്ക്കാനാവും! ജനസേവകരായ രാഷ്ട്രീയമേലാളന്മാര് പൊതുമുതല്‍ കൊള്ളയടിക്കുകവഴി നാടിന്റെ നിലനില്‍പ്പും പരമാധികാരവും തകര്‍ക്കപ്പെടുന്ന അപകടസ്ഥിതി തടയപ്പെടണം. രാജ്യതാല്‍പ്പര്യത്തെ പണയംവെയ്ക്കാന്‍ നാം നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളെ അനുവദിക്കില്ലെന്ന ശാഠ്യം ജനങ്ങള്‍ക്കുണ്ടാവുക എന്നതാണ് ഇപ്പോഴത്തെ പ്രശ്നപരിഹാരമാര്‍ഗ്ഗം.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: