കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്ത് മുസ്ലീം ധ്രുവീകരണത്തിന് മുസ്ലീം ലീഗ് ശ്രമമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയിളക്കുമെന്ന തിരിച്ചറിവാണ് തീവ്ര മതവര്‍ഗ്ഗീയ നിലപാടുമായി രംഗത്തിറങ്ങാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും ലീഗ് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. യുഡിഎഫ് എന്ന നിലക്ക് സംയുക്തമായി കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതിനേക്കാള്‍ ഒറ്റക്ക് കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതും തങ്ങളുടെ സമ്മര്‍ദ്ദ തന്ത്രത്തിന് ആക്കം വര്‍ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം.
ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മുസ്ലീം വോട്ട്ബാങ്ക് ഉറപ്പിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുക എന്ന തന്ത്രവും മറ്റ് മണ്ഡലങ്ങളില്‍ വോട്ട് ബാങ്ക് കാണിച്ച് യുഡിഎഫില്‍ വിലപേശല്‍ നടത്തി ഇക്കുറി കൂടുതല്‍ സീറ്റ് പിടിച്ചു വാങ്ങുക എന്ന തന്ത്രവുമാണ് ലീഗ് പയറ്റുന്നത്. മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമെ കോഴിക്കോട്, കാസര്‍കോട്, വയനാട് സീറ്റുകളില്‍ ലീഗിന് കണ്ണുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു സീറ്റ് ലീഗിന് ഇക്കുറി അധികമായി നല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്.
ഇരുപത് മണ്ഡലങ്ങളിലും തങ്ങളുടെ വോട്ട് ബാങ്ക് കാണിച്ച് യുഡിഎഫിനെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ വിരട്ടാനുള്ള നീക്കമാണ് ലീഗ് നടത്തുന്നത്. എന്‍എസ്എസും എസ്എന്‍ഡിപിയും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ലീഗിന്റെ വിലപേശലിന് മുന്നില്‍ കോണ്‍ഗ്രസിന് കീഴടങ്ങേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. മലബാറില്‍ മുസ്ലീം വര്‍ഗീയ നിലപാടുകള്‍ തങ്ങളുടെ വിജയം ഉറപ്പാക്കുമെന്ന കണക്കുകൂട്ടലുകളില്‍ ലീഗ് ആദ്യ ഘട്ട പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇടഞ്ഞുനിന്നിരുന്ന ഇ.കെ. സുന്നി വിഭാഗവുമായി അനുരഞ്ജനമുണ്ടാക്കിയതും മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന എസ്ഡിപിഐയുടെ ആവശ്യത്തിന് ലീഗ് പിന്തുണ പ്രഖ്യാപിച്ചതും മുസ്ലീം അജണ്ടയുടെ ഭാഗമായിത്തന്നെയാണ്.
ഇപ്പോഴുള്ള രണ്ട് സീറ്റിലും യുഡിഎഫില്‍ നിന്നും ഇക്കുറി പിടിച്ചു വാങ്ങാന്‍ ഉദ്ദേശിക്കുന്ന മൂന്നാമത്തെ സീറ്റിലും വിജയം ഉറപ്പാക്കാന്‍ ഈ തന്ത്രം ലീഗിനെ സഹായിച്ചേക്കും. അതേ സമയം മറ്റ് മണ്ഡലങ്ങളില്‍ പരുങ്ങലിലായ കോണ്‍ഗ്രസിനുമേല്‍ ലീഗിന്റെ സമ്മര്‍ദ തന്ത്രം പുതിയ ഭാരമാകും. ലീഗിന് ഒരു സീറ്റുകൂടി നല്‍കുന്നതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ഒരു സീറ്റുകൂടി ആവശ്യപ്പെടാന്‍ ഇടയുണ്ട്. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നഷ്ടമായിക്കഴിഞ്ഞ നിലക്ക് കേരള കോണ്‍ഗ്രസിനെയും സഭയെയും പിണക്കാനും കോണ്‍ഗ്രസിനാകില്ല. ഇതോടെ ലീഗ് മുന്നോട്ട് വെക്കുന്ന വര്‍ഗീയ അജണ്ടക്ക് മുന്നില്‍ കീഴടങ്ങേണ്ട അവസ്ഥയിലാണ് യുഡിഎഫ് നേതൃത്വം.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: