തിരുവനന്തപുരം: ഡീസല്‍ സബ്സിഡി റദ്ദാക്കിയതു മൂലം പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി. അടിയന്തര സഹായമായി കെഎസ്ആര്‍ടിസിക്ക് പത്തുകോടി രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു.
കെഎസ്ആര്‍ടിസിയുടെ 67 പമ്പുകള്‍ സിവില്‍ സപ്ലൈസിന് പാട്ടത്തിന് നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിവില്‍ സപ്ലൈസിന് പമ്പുകള്‍ കൈമാറുന്നതു സംബന്ധിച്ച പാട്ടവ്യവസ്ഥകള്‍ സര്‍ക്കാര്‍ തീരുമാനിക്കും. പ്രതിസന്ധിയുടെ പേരില്‍ ഒരു സര്‍വീസ് പോലും റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ സമാനപ്രതിസന്ധി മറികടന്ന രീതികൂടി പഠിച്ച ശേഷമാണ് പെട്രോളിയം കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
പാട്ടത്തിനു നല്കുന്ന പമ്പുകളില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് പുറമേ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കു കൂടി ഡീസല്‍ നിറയ്ക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇത്തരം പമ്പുകള്‍ തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പമ്പുകള്‍ പാട്ടത്തിനു നല്‍കുന്നതുമായി ബന്ധപ്പെട്ട് ലൈസന്‍സും വിവിധ തലങ്ങളില്‍ മറ്റ് അനുമതികളും നേടേണ്ടതുണ്ട്. അതുവരെയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് മന്ത്രി ആര്യാടന് മുഹമ്മദ് മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിശോധനയ്ക്ക് വിട്ടു. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതുവരെ സിവില്‍ സപ്ലൈസിന്റെ 16 പമ്പുകളില്‍ നിന്നും മറ്റ് സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ നിറയ്ക്കുന്നതിനാണ് പത്തുകോടി അനുവദിച്ചത്. എന്നാല്‍ റീട്ടെയില്‍ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങുന്നത് തുടരാന്‍ പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: