ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2401.3 അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒരു അടി കൂടുതലാണിത്. ജലനിരപ്പ് അറിഞ്ച് കൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 97 ശതമാനവും നിറഞ്ഞ ഇടുക്കി ജലാശയം തുറക്കുന്നതിനെപ്പറ്റി പഠിക്കാന്‍ കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.കെ. കറുപ്പന്‍കുട്ടി ഇന്നെത്തും.
21 വര്‍ഷത്തിനുശേഷം ചെറുതോണി അണക്കെട്ട് തുറക്കുമോ ഇല്ലയോ എന്നു ചീഫ് എന്‍ജിനിയറുടെ സന്ദര്‍ശനത്തിനുശേഷം ഇന്നറിയാം. ഡാം ഞായറാഴ്ച തുറക്കുമെന്നാണു സൂചന.1981ലും 92ലും ഒക്ടോബറിലും നവംബറിലുമാണ് അണക്കെട്ട് തുറന്നുവിട്ടത്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദൗത്യസേനയെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പോലീസിന്റെ സേവനം ഉറപ്പുവരുത്തും.
കഴിഞ്ഞതവണ അണക്കെട്ട് തുറന്നുവിട്ടപ്പോള്‍ ചെറുതോണി പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണു വെള്ളം ചെറുതോണി ആറിലൂടെ പെരിയാറിലെത്തിയത്. ഇന്നു സ്ഥിതിയാകെ കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ട്.അണക്കെട്ട് തുറന്നുവിട്ടാല്‍ ആദ്യം വെള്ളം കയറുന്നതു ചെറുതോണിയിലെ ബസ് സ്റ്റാന്‍ഡിലാണ്. ജില്ലാപഞ്ചായത്ത് നിര്‍മിച്ച ചെക്ക്ഡാം ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നായതിനാല്‍ ഇതു ആശങ്കാജനകമാണ്. ബസ് സ്റ്റാന്‍ഡില്‍ ജലം കയറി ഒഴുകിയാല്‍ ചെറുതോണി ടൗണിലെ നിരവധി വ്യാപാരസ്ഥാപനങ്ങളും ചെറുതോണി പാലവും വെള്ളത്തിനടിയിലാകും.അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും ഇന്നു നല്‍കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: