കൊച്ചി: സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം പെരുകുന്നു, പക്ഷേ, ഇവരെ കണ്ടുകിട്ടാന്‍ പോലീസ് നടത്തുന്ന അന്വേഷണങ്ങള്‍ വേണ്ടത്ര ഫലം കാണുന്നില്ല. കുട്ടികളും സ്ത്രീകളും 50 വയസു കഴിഞ്ഞവരുമാണ് കണക്കുകള്‍ പ്രകാരം കൂടുതലും കാണാതാകുന്നത്.
പല കേസുകളിലും അന്വേഷണം ശരിയായി നടക്കുന്നില്ലെന്നും പോലീസിന്റെ നടപടി ക്രമങ്ങളില്‍ വേണ്ടത്ര ശുഷ്കാന്തിയും വേഗതയും ശാസ്ത്രീയതയും കുറവാണെന്നാണ് ആരോപണം. ഇക്കാര്യം ഏറെക്കുറേ ശരിയാണെന്ന് പോലീസ് സേനയിലെ മുതിര്‍ന്നവര്‍തന്നെ സമ്മതിക്കുന്നു.
കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ് സംവിധാനങ്ങളും മൊബെയില്‍ ഫോണ്‍ ആശയ വിനിമയ സൗകര്യങ്ങളും വ്യാപകമായിട്ടും പോലീസ് ഈ സംവിധാനങ്ങള്‍ വേണ്ടത്ര വിനിയോഗിക്കുന്നില്ലെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. വിദേശ രാജ്യങ്ങളിലേപോലെ സോഷ്യല്‍ മീഡിയകളില്‍ പൊതുജനങ്ങള്‍ സജീവമാണെങ്കിലും അതു വേണ്ടത്ര വിനിയോഗിക്കുന്നതില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. ശബരിമലയിലെ വെര്ച്വല്ദര്ശന സംവിധാനത്തിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റില്‍ കൊടുക്കുന്ന പ്രാമുഖ്യം നാട്ടില്‍ ആളുകളെ കാണാതായാല്‍ കണ്ടെത്തുന്ന കാര്യത്തിലോ കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരെ കണ്ടെത്താന്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിലോ പോലീസ് വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരള പോലീസിന്റെ വെബ്സൈറ്റില്‍ ക്രിമിനല്‍ കേസുകളുടെ പുതിയ വിവരങ്ങളോ കാണാതായവരുടെ വിവരങ്ങളോ അവരെ കണ്ടു കിട്ടിയെങ്കില്‍ ആ വിവരമോ ചേര്‍ക്കാന്‍ കഴിയായേണ്ടതാണെങ്കിലും നടക്കുന്നില്ല.
ആറു വര്‍ഷമായി കാണാതായ അച്ഛനെ ഇന്നും പ്രതീക്ഷിക്കുന്ന മകന് രാധാകൃഷ്ണന് പറയുന്നു, “അച്ഛനെ കാണാതായതു സംബന്ധിച്ച പരാതി കൊടുത്ത് കാത്തിരിക്കുകയാണ്. പോലീസ് അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. പക്ഷേ, ഇതുവരെ വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇത് എന്റെ അച്ഛന്റെ മാത്രം കാര്യമല്ല. നാട്ടിലെ ആളെ കാണാതാകുന്ന പല സംഭവങ്ങളുടെയും അവസ്ഥ ഏതാണ്ട് ഇതാണ്. പിന്നെ അതീവ സ്വാധീനം പല മേഖലകളിലുമുള്ളവര്‍ക്ക് ചില സഹായങ്ങള്‍ ലഭിച്ചെങ്കിലായി.”
രാധാകൃഷ്ണന്റെ അച്ഛന് കോട്ടയം താഴത്തങ്ങാടി തളിക്കോട്ട ശ്രീകൃഷ്ണ നിവാസില്‍ രാമകൃഷ്ണ കുറുപ്പിനെ കാണാതായിട്ട് നാളെ ആറ് വര്‍ഷം പൂര്‍ത്തിയാവുന്നു. പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മാറി മാറി വരുന്ന ഉദ്യോഗസ്ഥന്മാര്ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും തുടരന്വേഷണത്തിന് അധികൃതര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് ജന്മഭൂമിയുടെ കൊച്ചി യൂണിറ്റിലെ ജീവനക്കാരനായ ആര്.രാധാകൃഷ്ണന് പറയുന്നു.
2007 സെപ്തംബര്‍ 22-ാം തീയതി ശനിയാഴ്ചയാണ് രാമകൃഷ്ണകുറുപ്പിനെ കോട്ടയത്തുനിന്നും കാണാതാകുന്നത്. സിന്റിക്കേറ്റ് ബാങ്കിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. രാവിലെ തളിക്കോട്ടയിലെ വീട്ടില്‍നിന്നും ടൗണിലേക്ക് പോയതാണ് കുറുപ്പ്. തൊട്ടടുത്ത ദിവസംതന്നെ,സെപ്തംബര്‍ 23-ന്, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ക്രൈം നം.695/07 ആയി പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ രാമകൃഷ്ണ കുറുപ്പിന്റെ ഭാര്യ പി.കെ.രാജമ്മ 2011 ജനുവരി 11-ാം തീയതി മരിച്ചു. കോട്ടയം വെസ്റ്റ് പോലീസ്സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്.
ഇത്തരം കേസുകളില്‍ പോലീസ് അന്വേഷണവും നടപടിയും വരുത്തുന്ന കാലതാമസം ബന്ധുക്കളെയും സ്വന്തക്കാരെയും നഷ്ടമാകുന്നവര്‍ക്ക് വമ്പിച്ച സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഒരു പക്ഷേ സോഷ്യല്‍ മീഡിയകളും പോലീസിന്റെതന്നെ ഔദ്യോഗിക വെബ്സൈറ്റും വേണ്ട വിധം യഥാസമയം വിനിയോഗിച്ചാല്‍ കണാതായവരെ കണ്ടുകിട്ടാന്‍ അതു സഹായകമാകുമെന്ന് പോലീസിലെ ഉന്നതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ, സാങ്കേതിക ജ്ഞാനമുള്ളവര്‍ ആവശ്യത്തിനു സേനയില്‍ ഇല്ലെന്നും നിലവിലുള്ള നടപടിക്രമങ്ങളില്‍ ഏറെ പോരായ്മകള്‍ ഉണ്ടെന്നും മറ്റുമാണ് തടസങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: