തിരുവനന്തപുരം: ഇടുക്കി ഡാം രണ്ടുദിവസത്തിനകം തുറക്കേണ്ടി വരുമെന്ന കണക്ക് കൂട്ടലില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ആര്‍ക്കോണത്ത് നിന്ന് ഒരു കമ്പനി ദുരന്തനിവാരണ സേന ഇടുക്കിയിലെത്തി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് ഏകോപന ചുമതല. ഇടുക്കി, എറണാകുളം കലക്ടര്‍മാര്‍ക്കാണ് മേല്‍നോട്ട ചുമതല. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ചെറുതോണി അണക്കെട്ട് തുറന്നു വിടേണ്ടി വന്നാലുള്ള സാഹചര്യം നേരിടാന്‍ വന്‍ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
ഡാം തുറക്കുകയാണെങ്കില്‍ പെരിയാറില്‍ വെള്ളം പൊങ്ങുന്നതു കാണാന്‍ തീരങ്ങളില്‍ നില്‍ക്കരുതെന്നും പുഴ മുറിച്ചുകടക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. പുഴയുടെ കരയിലും ചപ്പാത്തുകളിലും പാലങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. തീരപ്രദേശത്തു താമസിക്കുന്നവര്‍ വിലപിടിപ്പുള്ള സാമഗ്രികളും രേഖകളും മറ്റും സുരക്ഷിതസ്ഥലങ്ങളിലേയ്ക്കു മാറ്റണമെന്നും അതോറിറ്റി അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ള എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുകയാണെങ്കില്‍ അത് പകല്‍ സമയത്ത് മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്.
രാത്രിസമയത്ത് 2403 അടി വെള്ളം എത്തുമെന്നാണ് കണക്കാക്കുന്നതെങ്കില്‍ രാവിലെ ഒമ്പതിനും 11നും ഇടയ്ക്ക് മുന്‍കൂട്ടി തുറക്കും. ചെറുതോണി അണക്കെട്ടാണ് ആദ്യം തുറക്കുക. ചെറുതോണി ഡാം തുറക്കുകയാണെങ്കില്‍ പെരിയാറില്‍ വെള്ളം പൊങ്ങുന്നതു കാണാന്‍ തീരങ്ങളില്‍ നില്ക്കുന്നതും പുഴ മുറിച്ചുകടക്കുന്നതും അപകടമുണ്ടാക്കുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നല്കുന്ന മുന്നറിയിപ്പ്. പുഴയുടെ കരയിലും ചപ്പാത്തുകളിലും പാലങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തീരപ്രദേശത്തു താമസിക്കുന്നവര്‍ വിലപിടിപ്പുള്ള സാമഗ്രികളും രേഖകളും മറ്റും സുരക്ഷിതസ്ഥലങ്ങളിലേയ്ക്കു മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു ഷട്ടറുകളാണ് ചെറുതോണി അണക്കെട്ടിനുള്ളത്. ആദ്യം മധ്യഭാഗത്തെ ഗെയ്റ്റും ഷട്ടറുമാകും തുറക്കുക. ചെറുതോണിപ്പുഴയിലൂടെ ഈ വെള്ളം ഒഴുകി, ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പെരിയാറ്റിലെത്തും. അവിടെ നിന്നു ലോവര്‍ പെരിയാര്‍ , നേര്യമംഗലം, ഭൂതത്താന്‍കെട്ട് അണക്കെട്ടുകളിലൂടെ മലയാറ്റൂര്‍, കാലടി, ആലുവ വഴി കടലിലേക്കു വെള്ളമെത്തും. പെരിയാറില്‍ വെള്ളം ക്രമാധീതമായി ഒഴുകുന്നത് ഒഴിവാക്കി ഷട്ടറുകള്‍ തുറക്കുന്നത് ക്രമീകരിക്കാനാണ് ശ്രമം.
മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. അവസാനത്തെ 24 മണിക്കൂറിനുള്ളില്‍.6 അടിയോളം വെള്ളമുയര്‍ന്നത്. ഈ നിലയില്‍ പരമാവധി സംഭരണശേഷിയായ 2403 അടിയിലെത്താന്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ വേണ്ടിവരില്ലായെന്നാണ് വിലയിരുത്തുന്നത്. മൂലമറ്റത്തെ വൈദ്യുതോല്പാദനം നൂറ് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചിട്ടും ജലനിരപ്പ് നീയന്ത്രിക്കാനാവുന്നില്ല. വലിയ തോതില്‍ മഴ കുറയുക മാത്രമാണ് ഇനി അണക്കെട്ട് തുറക്കുന്നതൊഴിവാക്കാനുള്ള ഏക ആശ്രയം.
പദ്ധതി മേഖലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. 34 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ രാവിലെ ഏഴുവരെ പദ്ധതി പ്രദേശത്ത് പെയ്തത്. ജില്ലയില്‍ പതിനൊന്ന് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ചെറുതോണി ഡാമിന്റ അഞ്ച് ഷട്ടറുകളും ഒരുമിച്ച് ഉയര്‍ത്താന്‍ സാധ്യതയില്ല. ഒഴുകിയെത്തുന്നതിന്റെ തോതനുസരിച്ചായിരിക്കും ഷട്ടര്‍ എത്ര അടി ഉയര്‍ത്തണമെന്ന് തീരുമാനിക്കുക. നിലവില്‍ മുല്ലപ്പെരിയാറില്‍നിന്ന് കനത്ത ഒഴുക്കിന് സാധ്യതയില്ല. മുല്ലപ്പെരിയാറിലെ വെള്ളിയാഴ്ചത്തെ ജലനിരപ്പ് 124 അടിയാണ്. 136 പിന്നിട്ടാലെ സ്പില്‍വേയിലൂടെ ജലം ഇടുക്കിയിലേക്ക് എത്തൂ. അതേസമയം കല്ലാര്‍ ഇരട്ടയാര്‍ ഡാമുകളില്‍നിന്നും മറ്റ് ചെറുപുഴകളില്നിന്നും ശക്തമായ നീരൊഴുക്ക് ഇടുക്കിയിലെത്തുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: