കേരളം മദ്യത്തിന്റെ സ്വന്തം നാടായിട്ട് കാലമേറെയായി. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ ഒരുകോടിയോളം സ്ഥിരം മദ്യപാനികള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഒരു കൊല്ലം കൊണ്ട് കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏതാണ്ട് 26 കോടി ലിറ്ററാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. യുവാക്കള്‍ വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മതഃശാസ്ത്രപരമായും ചികിത്സ ആവശ്യമുള്ള രോഗമാണ്.
പ്രാഥമികഘട്ടം പാര്‍ട്ടികളുടെ വിനോദ യാത്രകളിലോ കുടുംബ പരിപാടികളിലൊ തുടങ്ങി വക്കുന്നു. അങ്ങനെ കിട്ടുന്ന ലഹരി മൂലം കാലക്രമേണ മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസത്തിന്റെ എണ്ണവും കൂടി വരുന്നു. ഈ അവസ്ഥയില്‍ ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനം സ്വയം ന്യായീകരിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടുപിടിക്കുന്നു. കുടുംബ ബന്ധം തകരല്‍, ദാമ്പത്യബന്ധം വേര്‍പെടല്‍, ജോലി നഷ്ടപ്പെടല്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങളാല്‍ മദ്യപാനിയുടെ ജീവിതം ദുരിതപൂര്‍ണമാകുന്നു. ലഹരിക്കടിമപ്പെട്ട ഭര്ത്താക്കന്മാരുടെ നെറികേടുകളില്‍ നരകിക്കുന്ന ഭാര്യമാരുടെ എണ്ണം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ധിച്ചുവരികയാണ്. അപായത്തിന്റെ മണിയൊച്ചകള്‍ കേള്‍ക്കുമ്പോഴും വിദേശമദ്യശാലയുടെ മുന്നിലെ ക്യൂവിന്റെ നീളം കൂടിക്കൊണ്ടേയിരിക്കും.
പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. ഭാര്യയെ സംശയിക്കല്‍, ആത്മഹത്യാ പ്രവണത തുടങ്ങിയവയും മദ്യപരില്‍ കൂടുതലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മദ്യപാനം ‘ആരോഗ്യത്തിന് ഹാനികരം’ എന്ന് പരസ്യം കൊടുത്തതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. കുടുംബം കുളംതോണ്ടുന്ന വില്ലനായി മദ്യം ഇപ്പോഴും വിരാജിക്കുന്നു. മദ്യത്തിന്റെ ദോഷഫലങ്ങളെപ്പറ്റി നല്ല ബോധ്യമുള്ളവര്‍ തന്നെയാണ് മദ്യത്തിന്റെ ഗുണവശങ്ങളെപ്പറ്റി വാചാലരാകുന്നതും. മദ്യപാനികളുടെ വാദഗതി പലപ്പോഴും രസകരമായി തോന്നാവുന്നതാണ്. വ്യക്തികളില്‍ മറഞ്ഞുകിടക്കുന്ന സര്‍ഗഭാവനകളെ ഉദ്ദീപിപ്പിക്കുവാന്‍ മദ്യം പോലെ മറ്റൊരു വസ്തുവും ഈ ഭൂമി മലയാളത്തില്‍ ഇല്ലത്രെ. മലയാളത്തിന്റെ ജനകീയ കവികളായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയും വയലാര്‍ രാമവര്മയും മദ്യപാനികള്‍ അല്ലായിരുന്നെങ്കില്‍ ഇത്രത്തോളം കവിത തുളുമ്പുന്ന ഗാനങ്ങള്‍ എഴുതുമായിരുന്നില്ലത്രെ.
നാടോടിപ്പാട്ടുകളുടേയും നാടന്‍ കലകളുടേയും തുടക്കം തന്നെ നാട്ടിന് പുറങ്ങളിലെ കള്ളുഷാപ്പുകളാണെന്ന ചിലര്‍ വാദിക്കുന്നു. സമൂഹത്തില്‍നിന്നും മാഞ്ഞുകൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥ സ്നേഹവും ഇപ്പോഴും ശേഷിക്കുന്നത് കള്ളുഷാപ്പുകളിലാണത്രെ. ജാതിമത ഭേദങ്ങളോ ഉച്ചനീചത്വങ്ങളൊ ഇല്ലാത്ത മാവേലി നാടിന്റെ പരിച്ഛേദമാണ് മദ്യാലയം എന്നായിരിക്കും ഇവരൊക്കെ ഇനി പറയാന്‍ പോകുന്നത്.
ഇതെഴുതുന്നയാള്‍ മലബാര്‍ മേഖലയിലെ മലയോര പ്രദേശങ്ങളില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ഒരാളാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഭാഗത്ത് പണ്ട് വാറ്റു ചാരായം അറിയപ്പെട്ടിരുന്നത് ‘കൊട്ടോടി’ എന്നാണ്. കൊട്ടുവടി വച്ച് ഒരു മേട് കിട്ടിയാല്‍ തല മന്ദിച്ചുപോകുമെന്നതില് സംശയമില്ല. എന്നാല്‍ തളിപ്പറമ്പ്-ആലക്കോട് ഭാഗങ്ങളിലാകട്ടെ നാടന്‍ മദ്യത്തിന് പറയുന്നത് ‘വട്ടം കറക്കി’ എന്നാണ്. അര്‍ത്ഥം വിശദീകരിക്കേണ്ടതില്ലല്ലോ? മലപ്പുറത്തെ കുടിയേറ്റക്കാരുടെ ഒരു കോളനിയായ പന്തലൂര്‍ പ്രദേശത്ത് പണ്ടൊക്കെ നാടന്‍ ചാരായം അറിയപ്പെട്ടിരുന്നത് ‘തേരട്ട’ എന്ന പേരിലാണ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി-കോഴഞ്ചേരി ഭാഗങ്ങളില്‍ മദ്യത്തിന് ആനമയക്കി, നിലം മാന്തി എന്നീ പര്യായങ്ങളുണ്ട്. ഇടുക്കിയിലെ കട്ടപ്പനയിലാണ് ഏറ്റവും രസമുള്ള പേര് പറഞ്ഞു കേള്‍ക്കുന്നത്. എട്ടടി വീരന്. സാധനം അകത്താക്കിയിട്ട് എട്ടടി ദൂരം എത്തുന്നതിന് മുമ്പുതന്നെ ഏതു കൊലകൊമ്പനും വീണുപോകുമെന്ന കാര്യം ഉറപ്പാണ്. ഇടുക്കിയിലെ തന്നെ മാങ്കുളം ഭാഗത്ത് വാറ്റു ചാരായത്തിന് ‘വെട്ടിരുമ്പ്’ എന്നും പറയാറുമുണ്ട്.
രാഷ്ട്രപിതാവായ മഹാത്മജി പറഞ്ഞു: ഇന്ത്യയുടെ ഭരണം ഒരു മണിക്കൂര്‍ നേരം തനിക്ക് കിട്ടിയാല്‍ ആദ്യം ചെയ്യുന്നത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുക ആയിരിക്കുമെന്ന്. ഗാന്ധിജി ഇനിയും ജനിക്കാന്‍ പോകുന്നില്ല എന്ന് ആശ്വാസം കൊള്ളുന്നവരാണല്ലോ കേരളീയര്‍!
വി.എസ്.ബാലകൃഷ്ണപിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: