മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി നിശ്ചയിക്കപ്പെടണമെന്ന മുസ്ലിം മതമേധാവികളുടെ ആവശ്യം മുസ്ലിം സമുദായ പുരോഗതിയെ പിന്നോട്ടടിക്കുന്നതാണ്. കേരളം പോലും ആഗോള വികസന മാതൃകയായത് സ്ത്രീസാക്ഷരത കൊണ്ടാണെന്നും സ്ത്രീസാക്ഷരതയാണ് കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും രണ്ട് കുട്ടികള്‍ എന്ന മാതൃക സ്വീകരിക്കുന്നതിനും കേരളത്തിലെ ആരോഗ്യ വികസന സൂചികകള്‍ക്ക് കാരണമായതെന്നും നോബല്‍ പുരസ്ക്കാര ജേതാവ് അമര്‍ത്യാസെന്‍ പറഞ്ഞിട്ടുള്ളതാണ്. മുസ്ലിം സമുദായം സ്വസമുദായ നാശം എന്തിന് ക്ഷണിച്ചുവരുത്തുന്നു എന്നത് ദുരൂഹമാണ്.
കുടുംബശ്രീ സംവിധാനം നിലവില്‍വരുന്നതിന് മുമ്പ് സിഡിഎസ് എന്ന സംഘടന നടത്തിയ സര്‍വേയില്‍ മലപ്പുറത്ത് 1,66,960 ‘റിസ്ക്’ കുടുംബങ്ങളാണുണ്ടായിരുന്നത്. അന്ന് മലപ്പുറം കേരളത്തിലെ ഏറ്റവും പിന്നാക്ക ജില്ലയായിരുന്നു. എന്നാല്‍ മലപ്പുറം ഇന്ന് ഇ-സാക്ഷരതയില്‍ പോലും മുന്നിലാണ്. വാസ്തവത്തില്‍ കുടുംബശ്രീയുടെ ആവിര്‍ഭാവം കേരളസ്ത്രീയെ ശാക്തീകരിച്ചു. അന്ന് റിപ്പോര്‍ട്ടറായിരുന്ന ഞാന്‍ മലപ്പുറത്തുനിന്നും സ്ത്രീകള്‍ കുടുംബശ്രീ മാതൃക പഠിച്ച് അവിടെ വന്ന് പുരോഗതി നേടിയത് കണ്ടതാണ്.
മലപ്പുറത്തെ അവസ്ഥ നേരില്‍ കണ്ട് ഔട്ട്ലുക്കിന് റിപ്പോര്‍ട്ട് എഴുതിയ വ്യക്തിയാണ് ഞാന്‍. അന്ന് മലപ്പുറത്ത് ബാലവിവാഹം പ്രചുരപ്രചാരത്തിലായിരുന്നു. മലപ്പുറത്തെ പല വീടുകളും ഞാന്‍ സന്ദര്‍ശിച്ചു. അന്ന് അവിടെ പെണ്‍കുട്ടികള്‍ എട്ടാംക്ലാസ് പാസാകാന്‍ അമ്മമാര്‍ സമ്മതിച്ചിരുന്നില്ല. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ വിവാഹം കഴിച്ചയയ്ക്കണമെന്ന നിര്‍ബന്ധമായിരുന്നു അവര്‍ക്ക്. ഇല്ലെങ്കില്‍ പിന്നെ വിവാഹിതരാകില്ല എന്ന സ്ഥിതിവിശേഷമാണ് അന്ന് നിലനിന്നിരുന്നത്. അക്കാലം അറബികല്യാണത്തിന്റെ കാലമായിരുന്നു. ഏതെങ്കിലും അറബി കല്യാണം കഴിച്ചുകൊണ്ടുപോയാല്‍ വീട്ടുകാര്‍ക്ക് കൈനിറയെ കാശ് കിട്ടുമായിരുന്നു. പക്ഷെ അടുത്തിടെ നടന്നപോലെ മധുവിധു കഴിഞ്ഞാല്‍ തലാക്ക് എന്നാണ് അവരുടെ പ്രമാണം. സ്ത്രീധനം കൊടുക്കേണ്ടിവരില്ല എന്നതായിരുന്നു അറബികല്യാണത്തിന് പ്രചാരം നേടിക്കൊടുത്തത്. നിരന്തരമായ മാധ്യമവാര്‍ത്തകള്‍ അറബികല്യാണത്തിന് തിരശീലയിട്ടു.
അന്ന് മുസ്ലിം പെണ്‍കുട്ടികളെ എട്ടാംക്ലാസ് കഴിയുമ്പോള്‍ വിവാഹം കഴിച്ചയയ്ക്കും. അതായത് പന്ത്രണ്ടോ പതിമൂന്നോ വയസാകുമ്പോള്‍. പലപ്പോഴും വയസ്സന്മാര് ആയിരിക്കും വരന്. അല്ലെങ്കില്‍ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യാസ്ഥാനം. പക്ഷെ അമ്മമാര്‍ നിസ്സഹായരായിരുന്നു. ഞാന്‍ മലപ്പുറത്ത് പോയപ്പോള്‍ മഞ്ചേരി ആശുപത്രിയും സന്ദര്‍ശിച്ചു. അവിടെ ഞാന്‍ 15 വയസായ അമ്മമാരെയും 30 വയസായ അമ്മൂമ്മമാരെയും 50 വയസായ മുതുമുത്തശ്ശിമാരെയും കണ്ടു. പലരും തലാക്ക് ചൊല്ലി വീട്ടിലിരിക്കുന്നവര്‍. പുരുഷന്മാര്ക്ക് നാല് ഭാര്യമാരാകാം. തലാക്ക് ചൊല്ലി വിവാഹം ഒഴിഞ്ഞാല്‍ പിന്നെയും വിവാഹിതരാകാം. പക്ഷേ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാതെ മറ്റൊരു തൊഴില്സാധ്യതയില്ലാതെ കൂലിപ്പണി ചെയ്ത് ജീവിക്കേണ്ടിവരുന്നു.
അന്ന് അവിടെ നിലനിന്നിരുന്ന മറ്റൊരു പ്രതിഭാസം മൈസൂര്‍ കല്യാണമായിരുന്നു. സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്ത കുടുംബങ്ങളിലെ പെണ്‍കുട്ടികളെ മൈസൂര്കാര് വന്ന് വിവാഹം ചെയ്തിരുന്നു. അതിനെല്ലാം ഇടനിലക്കാര്‍ ഉണ്ട്. മൈസൂര്‍ കല്യാണം കഴിഞ്ഞ് പോകുന്ന പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കുന്നു എന്ന് കുടുംബക്കാര്‍ക്ക് അറിയില്ല. അറിയാന്‍ വഴിയുമില്ല. അവര്‍ അവിടെ കടുത്ത പീഡനത്തിനിരയാകുന്നതായും വില്‍ക്കപ്പെടുന്നതായും അക്കാലത്ത് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചുരുക്കം ചില മൈസൂര്‍ വധുക്കള്‍ തിരികെ മലപ്പുറത്തെത്തിയിരുന്നു. ആര്യാടന് ഷൗക്കത്തിന്റെ പുസ്തകവും സിനിമയും ഇത് പ്രതിപാദിക്കുന്നുണ്ട്.
പിന്നീടാണ് മലപ്പുറത്തെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടാന്‍ ക്ലാസ് റൂമുകളില്‍ എത്തിയത്. ഇപ്പോള്‍ എസ്എസ്എല്‍സി ഫലം വരുമ്പോള്‍ മലപ്പുറം മുന്‍നിരയിലാണ്. മലപ്പുറം ഇന്ന് കേരളത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ജില്ലയല്ലാതായി മാറിയത് കുടുംബശ്രീ പ്രവര്‍ത്തനവും വി.പി. സുഹറയെപ്പോലുള്ളവരുടെ സാമൂഹ്യ പ്രതിബദ്ധതയും മറ്റും കാരണമാണ്. സ്ത്രീകള്‍ പുരുഷന്മാരുടെ ലൈംഗിക കളിപ്പാട്ടമോ പ്രസവിക്കാനുള്ള യന്ത്രമോ ആണെന്ന ധാരണ തിരുത്തപ്പെട്ട കാലഘട്ടത്തിലാണ് ഇപ്പോള്‍ മുസ്ലിം മതമേധാവികള്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് അവരുടെ വിവാഹപ്രായം 16 ആക്കി താഴ്ത്തി വ്യക്തിനിയമവിധേയമാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുന്നത്.
മുസ്ലിം വ്യക്തിനിയമത്തില്‍ ആണ്‍കുട്ടികളുടെയോ പെണ്‍കുട്ടികളുടേയോ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. പ്രവാചകന് ഒന്‍പത് വയസുള്ള ബാലികയെ വിവാഹം കഴിച്ചു എന്നതാണ് ഈ ശൈശവവിവാഹത്തിന് ന്യായീകരണം. പ്രവാചകന് ജീവിച്ച കാലഘട്ടവും ആ ദേശത്തെ സാമൂഹിക പശ്ചാത്തലവും കണക്കിലെടുത്താണ് ഒരു പുരുഷന് നാല് വധുക്കള്‍ ആകാമെന്ന് അദ്ദേഹം പറഞ്ഞത്. അന്ന് അദ്ദേഹത്തിന്റെ നാട്ടില്‍ സ്ത്രീകള്‍ കൂടുതലും പുരുഷന്മാര് കുറവുമായിരുന്നു. അദ്ദേഹം നിര്‍ദ്ദേശിച്ച മറ്റൊരു കാര്യം നാല് ഭാര്യമാരെയും ഒരുപോലെ സ്നേഹിക്കണമെന്നാണ്. ഏത് പുരുഷനാണ് ഇത് സാധ്യമാകുക?
എന്റെ കുട്ടിക്കാലത്ത് എന്റെ വലിയച്ഛന്റെ സന്യാസിയായ മകന് (ഞാന്‍ സന്യാസിചേട്ടന് എന്നാണ് വിളിച്ചിരുന്നത്. വലിയച്ഛന് മകന് ഒരു വയസുള്ളപ്പോള്‍ സന്യസിച്ച് ഹിമാലയത്തിലേക്ക് പോയി. മകന് 18 വയസായപ്പോള്‍ രാമകൃഷ്ണ മിഷനിലെ സന്യാസിയായി). സന്യാസിച്ചേട്ടന് ഒരുപാട് പുരാണകഥകള്‍ പറയുമായിരുന്നു. അന്ന് അദ്ദേഹം ശ്രീകൃഷ്ണന് 16,008 ഭാര്യമാരുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ശ്രീകൃഷ്ണനെ ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ശ്രീകൃഷ്ണന് പതിനാറായിരത്തിയെട്ട് കൃഷ്ണന്മാരായി ഓരോ ഭാര്യമാരോടും ഒപ്പമുണ്ടായിരുന്നു എന്നാണ്. മനുഷ്യന് അത് സാധ്യമല്ലല്ലോ.
മുസ്ലിം സമുദായം ഇന്ന് പുരോഗതി കൈവരിച്ച് സമൂഹത്തില്‍ ഉന്നതസ്ഥാനം നേടി, ഭരണത്തില്‍ പങ്കാളിത്തമുള്ള കക്ഷിയാണ്. മുസ്ലിംസ്ത്രീകള്‍ വിദ്യാഭ്യാസം നേടി ജഡ്ജിവരെ ആകുന്നുണ്ട്. ജസ്റ്റിസ് ഫാത്തിമാബീവി, ഹൈക്കോടതി രജിസ്ട്രാറായിരുന്ന ഫാത്തിമ റഹ്മാന് മുതലായവര്‍ ഉദാഹരണങ്ങളാണ്. ഉന്നതസ്ഥാനങ്ങളില്‍ അനേകം വനിതകളുണ്ട്.
ഭര്‍ത്താവിന്റെ വീട് സൂക്ഷിപ്പുകാരിയും അയാളുടെ കുട്ടിയുടെ മാതാവും ആകേണ്ട സ്ത്രീക്ക് നല്ല വീട്ടുകാരിയാകാന് അക്ഷരാഭ്യാസം വേണ്ട എന്ന ഈ പുതിയ വാദഗതി മുസ്ലിം സമൂഹത്തെയും മുസ്ലിം സ്ത്രീകളെയും പിന്നെയും പിറകോട്ടടിപ്പിക്കുന്നതാണ്. ഒരു സ്ത്രീ 16 വയസാകുമ്പോള്‍ വിവാഹിതയായാല്‍ അവള്‍ക്ക് വിദ്യാഭ്യാസം പൂര്‍ണമാകാതെ, ചിന്താശക്തിയോ വിവേചനശക്തിയോ ഇല്ലാതെ, സ്വന്തം കുട്ടിയെ വേണ്ട പരിജ്ഞാനം നല്കി നല്ല പൗരന്മാരാക്കി വളര്‍ത്താന്‍ പോലും കഴിവില്ലാത്തവളാക്കി മുഴുവന്‍ സമുദായത്തെയും പുറകോട്ടടിക്കുന്ന നടപടിയാണ്. സ്ത്രീയെപ്പറ്റിയുള്ള സങ്കുചിത മാനസികാവസ്ഥ സ്വന്തം സമുദായത്തെ തകര്‍ക്കുന്ന ഉപകരണമാക്കരുത്. സ്ത്രീകള്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്നാല്‍ ആ ജോലി പുരുഷന്മാര്ക്ക് നല്‍കണമെന്ന് ചില ലേഖകര്‍ എഴുതിക്കണ്ടു. സ്ത്രീകളുടെ ജോലിമാത്രമാണോ പുരുഷന് ലഭിക്കേണ്ടത്? സ്വന്തം നിലയില്‍ ജോലി നേടാനുള്ള പ്രാപ്തി മുസ്ലിം പുരുഷന്മാര്ക്കില്ലയോ?
ഇന്ന് ഇ-സാക്ഷരതയില്‍ പോലും മുന്നില്‍ നില്ക്കുന്ന മലപ്പുറത്തെ മുസ്ലിം സമുദായത്തില്‍നിന്നും വളരെ പ്രഗല്ഭരായ വനിതകള്‍ ഉയര്‍ന്നുവരുന്നുണ്ട്. സമൂഹത്തില്‍ ഉന്നതസ്ഥാനത്തെത്തി കഴിവ് തെളിയിക്കുന്നുണ്ട്. സ്വന്തം സമുദായത്തിന് ന്യൂനപക്ഷമെന്ന പേരില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആ സമുദായത്തിന്റെ നേര്‍പകുതിയായ സ്ത്രീകളെ ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടി കയറാന്‍ സഹായിച്ചാല്‍ ന്യൂനപക്ഷ സമുദായത്തിന് ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന അവബോധമാണ് സമുദായത്തിന് വേണ്ടത്. മതമേധാവികളുടെ അഭിപ്രായത്തോട് യുവസംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. ലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എംഎസ്എഫ് പ്രായ തീരുമാനത്തിനെതിരാണ്്.
അന്യമതസ്ഥരുമായി പ്രണയത്തിലായി വിവാഹം കഴിക്കുമെന്ന ആശങ്കയാണ് ഈ ആവശ്യത്തിന്റെ പ്രേരകശക്തി എന്ന് പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ ഇന്ന് മുസ്ലിം പുരുഷന്മാര് ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മദ്രസകളിലെത്തിക്കുന്ന ലൗ ജിഹാദല്ലേ നടക്കുന്നത്.
ഇന്ന് മുസ്ലിംസ്ത്രീകള്‍ വ്യവസായ സംരംഭകര്‍ വരെയാകുന്നുണ്ട്. ഡോക്ടര്‍മാരും വക്കീലന്മാരും ഐടി ഉദ്യോഗസ്ഥകളും ആകുന്നുണ്ട്. ഇവര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കാതെ വിവാഹിതരായി കുടുംബജീവിതം നയിക്കുന്നവരാണ്. മതപുരോഹിതര്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയോ മനസിലാക്കാതെ മതഗ്രന്ഥാനുസരണം സാമൂഹിക വ്യവസ്ഥ രൂപപ്പെടാന്‍ ഒരുമ്പെട്ടാല്‍ മുസ്ലിം സമുദായത്തിന് അവശസമുദായമായി മാറേണ്ടിവരും.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രായപൂര്‍ത്തിയാകുന്നത് 18 വയസാകുമ്പോഴാണ്. അത് വ്യക്തിനിയമത്തിന്റെ പേരില്‍ 16 ആക്കി കുറക്കണമെന്ന ആവശ്യം യുക്തിരഹിതമാണ്. മുസ്ലിം വ്യക്തിനിയമത്തിലും പെണ്‍കുട്ടിയുടെ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ലെന്നിരിക്കെ അതെങ്ങനെ മൗലികാവകാശ ലംഘനമാകും? മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ഒരേ നിയമം എല്ലാവര്ക്കും ബാധകമാണ്. വര്‍ഗീയശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടാവണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ വിവാഹപ്രായത്തിന് അതില്‍ എന്താണ് റോള്‍?
ഈ അഭിപ്രായത്തിനെതിരെ ചാനലില്‍ വി.പി. സുഹറയും മറ്റും ദൃഢമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. മുസ്ലിം സ്ത്രീസംഘടനകള്‍ ഈ വിദ്യാഭ്യാസാവകാശ നിഷേധത്തിനെതിരെ ശക്തമായി രംഗത്തുവരേണ്ടതും തങ്ങളുടെ വ്യക്തിത്വവും അവകാശവും നേടിയെടുക്കേണ്ട ഊര്‍ജം സ്വായത്തമാക്കേണ്ടതുമാണ്. സമൂഹത്തില്‍ സമുദായങ്ങളല്ല, ആണ്-പെണ് വേര്‍തിരിവാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ വര്‍ഗീയത വളര്‍ത്തി സമൂഹ ഉന്മൂലനമല്ല മനുഷ്യര്‍ ആഗ്രഹിക്കേണ്ടത്.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: