ഇന്ന് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മദിനം
വരിക, പണ്ഡിറ്റ്ജിയുടെ രക്തതുള്ളികള്‍ നെറ്റിയില്‍ ചന്ദനക്കുറിയായി നമുക്ക് ചാര്‍ത്താം. ലക്ഷ്യത്തിലേക്ക് ദൃഢതയോടെ മുന്നേറുവാന്‍ അവ നമ്മെ പ്രചോദിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ പട്ടടയില്‍നിന്ന് ഒരുതീപ്പൊരി നമ്മുടെ ഹൃദയത്തില്‍ ഏറ്റുവാങ്ങി കഴിവിന്റെ പരമാവധി നമുക്ക് പരിശ്രമിക്കാം. ആ ദധീചിയുടെ എല്ലുകളില്‍നിന്ന് ഇടിവാളുകള്‍ വാര്‍ത്തെടുത്ത് ആ സമയത്തെ വൃത്ത്രാസുരന്മാരെ നമുക്കാക്രമിക്കാം. എല്ലാ വിപത്തുകളില്‍നിന്നും ഈ പുണ്യഭൂമിയെ രക്ഷിക്കാം.
എരിഞ്ഞുകത്തിയിരുന്ന നെയ്ത്തിരി ഊതിയണക്കപ്പെട്ടു. ഇനിമേല്‍ നമുക്ക് നമ്മുടെ ജീവിതങ്ങളെ തീ നാളങ്ങളാക്കി അന്ധകാരത്തിന്റെ ശക്തികളോട് പോരാടാം.
ചന്ദ്രഗ്രഹണം സംഭവിച്ചിരിക്കുകയാണ്. നമ്മുടെ ജീവിതങ്ങളാകുന്ന നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ മുന്നേറാന്‍ നമുക്ക് ശ്രമിക്കാം.
നമുക്ക് നമ്മുടെ സുഹൃത്തിനെയും സഹയാത്രികനെയും നേതാവിനെയും മാര്ഗ്ഗദര്ശിയെയും നഷ്ടപ്പെട്ടിരിക്കുന്നു. നാം ലക്ഷ്യത്തിലേക്ക് മുന്നേറുകതന്നെ വേണം. അദ്ദേഹത്തെ ആ മുന്നേറ്റത്തില്‍ നമ്മുടെ ഹൃദയങ്ങളില്‍ കാത്തുസൂക്ഷിക്കാം.
പണ്ഡിറ്റ്ജിയുടേത് ഒരു സമര്‍പ്പിത ജീവിതമായിരുന്നു. അദ്ദേഹം ഈശ്വരനായി കരുതിയ രാഷ്ട്രത്തിന്റെ കാല്ക്കല് ജീവിതത്തിലെ ഓരോനിമിഷവും ദേഹത്തിന്റെ ഓരോ അണുവും അദ്ദേഹം സമര്‍പ്പണം ചെയ്തിരുന്നു.
രാജ്യംമുഴുവന്‍ അദ്ദേഹത്തിന്റെ വീടും സമൂഹം മുഴുവന്‍ അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. അദ്ദേഹത്തിന്റെ കണ്ണില്‍ ഒരൊറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ. ഒരൊറ്റ വ്രതമേ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളൂ.
രാജനീതി അദ്ദേഹത്തിന് മാര്‍ഗ്ഗമായിരുന്നു; ലക്ഷ്യമായിരുന്നില്ല. പാതയായിരുന്നു; പ്രാപ്യസ്ഥാനമായിരുന്നില്ല. രാഷ്ട്രീയത്തെ ആദ്ധ്യാത്മികവത്കരിക്കാന് അദ്ദേഹം ആഗ്രഹിച്ചു. ഭാരതത്തിന്റെ ഉജ്ജ്വലമായ ഭൂതകാലത്തില്‍നിന്ന് അദ്ദേഹം പ്രചോദനം തേടി. കാരണം, ഉജ്ജ്വലമായ ഒരു ഭാവി രചിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് പോഷണം ലഭിച്ചത് പ്രാചീനവും അക്ഷയവുമായ നമ്മുടെ ദേശീയപൈതൃകത്തില്നിന്നായിരുന്നു. പക്ഷെ, അദ്ദേഹം കേവലം പാരമ്പര്യവാദിയായിരുന്നില്ല. ഭാരതത്തെ സമ്പന്നവും ആധുനികവുമായ ഒരു രാഷ്ട്രമാക്കിമാറ്റി ഭാസുരഭാവിക്ക് അടിത്തറയിടുവാന്‍ അദ്ദേഹം ആഗ്രഹിച്ചു.
മഹാനായ ഒരു ചിന്തകനായിരുന്നു അദ്ദേഹം. എന്നാല്‍, അദ്ദേഹത്തിന്റെ ചിന്തകളെ പരിവര്‍ത്തനത്തിന് വഴങ്ങാത്ത ചട്ടക്കൂടാക്കിമാറ്റിയില്ല. നമ്മുടെ ഭൂതകാലത്തെക്കുറിച്ച് അഭിമാനംകൊള്ളാന്‍ അദ്ദേഹം നമ്മെ പഠിപ്പിച്ചു. അതേസമയം ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകാനും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
ഒറ്റ പദവിയും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. അദ്ദേഹം ഒരിക്കലും പാര്‍ലമെന്റ് മെമ്പറായില്ല. പക്ഷെ അദ്ദേഹം പാര്‍ലമെന്റ് അംഗങ്ങളെ സൃഷ്ടിച്ചു. ഒരു ബഹുമതിയും സ്ഥാനലബ്ധിയും അദ്ദേഹം കൊതിച്ചില്ല. വളരെയേറെ ബുദ്ധിമുട്ടി പ്രേരിപ്പിച്ചതിനുശേഷമാണ് പാര്‍ട്ടിയുടെ പ്രസിഡന്റാകുവാന്‍ അദ്ദേഹം സമ്മതിച്ചത്. അദ്ദേഹം നമുക്ക് നല്കിയ ആഹ്വാനം ഇതായിരുന്നു. വരൂ നമുക്ക് വിന്ധ്യന് അപ്പുറത്തേക്ക് പോയി കന്യാകുമാരിയിലെത്താം. അവിടെയാണ് സമുദ്രങ്ങള്‍ ഭാരതമാതാവിന്റെ പാദങ്ങളെ എന്നെന്നും കഴുകിക്കൊണ്ടിരിക്കുന്നത്. ഐക്യത്തിന്റെ മന്ത്രംകൊണ്ട് ജനങ്ങളെ നമുക്ക് ഉണര്‍ത്താം. അദ്ദേഹത്തിന്റെ നേതൃത്വത്തിന്‍കീഴിലാണ് രാജ്യമാകെ തലങ്ങും വിലങ്ങും ഏകതയുടെ സന്ദേശം നാം പ്രചരിപ്പിച്ചത്.
അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിലാണ് കോഴിക്കോടു വച്ചുനടന്ന വിജയകരമായ പാര്‍ട്ടിസമ്മേളനത്തില്‍ നാം പങ്കാളികളായത്. അവിടെ വച്ചാണ് ജനസംഘത്തിന്റെ ചരിത്രദൗത്യം വിളംബരം ചെയ്തത്. അത് ജനങ്ങള്‍ക്ക് ആശയും ആത്മവിശ്വാസവും നല്കി. ഭാരതത്തിനകത്തും പുറത്തുമുള്ള ജനങ്ങള്‍ ആകൃഷ്ടരായി ഒരു പുതിയ പരിവര്‍ത്തനത്തിന്റെ സന്ദേശം അവര്‍ കേട്ടു. പരിവര്‍ത്തനം സംഭവിച്ചത് ജനസംഘത്തിനായിരുന്നില്ല. അവരുടെ കാഴ്ചപ്പാടിനായിരുന്നു. അവരില്‍ ചിലരുടെ കണ്ണുകളില്‍ പാപചിന്ത നിറഞ്ഞിരുന്നു. അസൂയയും ദേഷ്യവും ആക്രമവും നിറഞ്ഞിരുന്നു. നമ്മുടെ വിജയത്തിന്റെ മഹത്വം അവര്‍ക്ക് സഹിക്കാനായില്ല. അവര്‍ പണ്ഡിറ്റ്ജിയെ നമ്മില്‍ നിന്നും തട്ടിക്കൊണ്ടുപോയി.
അദ്ദേഹത്തിന്റെ മൃത്യുവിനിടയാക്കിയ സാഹചര്യങ്ങള്‍ ആര്‍ക്കും കൃത്യമായി അറിയില്ല. ആരുടെ ആഹ്വാനത്തിനുവേണ്ടിയാണോ ലക്ഷക്കണക്കിനാളുകള്‍ ജീവാഹുതി ചെയ്യുവാന്‍ തയ്യാറായിരുന്നത് ആ വലിയ മനുഷ്യന് പാതിരയുടെ കൂരിരുട്ടില്‍ കൊലചെയ്യപ്പെട്ടു. അനുയായികളില്‍ നിന്ന് അകറ്റിമാറ്റപ്പെട്ടു. ജനങ്ങള്‍നിന്ന് പിഴുതെറിയപ്പെട്ടു. മരണത്തിന്റെ അജ്ഞാതമായ ശൂന്യതയിലേക്ക് തട്ടിവീഴ്ത്തപ്പെട്ടു. ഈ വസ്തുത നാം ഒരിക്കലും മറക്കുകയില്ല. ഈ മുറിവ് നമ്മുടെ ഹൃദയങ്ങളില്‍ ഉണങ്ങാതെ എന്നെന്നേക്കും നിലനില്ക്കും. ഈ വേദന നമ്മുടെ മനസ്സില്‍ നിറഞ്ഞുനില്ക്കും.
സ്വന്തം രക്തസാക്ഷിത്വത്തിലൂടെ പണ്ഡിറ്റ്ജി അദ്ദേഹത്തിന്റെ പ്രതിജ്ഞ നിറവേറ്റി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ദൗത്യം എന്തായിരുന്നോ അതിനുവേണ്ടി അദ്ദേഹം ജീവിച്ചു; മരിച്ചു. പക്ഷെ, അദ്ദേഹത്തിന്റെ സ്വപ്നം ഇനിയും നിറവേറ്റപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ജോലി അപൂര്‍ണ്ണമായി അവശേഷിക്കുന്നു.
അദ്ദേഹത്തിന്റെ ജീവന്റെ നേര്‍ക്കുണ്ടായ അക്രമം ശരിക്കും രാഷ്ട്ര ജീവിതത്തിന്റെ നേര്‍ക്കായിരുന്നു. അദ്ദേഹത്തിന്റെ ദേഹത്തിനേറ്റ ഓരോ മുറിവും ജനാധിപത്യത്തിനേറ്റ മുറിവുകളായിരുന്നു. രാഷ്ട്രദ്രോഹികള്‍ രാഷ്ട്രത്തിന്റെ നേര്‍ക്കും ജനാധിപത്യത്തിന്റെ നേര്‍ക്കും ഉയര്‍ത്തിയ വെല്ലുവിളി നാം ധീരമായി നേരിടുകതന്നെ ചെയ്യും.
(1916 സപ്തംബര്‍ 25-ന് ജനിച്ച് 1968 ഫെബ്രുവരി 11-ന് അന്തരിച്ച ദീന്‍ദയാല്‍ ഉപാദ്ധ്യായക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അടല്‍ ബിഹാരി വാജ്പേയ് 1968 ഫെബ്രുവരി 18-ന് ചെയ്ത പ്രസംഗം.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: