നരേന്ദ്രമോദിയുടെ ഭരണത്തില്‍ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ലെന്ന പ്രചാരണം ഒരുപതിറ്റാണ്ടിലേറെയായി ആവര്‍ത്തിക്കപ്പെടുകയായിരുന്നു. എന്നാലിപ്പോള്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി മോദി അവരോധിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ടോ ഈ പ്രചാരണം പ്രതീക്ഷിച്ച തോതില്‍ ഉണ്ടായില്ല. പകരം ഡോ.യു.ആര്.അനന്തമൂര്‍ത്തിയെപ്പോലെ സാംസ്കാരിക രംഗത്തെ ‘പരാന്ന ജീവികള്‍’ വിഷലിപ്തമായ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്രമോദി ഭയം ജനിപ്പിക്കുന്നുവെന്നാണ് താന്‍ കണ്ടുവെച്ചിട്ടുള്ള പുതിയ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ അങ്ങേയറ്റം നിരുത്തരവാദപരമായി അനന്തമൂര്‍ത്തി പ്രസ്താവിച്ചത്. ഗുജറാത്തിലെ മുസ്ലിങ്ങളെ മുന്‍നിര്‍ത്തിയാകണം മൂര്‍ത്തിയുടെ പ്രസ്താവന. 2002 ലെ കലാപത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച നുണകള്‍ മാത്രം മനപ്പാഠമാക്കിയിട്ടുള്ള അനന്തമൂര്ത്തിയെപ്പോലുള്ളവര്ക്ക് മോദിയുടെ നാട്ടിലെ മുസ്ലിം ജീവിതത്തെക്കുറിച്ച് എന്തറിയാം?
“2002 ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപം പോലെതന്നെ മാരകമായ വര്‍ഗീയകലാപം മുംബൈയില്‍ നടന്നപ്പോള്‍ ആരായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? മീററ്റ് വര്‍ഗീയകലാപം നടക്കുമ്പോള്‍ ആരായിരുന്നു യുപി മുഖ്യമന്ത്രിയെന്നോ അല്ലെങ്കില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ജാംഷെഡ്പൂരിലും ഭഗല്‍പ്പൂരിലും വര്‍ഗീയകലാപങ്ങള്‍ അരങ്ങേറിയപ്പോള്‍ ആരായിരുന്നു ബീഹാര്‍ മുഖ്യമന്ത്രിയെന്നോ ആര്‍ക്കെങ്കിലും ഓര്‍ക്കാനാവുന്നുണ്ടോ? ഭാരതം സ്വാതന്ത്ര്യം നേടിയതിനുശേഷം ഗുജറാത്തില്‍ നൂറുകണക്കിന് വര്ഗീകലാപങ്ങള് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആരൊക്കെയായിരുന്നു മുഖ്യമന്ത്രിമാരെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവയില്‍ ചിലത് 2002 ല്‍ നടന്നതിനെക്കാള്‍ വളരെയേറെ മാരകവുമായിരുന്നു. ഓരോ രണ്ട് മാസം കൂടുമ്പോഴും സംസ്ഥാനത്ത് വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെടുക പതിവായിരുന്നു. രാജ്യ തലസ്ഥാനത്ത് 1984 ലെ സിഖ് കൂട്ടക്കൊല നടക്കുമ്പോള്‍ ആര്‍ക്കായിരുന്നു ദല്‍ഹിയുടെ സുരക്ഷാ ചുമതലയെന്ന് ആരെങ്കിലും ഒാര്‍ക്കുന്നുണ്ടോ?” 2002 ലെ കലാപത്തിന്റെ പേരില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഒരു പതിറ്റാണ്ടിലേറെക്കാലമായി വേട്ടയാടുന്നതിലെ അധാര്‍മ്മികതയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ഈ ചോദ്യങ്ങളുന്നയിച്ചത് ഏതെങ്കിലും സംഘപരിവാര്‍ നേതാക്കളോ ബിജെപി വക്താക്കളോ കാവിയണിഞ്ഞ മാധ്യമപ്രവര്‍ത്തകരോ അല്ല. ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തും നടന് സല്‍മാന്‍ഖാന്റെ പിതാവുമായ സലിംഖാനാണ് ഒരു പ്രമുഖ പത്രപ്രവര്ത്തകന് നല്കിയ അഭിമുഖത്തില്‍ ഇങ്ങനെ ആത്മരോഷം കൊണ്ടത്.
നരേന്ദ്രമോദിയും ഗുജറാത്തിലെ മുസ്ലിങ്ങളും തമ്മിലുള്ള ബന്ധം 2002 ലെ കലാപത്തിന്റെ കണ്ണിലൂടെ മാത്രം കണ്ട് മോദിയുടെ ഭരണത്തില്‍ ഗുജറാത്തിലുണ്ടായ എല്ലാ നേട്ടങ്ങളെയും വിസ്മരിക്കുന്നവരെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രമുഖ വ്യവസായി സഫര്‍ സരെവാലയും രംഗത്തുവരികയുണ്ടായി. “ഗുജറാത്തിലെ ഭരണപരിഷ്കാരത്തെ അഭിനന്ദിച്ച് എന്തെങ്കിലും ഒരു വാക്ക് പറയുന്നത് രാഷ്ട്രീയ ആത്മഹത്യയായിരിക്കും. പിന്നെ നിങ്ങള്‍ എക്കാലവും കളങ്കിതനായി ചിത്രീകരിക്കപ്പെടുകയും ഫാസിസ്റ്റെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും. മോദി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം കൊടുത്തവരില്‍ ഏതാണ്ടെല്ലാവരും ഗുജറാത്തികളായ മുസ്ലിങ്ങളായിരുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. മോദിവിരുദ്ധ സംഘത്തില്‍ മൂന്ന് ഗുജറാത്തികളുണ്ടായിരുന്നു. എന്നാല്‍ അവര്‍ മുസ്ലിങ്ങളായിരുന്നില്ല. ഗുജറാത്ത് സന്ദര്‍ശിച്ച അപൂര്‍വം ചില മുസ്ലിങ്ങള്‍ ടിവി സ്റ്റുഡിയോകളിലിരുന്ന് മോദിയെയോ സൗഹൃദാന്തരീക്ഷമുണ്ടാക്കാന് ആഗ്രഹിക്കുന്ന മുസ്ലിങ്ങളെയോ വിമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളത്. ചില മോദിവിരുദ്ധ പ്രചാരവേലക്കാരായ മുസ്ലിങ്ങള്‍ ഇന്ത്യയില്‍പ്പോലും വരാത്തവരാണ്.
അമേരിക്കയിലും ഇംഗ്ലണ്ടിലുമിരുന്ന് പഞ്ചനക്ഷത്ര ചാരുകസേര വിമര്‍ശന വ്യവസായം നടത്തുന്ന ഇവര്‍ ഗുജറാത്തിലേയോ മറ്റിടങ്ങളിലേയോ മുസ്ലിങ്ങള്‍ക്കുവേണ്ടി യാതൊന്നും ചെയ്തില്ല. എപ്പോഴെങ്കിലും വ്യത്യസ്തമായ സ്വരത്തില്‍ സംസാരിക്കുന്ന ഗുജറാത്തി മുസ്ലിം ദുരുപദിഷ്ടമായി ആക്രമിക്കപ്പെടുകയും കനത്ത വില നല്‍കേണ്ടിയും വന്നു. ഇതിന് മുതിര്‍ന്നവര്‍ ഭീകരമായ രീതിയില്‍ നിശബ്ദരാക്കപ്പെട്ടു. മോദിസര്‍ക്കാരിന്റെ സമഗ്രമായ വികസനനയങ്ങളില്നിന്ന് ഗുജറാത്തിലെ മുസ്ലിങ്ങള്‍ക്ക് നേട്ടമുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞതിന് വളരെയധികം ആദരിക്കപ്പെടുന്ന മുസ്ലിം പണ്ഡിതനായ മൗലാന വാസ്തന്വിയ്ക്ക് ദേവ്ബന്ദ് മദ്രസയുടെ വൈസ്ചാന്‍സലര്‍ പദവി രാജിവെക്കേണ്ടിവന്നു. മോദിയുമായി അഭിമുഖം നടത്തിയതിന് ഉറുദു വാരികയായ ‘നയി ദുനിയ’യുടെ എഡിറ്ററായ ഷഹീദ് സിദ്ദിഖി നിരന്തരം ആക്രമിക്കപ്പെട്ടു. മോദിയുമായി സംസാരിച്ചതിന്റെ പേരില്‍ ദല്‍ഹിയില്‍നിന്നുള്ള പ്രമുഖ പണ്ഡിതന് സഫര്‍ മെഹ്മൂദ് വേട്ടയാടപ്പെടുകയാണ്. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, പ്രമുഖ ബാങ്കര്‍ ദീപക് പരേഖ് എന്നിവര്‍ക്കൊപ്പം മോദിയും പങ്കെടുക്കുന്ന ഒരു യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സഫര്‍ മെഹ്മൂദ് ഗാന്ധിനഗറിലെത്തിയത്. ബിജെപിയെ വിമര്‍ശിക്കുന്ന ഒരു പ്രസംഗമാണ് സഫര്‍ നടത്തിയതെങ്കിലും മോദിയുമായി വേദിപങ്കിട്ടു എന്ന കാരണത്താല്‍ സഫറിനെ വില്ലനാക്കി ചിത്രീകരിക്കുകയായിരുന്നു. യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍നിന്നെത്തിയ യുവാക്കളായ മൗലാനമാരെയും വിമര്‍ശകര്‍ വെറുതെവിട്ടില്ല. “മോദിയുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റായിപ്പോയി” എന്ന് അവര്‍ക്ക് മാധ്യമങ്ങളോട് പറയേണ്ടിവന്നു. ആദ്യമായിട്ടായിരുന്നു ഇത്രയേറെ മുസ്ലിങ്ങള്‍ യുവജനസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതിന് മുമ്പ് അത് സാധ്യമായിരുന്നില്ല. കാലം മാറുന്നതിന്റെ തെളിവാണിത്. പുതിയൊരു രാഷ്ട്രീയ പരിണാമം സംഭവിക്കുകയായിരുന്നു. എന്നിട്ടും മോദിയെ അവതരിപ്പിക്കാനുള്ളതാണ് യുവജന സമ്മേളനമെന്ന് വിമര്‍ശിക്കപ്പെട്ടു. രാഷ്ട്രീയമൊന്നുമില്ലാതിരുന്ന സമ്മേളനത്തില്‍ ദിവസം മുഴുവനും മോദി ഒരു നിശബ്ദ ശ്രോതാവായിരുന്നു. സമ്മേളനത്തിന്റെ അവസാനം ചുരക്കം ചില വാക്കുകള്‍ മാത്രമാണ് മോദി പറഞ്ഞത്.”
മോദിയെ മുസ്ലിങ്ങളുടെ ശത്രുവായി ചിത്രീകരിക്കുന്നതിനെതിരെ സഫര്‍ സരെവാല പ്രകടിപ്പിക്കുന്ന ഈ ആത്മരോഷം മറ്റ് പലരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സഫറിനെപ്പോലെ ധൈര്യമില്ലാത്ത അവര്‍ ഒറ്റപ്പെട്ടുപോകുമെന്ന ഭയംകൊണ്ട് നിശ്ശബ്ദത പാലിക്കുകയാണ്. സഫര്‍ സൂചിപ്പിച്ചതുപോലെ വളരെ കുറച്ച് വാക്കുകള്‍ മാത്രമാണ് 2013 ഏപ്രില്‍ മാസത്തില്‍ നടത്തിയ ഈ യുവജന സമ്മേളനത്തില്‍ നരേന്ദ്രമോദി പറഞ്ഞതെങ്കിലും അത് ആത്മാര്‍ത്ഥതയില്‍ ചാലിച്ചെടുത്തതായിരുന്നു. “സമൂഹത്തിലെ മുഴുവന്‍ ജനങ്ങളെയും അവരുടെ ജാതിയും മതവുമൊന്നും നോക്കാതെ വികസന പ്രക്രിയയുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്ന തിരക്കിലാണ് ഞാന്‍. ഓരോരുത്തരും വികസനത്തില്‍ പങ്കാളികളാവണം എന്ന കാഴ്ചപ്പാടോടെയാണിത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വിഷമയമായ വലയത്തില്‍നിന്ന് രാഷ്ട്രത്തെ രക്ഷിക്കാനാവൂ” എന്നാണ് മോദി പറഞ്ഞത്. പാഴ്സികള്‍, മുസ്ലിങ്ങള്‍, മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ പ്രതിനിധികളാണ് യുവജന സമ്മേളനത്തില്‍ പങ്കെടുത്തത്. ഗുജറാത്തിന്റെ വടക്കും തെക്കും ഭാഗങ്ങളില്‍നിന്നും സൗരാഷ്ട്ര-കച്ച് മേഖലകളില്‍നിന്നും അഹമ്മദാബാദ്, സൂറത്ത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വന്നവരായിരുന്നു ഇവര്‍. മോദിയുടെ നേതൃഗുണങ്ങളിലും രാഷ്ട്രീയ ഇച്ഛാശക്തിയിലും സദുദ്ദേശ്യത്തിലും കൂട്ടായ്മയിലൂടെ സമഗ്രവളര്‍ച്ച നേടുവാനുള്ള അശ്രാന്ത പരിശ്രമത്തിലും ആകൃഷ്ടരായാണ് അവര്‍ വന്നത്.
നരേന്ദ്രമോദി മുസ്ലിങ്ങളുടെ നിതാന്ത ശത്രുവാണെന്ന പ്രചാരണം സംഘടിതവും ആസൂത്രിതവുമായിരുന്നു. ഗുജറാത്തിലെ യാഥാര്‍ത്ഥ്യവുമായി അതിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. 2003 മുതല്‍ തന്നെ വിവിധ മുസ്ലിം ഗ്രൂപ്പുകളുമായി മോദി ആശയവിനിമയത്തിന് തുടക്കമിട്ടിരുന്നു. 2013 നകം ഇത്തരം 178 വ്യത്യസ്ത മുസ്ലിം ഗ്രൂപ്പുകള്‍ വിവിധ അവസരങ്ങളില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി. സ്കൂളുകള്‍, കോളേജുകള്‍, മദ്രസ്സകള്‍, തൊഴില്‍, ഗൃഹനിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. എല്ലാം ക്ഷമയോടെ കേട്ട മോദി വേണ്ടിടത്ത് ഉചിതമായ നടപടികള്‍ സ്വീകരിച്ചു. “യെ മേരാ കാല്‍കാ കളങ്ക് ഹെ, മുച്ഛെ ഇസെ ദോന ഹെ” (ഇത് എന്റെ കാലക്കേടാണ്. ഞാനത് തുടച്ചു നീക്കും) എന്നാണ് 2002 ലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച് തന്നെ സന്ദര്‍ശിച്ച മുസ്ലിം ഗ്രൂപ്പുകളിലൊന്നിനോട് മോദി പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ വാക്കുകളെക്കാള്‍ വാചാലമായിരുന്നു. മുന്‍കാലങ്ങളിലെ ടെലിവിഷന്‍ അഭിമുഖങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് 2012 ഡിസംബര്‍ 20 ന് നടത്തിയ പ്രസംഗത്തിലും അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിക്കുകയുണ്ടായി. “മേരെ ഹാത്തോം സെ കിസി കൊ ഭി തക്ലീഫ് പഹുന്ജി ഹൊ തോ മേ ക്ഷമാ ചാഹ്താ ഹും” (എന്റെ കൈകൊണ്ട് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു) എന്നാണ് മോദി ആവര്‍ത്തിച്ചത്. 2013 ജൂണില്‍ വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടറി’ന് നല്കിയ അഭിമുഖത്തിലും മോദി ആത്മാര്‍ത്ഥമായ വേദന പങ്കുവെയ്ക്കുകയായിരുന്നു. എന്നാല്‍ പതിവുപോലെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ചിലര്‍ അനാവശ്യമായി വളച്ചൊടിച്ച് വിദ്വേഷപൂര്‍വം അവതരിപ്പിക്കുകയായിരുന്നു.
ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സഫര്‍ സരെവാല വിലയിരുത്തുന്നത് ഇങ്ങനെയാണ്. “എന്തു പറയുന്നു എന്നതിന് പകരം എന്തു ചെയ്യുന്നു എന്ന് നോക്കി മുസ്ലിങ്ങള്‍ മറ്റ് രാഷ്ട്രീയക്കാരെ വിലയിരുത്തുന്നതുപോലെയാണ് മോദിയെയും അവര്‍ വിലയിരുത്തുന്നത്. മോദിയ്ക്ക് ഗുജറാത്തി മുസ്ലിങ്ങള്‍ നല്കുന്ന സ്ഥിരവും വര്‍ധിതവുമായ തെരഞ്ഞെടുപ്പ് പിന്തുണയില്‍ നിന്നുതന്നെ അവര്‍ ഏറെ മുന്നേറിക്കഴിഞ്ഞു എന്ന് വ്യക്തമാണ്.” മോദിവിരുദ്ധ പ്രചാരവേല അവസാനിക്കാത്തതിന് കാരണമായി പ്രശസ്ത ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ട് 2012 ല്‍ പറഞ്ഞ ഒരു കാര്യവും ഇവിടെ പ്രസക്തമാണ്.
“കലഹങ്ങളിലൂടെ ജീവിച്ചുപോരുന്ന ചില സംരംഭകരുണ്ട്. യുദ്ധവ്യവസായം പോലെ മനുഷ്യവിദ്വേഷം വറ്റിപ്പോയാല്‍ ഇവര്‍ക്ക് ജീവിക്കാനാവാതെ വരും. ഈ വിദ്വേഷ വ്യവസായത്തില്‍ അവര്‍ വന്‍തോതില്‍ മുതലിറക്കിയിട്ടുണ്ട്. സ്വന്തം ദൈവത്തെ ജീവനോടെയിരുത്താന് അവര്‍ ചെകുത്താനെയും പോറ്റി വളര്‍ത്തുന്നു. ഈ വിദ്വേഷത്തില്‍നിന്നാണ് അവര്‍ പോഷണം നേടുന്നത്. മതേതര മൂല്യങ്ങളെക്കുറിച്ച് പറയുന്നവര്‍ മഹാത്മജിയെക്കുറിച്ച് പഠിക്കാന്‍ തയ്യാറാവണം. എന്തെന്നാല്‍ മഹാത്മജിയുടെ രചനകളില്‍ ശത്രുത എന്നൊന്നില്ല.” ബിജെപിയുമായോ സംഘപരിവാറുമായോ പുലബന്ധം പോലുമില്ലാത്ത മഹേഷ് ഭട്ടിന്റെ വാക്കുകള്‍ മോദി വിരുദ്ധര്‍ക്ക് തിരിച്ചറിവും പശ്ചാത്താപവും ഉണ്ടാക്കട്ടെ.
email:[email protected]
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: