ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ലെഫ്റ്റനന്റ് കേണല്‍ ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. അഞ്ചോളം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ നാലു ഭീകരരാണ് ആക്രമിച്ചത്. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ഞായറാഴ്ച സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ ആക്രമണം.
ഒരു ഓട്ടോറിക്ഷയില്‍ ക്വറ്റയിലെ ഹീരാനഗര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ അഞ്ചു പോലീസുകാരെ വെടിവെച്ചു കൊല്ലുകയായിരുന്നു. രണ്ട് നാട്ടുകാരും സംഭവത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ദേശീയ പാതയില്‍ തടസം സൃഷ്ടിച്ച ഭീകരര്‍ ഡ്രൈവറെ കൊലപ്പെടുത്തി തട്ടിയെടുത്ത ട്രക്കില്‍ സാംബായിലെ മെസാര്‍ സൈനിക ക്യാംപിനു സമീപമെത്തി ക്യാംപിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം തുടര്‍ന്നു. ആക്രമണം നടത്തിയ ഭീകരരെ സൈനികര്‍ വധിച്ചു. ലഫ്റ്റനന്റ് കേണല്‍ ബിക്രംജിത് സിങ്ങും രണ്ട് സൈനികരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു.
രാവിലെ ആറരയോടെയാണ് ഹീരാ നഗര്‍ പോലീസ് സ്റ്റേഷനില്‍ നാലംഗസംഘം എത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ജമ്മു പത്താന്‍കോട്ട് ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം നിലച്ചു. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഭീകരാക്രമണത്തെ അപലപിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി മന്മോഹനോട് ബിജെപി ആവശ്യപ്പെട്ടു.
എന്നാല്‍ ചര്‍ച്ച മുടക്കില്ലെന്ന് സര്‍ക്കാരും കോണ്‍ഗ്രസും വ്യക്തമാക്കി. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പ്രതിഷേധിച്ചു. ഭീകരവാദി ഗ്രൂപ്പുകളൊന്നും ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. 2008 നുശേഷം ജമ്മു കാശ്മീരില്‍ ഭീകരര്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. കാശ്മീരില്‍ തങ്ങള്‍ നടത്തുന്നത് ജിഹാദാണെന്ന് കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദ തലവന്‍ അല്‍ സവാഹിരി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: