തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കുന്നത് ഭൂനിയമങ്ങള്‍ അട്ടിമറിച്ച്. കേരളാ ഭൂപരിഷ്കരണ നിയമം, 2001ലെ ആദിവാസി കരാര്‍, 2006ലെ വനാവകാശ നിയമം, 2009ല്‍ ഉമ്മന്‍ചാണ്ടി തന്നെ മുന്‍കയ്യെടുത്തു ഉണ്ടാക്കിയ ചെങ്ങറ കരാര്‍, 2013ലെ ദേശീയ ഭൂപരിഷ്കരണ നയത്തിന്റെ കരടിലെ നിര്‍ദ്ദേശങ്ങള്‍ എന്നിവ അട്ടിമറിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കൂടാതെ പദ്ധതിയില്‍ നിന്ന് അര്‍ഹരെ തഴയുന്നതായും ആരോപണമുണ്ട്. ഇപ്പോള്‍ മൂന്ന് സെന്റ് ഭൂമി ലഭിക്കുന്നവര്‍ക്ക് ഭാവിയില്‍ വിതരണത്തിന് കൂടുതല്‍ ഭൂമി ലഭിക്കുമ്പോള്‍ അന്നുണ്ടാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. അവര്‍ ഇപ്പോള്‍ കിട്ടുന്ന മൂന്ന് സെന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
കൃഷിചെയ്തു മാത്രം ജീവിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി എന്നത് തികച്ചും അപര്യാപ്തമാണ്. മരിച്ചു കഴിഞ്ഞാല്‍ വീടിന്റെ അടുക്കളയും കിടപ്പുമുറികളും കുത്തിപ്പൊളിച്ച് അടക്കം ചെയ്യേണ്ട ഗതികേടിലാണ് ഇപ്പോള്‍ തന്നെ ആദിവാസി കുടുംബങ്ങള്‍. അവരുടെ ദുരിതമകറ്റാന്‍ ഇപ്പോള്‍ കൊട്ടിഘോഷിച്ചു നടത്തുന്ന ഭൂമിദാനത്തിലൂടെ കഴിയില്ല. അനര്‍ഹര്‍ക്കും കുടിയേറ്റക്കാര്‍ക്കും സഹായകരമായ രീതിയിലാണ് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നയം. ആദിവാസികള്‍ക്ക് തുച്ഛമായ ഭൂമി നല്കിയ ശേഷം കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ ഭൂമി പതിച്ചുനല്‍കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്ന് സെന്റ് വിതരണത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിടാനും അധികൃതര്‍ തയ്യാറല്ല.
ചെങ്ങറ ഭൂസമരത്തെത്തുടര്‍ന്ന് 2009ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് പട്ടികവര്‍ഗക്കാര്‍ക്ക് ഒരേക്കറും, പട്ടിക ജാതിക്കാര്‍ക്ക് അമ്പതു സെന്റും, പൊതുവിഭാഗത്തിന് ഇരുപത്തിയഞ്ച് സെന്റും വീതം ഭൂമി വിതരണം ചെയ്യണം. കൂടാതെ ദേശീയ ഭൂപരിഷ്കരണ നയത്തിന്റെ മാനദണ്ഡം അനുസരിച്ച് പത്തു മുതല്‍ പതിനഞ്ചു സെന്റ് വരെ വാസഭൂമിയും ഒരു ഹെക്ടര്‍ കൃഷിഭൂമിയും ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരാണ് എല്ലാ ഭൂരഹിതരും. ഈ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണ് മൂന്ന് സെന്റ് ഭൂമി നല്‍കുന്നതിലൂടെ.
നിയമങ്ങള്‍ അനുശാസിക്കും വിധം നല്കാന് ഭൂമിയില്ലെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന വാദം. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ 1,00,229.32 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതുണ്ട്. ഹാരിസണ്‍ മലയാളത്തിന്റെ കൈവശം മാത്രം 76,000 ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയുണ്ട്. നെല്ലിയാമ്പതി അടക്കമുള്ള പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങള്‍ കയ്യേറ്റം ചെയ്യപ്പെട്ടിട്ടും അവിടെയും പട്ടയം നല്‍കാനുള്ള സാധ്യത ആരായുന്നവരാണ് യഥാര്‍ത്ഥഭൂരഹിതര്‍ക്ക് മൂന്നു സെന്റ് വച്ച് നീട്ടുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആറ് ജില്ലകളിലെ 9,715 പേര്‍ക്ക് പട്ടയം നല്കി യുപിഎ അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച നിര്‍വഹിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടമാണ് സോണിയാഗാന്ധി നിര്‍വഹിക്കുന്നത്. ഒരുലക്ഷം പേര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 77,319 പേര്‍ക്കുള്ള ഭൂമി പ്ലോട്ട് തിരിക്കല്‍ നടപടി പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. തിരുവനന്തപുരം- 35,851, കൊല്ലം -28,591, പത്തനംതിട്ട- 6807, ആലപ്പുഴ- 14,163, കോട്ടയം-10, 388, ഇടുക്കി- 7,970, എറണാകുളം- 31,379, തൃശൂര്‍- 26,776, പാലക്കാട്- 23,874, മലപ്പുറം- 23,962, കോഴിക്കോട്- 8,304, വയനാട്- 4,546, കണ്ണൂര്‍- 11,099, കാസര്‍കോട്- 10,218 പേര്‍ക്കുമാണ് പട്ടയം നല്‍കുന്നത്.
‘ഭൂരഹിതര്‍ ഇല്ലാത്ത കേരളം’ എന്ന് കൊട്ടിഘോഷിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്നു സെന്റ് ഭൂമി വിതരണം ഏറ്റവും വലിയ ജനകീയ വഞ്ചനയാണെന്ന ആരോപണവുമായി വിവിധ ആദിവാസി സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്ക് പദ്ധതിയിലൂടെ ഭൂമി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അര്‍ഹതപ്പെട്ടത് നല്‍കാതെ മൂന്ന സെന്റ് ഭൂമി നല്കി ഒരു ലക്ഷം പേരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അവര്‍ ആരോപിക്കുന്നു.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: