ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിഷേധാത്മക വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആരും തന്റെ വോട്ടിന് യോഗ്യരല്ലെന്ന് തോന്നുന്ന വോട്ടര്‍ക്ക് നിഷേധ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിലും ബാലറ്റ് പേപ്പറിലും നിഷേധ വോട്ടിനുള്ള ഇടം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കാവുന്നതാണ്.
പിയുസിഎല്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.ലോകത്ത് പതിമൂന്ന് രാജ്യങ്ങളില്‍ ഇപ്പോള്‍ നിഷേധ വോട്ട് നിലവിലുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ അംഗങ്ങള്‍ക്കും അതതു സഭകളില്‍ നിഷേധ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്.
നിഷേധ വോട്ട് പൗരന്റെ മൗലിക അവകാശമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിഷേധ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് അവസരം നല്‍കുന്നത് മൂലം രാഷ്ട്രീയ പാര്ട്ടികള്സ്ഥാനാര്ത്ഥികളെ നിശ്ചയിക്കുമ്പോള്‍ നല്ല ആളുകളെ കണ്ടെത്താന്‍ ശ്രദ്ധ ചെലുത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പോരായ്മകള്‍ വെളിച്ചത്തുവരാനും നിഷേധ വോട്ട് ഇടയാക്കുമെന്നും നീതിപീഠം ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
നിഷേധവോട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനാണ് ബാലറ്റ് പേപ്പറില്‍ അതിനുള്ള ഇടം ഒരുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.നിലവിലുള്ള രീതി അനുസരിച്ച് ഒരു വോട്ടര്‍ക്ക് വേണമെങ്കില്‍ പോളിംഗ് ബൂത്തില്‍ എത്തി പേര് ചേര്‍ത്ത ശേഷം വോട്ടു ചെയ്യാതെ മടങ്ങാം ഇതിനു പ്രിസൈഡിംഗ് ഓഫീസറുടെ അനുവാദം തേടണം. അത്തരം സാഹചര്യങ്ങളില്‍ രഹസ്യ സ്വഭാവം നിലനിര്‍ത്താനാകില്ല. ഇക്കര്യം ചൂണ്ടിക്കാട്ടിയാണ് പിയുസിഎല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പല ഉത്തരവുകളും അടുത്ത കാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും തെരഞ്ഞെടുക്കപ്പെടുന്ന എംപിമാരും എംഎല്‍എമാരും കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്നും ഉള്ള ഉത്തരവുകള്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്.
തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിനുള്ള അവസരം നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. നിര്‍ദ്ദേശം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ജനങ്ങള്‍ക്കുള്ള താല്‍പ്പര്യവും വിശ്വാസവും വര്‍ദ്ധിപ്പിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യുക എന്നത് പൗരന്റെ മൗലിക അവകാശമല്ല;മൗലിക കടമയായാണ് വിലയിരുത്തപ്പെടേണ്ടത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: