തിരുവനന്തപുരം: ആദിവാസികളില്‍ മരുന്നു പരീക്ഷണം നടത്തിയതും അവരുടെ സമഗ്ര ആരോഗ്യപദ്ധതി അട്ടിമറിച്ചതും സംബന്ധിച്ച അന്വേഷണം മന്ത്രി കെ.എം.മാണിയുടെ ധനവകുപ്പു തള്ളി. ധനകാര്യ വകുപ്പിന്റെ വിഭാഗത്തിനാണ് അന്വേഷണച്ചുമതല. ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇതുസംബന്ധിച്ച നിര്‍ദ്ദേശം പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പില്‍ നിന്നും ഫിനാന്‍ഷ്യല്‍ വിങ്ങിന് നല്‍കിയത്. എന്നാല്‍ ഇതുവരെ അന്വേഷണം ആരംഭിക്കാന്‍ ധനവകുപ്പ് തയ്യാറായിട്ടില്ല. ഇതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പുമന്ത്രി പി.കെ.ജയലക്ഷമി വീണ്ടും ധനവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ നിലമ്പൂര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് ഉത്തരവിട്ടത്. സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേടു നടത്തുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നു സംസ്ഥാനമൊട്ടാകെ നടത്തിയ പ്രാഥമിക പരിശോധനയില്‍ സംസ്ഥാന വ്യാപകമായിതന്നെ ക്രമക്കേടു നടക്കുന്നുവെന്നു തെളിഞ്ഞിരുന്നു.
പുതിയ മരുന്നുകളുടെ പരീക്ഷണം നടത്താന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ ആദിവാസികളെ ഉപയോഗിക്കുന്നതായും സംശയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാനത്തു സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് അനധികൃതമരുന്നു പരീക്ഷണം നടത്തുന്ന നിരവധി ആശുപത്രികളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ നിയോഗിച്ച വി.എന്‍. രാജശേഖരന് കമ്മിറ്റി കണ്ടെത്തിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ ഈ വെളിപ്പെടുത്തല്‍ പ്രധാന്യമര്‍ഹിക്കുന്നതാണ്.
നിരക്ഷരും പാവപ്പെട്ടവരും ആണ് മരുന്നു പരീക്ഷണത്തിന് ഇരയാവുന്നതില്‍ ഏറിയ പങ്കും. ഇവരുടെ അറിവില്ലായ്മ ചൂഷണം ചെയ്തുകൊണ്ടാണ് മരുന്നു പരീക്ഷണം നടത്തുന്നതെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു. രോഗികള്‍ക്കു ലാബ് സൗകര്യം ഒരുക്കുന്നതിനായി സ്വകാര്യ ലാബുകളുമായിച്ചേര്ന്നു ഉദ്യോഗസ്ഥര്‍ ക്രമക്കേടു നടത്തുന്നുവെന്നു നിലമ്പൂര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി അന്വേഷണം നടത്തേണ്ടിയിരുന്നിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: