എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന പരമ്പരാഗത കാനനപാത കയ്യേറ്റഭൂമിയല്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി ശരിയല്ലെന്ന് വാര്‍ഡംഗം ഷമീന ലത്തീഫ് പറഞ്ഞു. നേര്‍ച്ചപ്പാറ- പേരൂര്‍ത്തോട് പാത കൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെയുള്ള പരമ്പരാഗത കാനനപാത കയ്യേറ്റത്തെ സംബന്ധിച്ച് ബിജെപി നേരത്തെ സമരവും നടത്തിയിരുന്നു. ബിജെപി പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി.സി.അജികുമാര്‍ നല്കിയ വിവരാവകാശ അപേക്ഷയിലാണ് പഞ്ചായത്ത് സെക്രട്ടറി ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് വാര്‍ഡംഗം അറിയിച്ചതായി ചൂണ്ടിക്കാട്ടി മറുപടി നല്‍കിയത്.
ഇതിനെതിരെ ഇന്നലെ വാര്‍ഡംഗം ഷമീന കമ്മറ്റിയില്‍ പ്രശ്നം ഉന്നയിക്കുകയും ചെയ്തിരുന്നു. പേട്ട കൊച്ചമ്പലത്തിനു മുന്‍വശത്തുള്ള അംഗന്‍വാടി കെട്ടിടനിര്‍മ്മാണത്തിന് ഭൂമി കയ്യേറിയിട്ടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും കാനനപാത മുഴുവനും കയ്യേറിയതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഷമീന പറഞ്ഞു. കൊച്ചമ്പലം- നേര്‍ച്ചപ്പാറ-പേരൂര്‍ത്തോട് വരെയുള്ള പരമ്പരാഗത കയ്യേറിയവര്‍ ഭൂമി തിരിച്ചുനല്‍കാമെന്ന് ബിജെപി സമരത്തെ തുടര്‍ന്ന് സമ്മതിച്ചുവെങ്കിലും തുടര്‍നടപടികളെടുക്കാന്‍ പഞ്ചായത്ത് കമ്മറ്റി കടുത്ത് അനാസ്ഥ കാട്ടുകയാണെന്നും വി.സി.അജി ആരോപിച്ചു. കൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെ അഞ്ചുമീറ്റര്‍ വീതിയില്‍ ഒന്നര കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്ന റോഡാണ് കയ്യേറിയത്. ഭൂമി കയ്യേറിയ തോട്ടത്തില്‍ ഇപ്പോഴും റോഡ് അടച്ച് കെട്ടിയതിന്റെ കയ്യാലകളും ബിജെപി കണ്ടെത്തിയിരുന്നു. പരമ്പരാഗത കാനനപാത കയ്യേറ്റവുമായി ബന്ധപ്പെട്ട് ഭൂമി അളക്കാന്‍ താലൂക്ക് സര്‍വ്വേയറെ ചുമതലപ്പെടുത്താനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് കമ്മറ്റി ഏകകണ്ഠമായി എടുത്ത തീരുമാനം പോലും നടപ്പാക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണെന്നും ബിജെപി ആരോപിച്ചു. എരുമേലി ടൗണ്‍ മുതല്‍ പേരൂര്‍ത്തോട് വരെയുള്ള നിലവിലുള്ള വാഹന റോഡിലൂടെയാണ് തീര്‍ത്ഥാടകര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. വാഹനറോഡ് വന്നതോടെ തന്ത്രപരമായി പരമ്പരാഗത കാനനപാത അടച്ച് തീര്‍ത്ഥാടകരെ വാഹനറോഡിലൂടെ കടന്നുപോകാന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത കാനനപാത തിരിച്ചുപിടിച്ച് യാത്രാസൗകര്യം ഒരുക്കാനുള്ള നടപടി അടിയന്തിരമായി എടുക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: