ചെന്നൈ: ബിസിസിഐയുടെ പ്രസിഡന്റായി എന്‍. ശ്രീനിവാസന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ ഇന്നലെ നടന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നാം തവണയാണ് ശ്രീനിവാസന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. സഞ്ജയ് പട്ടേലിനെ സെക്രട്ടറിയായും അനിരുദ്ധ് ചൗധരിയെ ട്രഷററായും തെരഞ്ഞെടുത്തു. ശ്രീനിവാസന് മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. അതേസമയം നിരഞ്ജന് ഷായും അരുണ്‍ ജെയ്റ്റ്ലിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ടി.സി. മാത്യുവാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ പ്രസിഡന്റ്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലും ടി.സി. മാത്യു അംഗമാണ്. രഞ്ജിബ് ബിസ്വാളാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്മാന്.
അഞ്ച് വൈസ് പ്രസിഡന്റുമാരെയും എതിരില്ലാതെ തെരഞ്ഞെടുത്തിട്ടുണ്ട്. എസ്.പി. ബന്‍സാല്‍, രാജീവ് ശുക്ല, രവി സാവന്ത് എന്നിവരെ പുതുതായി തെരഞ്ഞെടുത്തപ്പോള്‍ ചിത്രക് മിത്ര, ശിവ്ലാല്‍ യാദവ് എന്നിവരെ നിലനിര്‍ത്തി. അനുരാഗ് താക്കൂറാണ് ജോയിന്റ് സെക്രട്ടറി.
അതേസമയം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ ശ്രീനിവാസന് ചുമതലയേല്‍ക്കാനാകില്ല. ഐപിഎല്‍ വാതുവയ്പ് ആരോപണത്തില്‍ മരുമകന് ഗുരുനാഥ് മെയ്യപ്പന് കുറ്റാരോപിതനായ പശ്ചാത്തലത്തില്‍ അന്തിമ കോടതി വിധിയുണ്ടാകുംവരെ ശ്രീനിവാസനു പ്രസിഡന്റിന്റെ ചുമതല നിര്വഹിക്കാനാകില്ലെന്നാണ് സുപ്രീംകോടതി വിധി. ശ്രീനിവാസനെ ബിസിസിഐയുടെ ഭാരവാഹിയായി മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ആദിത്യവര്‍മ്മ നല്കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി. ഒത്തുകളി വിവാദമുയര്‍ന്നതോടെ ബിസിസിഐ പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറിനില്ക്കാന് അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. ഈ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
ദക്ഷിണേന്ത്യയിലെ തമിഴ്നാട്, കേരളം, ആന്ധ്ര, കര്‍ണാടക, ഹൈദരാബാദ്, ഗോവ എന്നീ ആറ് ക്രിക്കറ്റ് അസോസിയേഷനുകള്‍ ശ്രീനിവാസന് അനുകൂലമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: