ന്യൂദല്‍ഹി: രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി തയാറാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന് ഭട്കലിന്റെ പക്കല്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
മാവോയിസ്റ്റ് മാതൃകയിലുള്ള ആക്രമണമാണ് രാജ്യത്ത് ഇന്ത്യന്‍ മുജാഹിദീന്‍ ലക്ഷ്യമിടുന്നത്. മാവോയിസ്റ്റുകളുടെ സഹായത്തോടെ വലിയ തോതില്‍ ആയുധങ്ങള്‍ ഇന്ത്യയിലെത്തിക്കാനും ഇന്ത്യന്‍ മുജാഹിദീന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ വലിയ സ്ഫോടനങ്ങള്‍ നടത്താനായി പാക്ക് ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യന്‍ മുജാഹിദീന്‍ 24 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും യാസിന് ഭട്കല് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ഇന്ത്യയില്‍ നുഴഞ്ഞുകയറിയിട്ടുള്ള ഭീകരര്‍ക്ക് രഹസ്യമായി താമസിക്കാനും യാത്ര ചെയ്യുന്നതിനും സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുമാണ് ഈ തുകയെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന റാലികളിലും പൊതുപരിപാടികളിലും സുരക്ഷ ശക്തമാക്കണം. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കണം. രാഷ്ട്രീയ നേതാക്കള്‍ സഞ്ചരിക്കുന്ന റോഡുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: