ഇന്ന് വയോജന ദിനം
അസുരന്മാരുടെ കുലഗുരുവായ ശുക്രാചാര്യര്‍ തന്റെ മകളായ ദേവയാനിയോട് ജാമാതാവായ യയാതി മഹാരാജാവ് കാണിച്ച വിശ്വാസവഞ്ചനയുടെ പേരില്‍, ‘നിനക്ക് യൗവ്വനം നഷ്ടമായിപ്പോകട്ടെ’യെന്ന് ശപിക്കുന്ന ഒരു നാടകീയ മുഹൂര്‍ത്തം മഹാഭാരതത്തിലുണ്ട്. ജീവിത കാമനകള്‍ ആസ്വദിച്ചു തീര്‍ക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവില്‍ വിലപിക്കുന്ന സംഭീതനായ അച്ഛനെ സാന്ത്വനിപ്പിക്കുന്നത് ഇളയപുത്രനായ പുരു തന്റെ യൗവ്വനം ദാനം ചെയ്തുകൊണ്ടാണ്. ശരീരത്തിന്റെ ഭോഗതൃഷ്ണകള്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കുമെന്ന സത്യം മനസ്സിലാക്കിയ യയാതി മകന് നഷ്ടയൗവ്വനം തിരിച്ചു നല്കുന്നു. ജീവിത സായാഹ്നത്തിലെ വാര്‍ദ്ധക്യമെന്ന അനിവാര്യതയോടുള്ള വിമുഖതയെ ഈ കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
ജീവിത യാഥാര്‍ത്ഥ്യങ്ങളോട് മല്ലിട്ട് ആശ്രയിക്കുന്നവര്‍ക്ക് താങ്ങും തണലുമായി നിന്നവര്‍ വാര്‍ദ്ധക്യത്തില്‍ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെടുന്ന കാഴ്ച ആധുനികകാലത്തില്‍ സാധാരണമായി വരികയാണ്.
മാറിവരുന്ന വാര്‍ദ്ധക്യ സങ്കല്‍പ്പങ്ങള്‍
വാര്‍ദ്ധക്യമെന്നത് ജീവിതാവസരങ്ങളുടെ നിഷേധമല്ല, മറിച്ച് പുതിയ അവസരങ്ങളുടെ ഊര്‍ജസ്രോതസ്സാണ് എന്ന ചിന്ത പുതിയ കാലത്തിന്റെ വാര്‍ദ്ധക്യ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നുണ്ട്. ആരോഗ്യ പരിപാലനത്തിലുണ്ടായ അഭൂതപൂര്‍വ്വമായ മുന്നേറ്റങ്ങള്‍ ജീവിതദൈര്‍ഘ്യത്തെ വളരെയേറെ മുന്നോട്ടു കൊണ്ടുപോകുകയുണ്ടായി. ഒരു ഇന്ത്യക്കാരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 60-ാം പ്രായത്തില്‍ നിന്ന് 80-90 പ്രായങ്ങളിലേക്ക് ഉയര്‍ന്നു. വൈകിത്തുടങ്ങുന്ന ചെറുപ്പവും, നേരത്തെ ആരംഭിക്കുന്ന വാര്‍ദ്ധക്യവും പഴങ്കഥയായി. പകരം നേരത്തെ തുടങ്ങുന്ന ചെറുപ്പവും വൈകിത്തുടങ്ങുന്ന വാര്‍ദ്ധക്യവും പുതിയ സമവാക്യങ്ങളായി. നാല്‍പ്പതു വയസ്സ് എന്നത് മധ്യവയസ്സിന്റെ തുടക്കമെന്ന ധാരണ മാറി. ആ കാലഘട്ടം ഊര്‍ജ്വസ്വല യുവത്വത്തിന്റെ ഉര്‍വര കാലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി കണക്കാക്കാന്‍ തുടങ്ങി. അന്‍പതു വയസ്സുള്ള ‘ചെറുപ്പക്കാര്‍’ കൂടി യുവനേതൃത്വമെന്ന വിശേഷണത്തോടെ തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല!
സൗന്ദര്യസംവര്‍ദ്ധക വസ്തുക്കളുടെ വ്യാപകമായ ഉപയോഗം ജരയേയും നരയേയും മാറ്റിനിര്‍ത്തി. ആകര്‍ഷകമായ പരസ്യച്ചേരുവകള് ഈ ചുവടുമാറ്റത്തിന് ആക്കം കൂട്ടി. യുവാക്കളുടെ സാമൂഹ്യ കൂട്ടായ്മകളില്‍ വൃദ്ധരുടെ സജീവ സാന്നിദ്ധ്യം വാര്‍ദ്ധക്യത്തെ എങ്ങിനെ ബുദ്ധിപൂര്‍വ്വം തരണം ചെയ്യാമെന്ന സമസ്യകള്‍ക്ക് ഉത്തരം നല്കുന്നവയാണ്.
ഇത് നാണയത്തിന്റ ഒരു വശം, മറുവശത്താകട്ടെ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് ദൈന്യതയുടെ ആള്‍രൂപങ്ങളായി മാറുന്ന വൃദ്ധരുടെ കരളലിയിക്കുന്ന കദനകഥകള്‍. ഉറുമ്പരിച്ച് മരണം കാത്തുകിടക്കുന്ന വാര്‍ദ്ധക്യങ്ങള്‍. അവമതിയുടെയും അവഗണനയുടെയും നേര്കാഴ്ചകളായി വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍. സാമ്പത്തിക ഞെരുക്കങ്ങളാല്‍ ആത്മഹത്യയിലഭയം തേടുന്ന പ്രായമുള്ളവര്‍. ഉടുതുണിക്ക് മറുതുണിയില്ലാതെ നഗരവീഥികളിലലയുന്ന ചകിത വാര്‍ദ്ധക്യങ്ങള്‍. പെരുകുന്ന അഗതി-വൃദ്ധമന്ദിരങ്ങള്‍. മാറാരോഗങ്ങളാല്‍ പൊറുതിമുട്ടി അവശതകളുടെ മാറാപ്പുകളും പേറി സനാഥരെങ്കിലും അനാഥാവസ്ഥയിലെത്തിയവര്. പുതിയ തലമുറയോട് സമരസപ്പെട്ടുപോകാനാകാതെ പഴമയുടെയും പാരമ്പര്യത്തിന്റെയും ഇരുള്‍പടര്‍ന്ന ഇടനാഴികകളില്‍ വീര്‍പ്പുമുട്ടുന്ന ‘കിഴവന്മാ’രുടെ മറ്റൊരു സമൂഹം.
ആരാണ് വൃദ്ധര്‍ എന്ന ചോദ്യത്തിനുത്തരം അത് നിങ്ങള്‍ ആരോട് ഈ ചോദ്യം ചോദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും പുതിയ സാഹചര്യത്തില്‍ അറുപതാണ്ട് പിന്നിട്ടവരെ നാം വൃദ്ധരുടെ ഗണത്തില്‍പ്പെടുത്തുന്നു. റിട്ടയര്‍മെന്റിന്റെ തുടക്കം വാര്‍ദ്ധക്യത്തിന്റെ ആരംഭമായി കാണുന്നവരുമുണ്ട്.
വാര്‍ദ്ധക്യകാലം സാമൂഹികമായ ഒറ്റപ്പെടല്‍ നേരിടുന്നു. അതോടൊപ്പം തന്നെ ചിലപ്പോഴുണ്ടാകുന്ന ജീവിത പങ്കാളിയുടെ വിയോഗം, ശാരീരികക്ഷമത കുറയല്‍, ആരോഗ്യപ്രശ്നങ്ങള്‍, ലൈംഗികതയോടുള്ള സമീപനം എന്നിവയൊക്കെ വാര്‍ദ്ധക്യ പ്രശ്നങ്ങളായി മാറുന്നു.
വിഖ്യാത എഴുത്തുകാരനായ ഗബ്രിയേല്‍ മാര്‍ക്വിസ് ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ എന്ന പ്രശസ്ത നോവലിലെ ഒരു കഥാപാത്രത്തെക്കൊണ്ട് സന്തുഷ്ടകരമായ ഒരു വാര്‍ദ്ധക്യത്തിന്റെ ലക്ഷണം, ഏകാന്തതയുമായി അതിന് സമരസപ്പെട്ടുപോകാന്‍ സാധിക്കുകയെന്നതാണെന്ന് പറയിപ്പിക്കുന്നുണ്ട്. ഏകാന്തതയാണ് വയോജനങ്ങളുട മുഖ്യപ്രശ്നം. പൊതുധാരയില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്ന വൃദ്ധരുടെ ആശങ്കകളാണ് അടിസ്ഥാന പ്രശ്നം.
ആരോഗ്യപ്രശ്നങ്ങള്‍ വാര്‍ദ്ധക്യത്തിന്റെ താളപ്പിഴകളെ കൂടുതല്‍ ദുസ്സഹമാക്കുന്നു. ജറിയാട്രിക് രംഗത്ത് നൂതന ചികിത്സാസംവിധാനങ്ങളുണ്ടെങ്കിലും മരണാസന്നരായവരാണ് വൃദ്ധരെന്നും അവര്‍ക്ക് ചെലവേറിയ ചികിത്സ എന്തിനെന്നുമുള്ള മനുഷ്യത്വരഹിതമായ കാഴ്ചപ്പാടുകളും നിലനില്‍ക്കുന്നുണ്ട്. കൂട്ടുകുടംബങ്ങളുടെ തിരോധാനം ഈ ചിന്തകളെ പ്രബലമാക്കുന്നുമുണ്ട്.
ജീവിതാസ്തമന കാലഘട്ടത്തിലെത്തുമ്പോള്‍ വേഗതയാര്‍ന്ന സാമൂഹ്യ സാഹചര്യങ്ങളിലെ രാജപാതകളിലേക്ക് ഓടിയെത്താന്‍ വയോജനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് വാര്‍ദ്ധക്യത്തെ ബാദ്ധ്യതയാക്കുന്നത്. കുറഞ്ഞുവരുന്ന കാഴ്ച-ശ്രവണപ്രശ്നങ്ങള്‍, പ്രതിരോധശക്തിയിലുള്ള കുറവ്, ഓര്‍മ്മശക്തി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടുപോകുന്നത് അസ്ഥിസംബന്ധമായ അസുഖങ്ങള്‍, മന്ദീകരിച്ച ആന്തരികാവയവങ്ങളുടെ പ്രശ്നങ്ങള്‍ ഒക്കെ തന്നെയും തങ്ങളെ ഇനി ഒന്നിനും കൊള്ളുകയില്ലെന്ന വിശ്വാസത്തിലെത്തിക്കുവാന് വൃദ്ധരെ പര്യാപ്തമാക്കുന്നുണ്ട്.
അതിജീവനത്തിന്റെ അകംപൊരുള്‍ മുഖ്യമായും ആശ്രയിക്കുന്നത് ഒരുവന്റെ ജീവിത വീക്ഷണമാണ്. ‘ഞാന്‍ പ്രായമായി. ഇനിയെന്നെ ഒന്നിനും കൊള്ളുകയില്ലെന്ന’ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. ശരീരത്തിന് പ്രായമാകുന്നുണ്ടെങ്കിലും മനസ്സിനെ ആ പ്രായം ഏശുന്നില്ലെന്ന് ആദ്യം മനസ്സിലാക്കണം. വിശ്വസാഹിത്യകാരനായ ഒസ്കാര്‍ വൈല്‍ഡിന്റെ അതീവ ഹൃദ്യമായ ഒരു ഉദ്ധരണിയുണ്ട്.
The tragedy of old age is not that one is old, but one is young! ഈ യുവത്വം മനസ്സിന്റേതാണ്. അത് നിലനിര്‍ത്തുക എന്നതാണ് മുഖ്യമായ കാര്യം.
റിട്ടയര്‍മെന്റ് ജീവിതത്തെ ജീവിതത്തില്‍ നിന്നുള്ള റിട്ടയര്‍മെന്റായി കണക്കാക്കേണ്ടതില്ല. സര്‍ഗ്ഗാത്മകവും സാമൂഹ്യവുമായ കൂട്ടായ്മകളില്‍ വൃദ്ധര്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തണം. പക്വമാകുന്ന ഈ അവസരത്തിലുള്ള അറിവുകള്‍ ജീവിതത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്നതും പ്രായോഗികവും ദീര്ഘവീക്ഷണങ്ങളോടുകൂടിയുള്ളതുമായിരിക്കും. ഈ അറിവുകളെ പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കണം. തീര്‍ച്ചയായും അറിവുള്ളവരെ ഏത് ജനറേഷന് ഗ്യാപ്പില്പ്പെട്ടവരായാലും അംഗീകരിക്കുക തന്നെ ചെയ്യും.
യുവാക്കളെ ഉപദേശങ്ങളാല്‍ പൊറുതിമുട്ടിക്കുന്നതിനു പകരം അവരുമായുള്ള സൗഹൃദകൂട്ടായ്മകള്‍ സജീവമാക്കണം. വരും തലമുറയ്ക്ക് വൃദ്ധര്‍ ഒരു stumbling block ആകാതെ supporting bricks ആയി മാറണം.
പ്രായാധിക്യം കൊണ്ടുള്ള ശാരീരിക വിഷമതകളെക്കുറിച്ചോര്ത്ത് അമിതമായി ഉല്ക്കണ്ഠപ്പെടാതിരിക്കാം. ജീവിത പങ്കാളി പൊടുന്നനെ മരിച്ചുപോകുന്നത് ഹൃദയഭേദകം തന്നെ. എന്നാലും അത്തരം സാഹചര്യങ്ങളെ ധീരമായി നേരിടുക. മുറതെറ്റാതെയുള്ള ലഘുവ്യായാമങ്ങള്‍, പ്രത്യേകിച്ചും നടത്തം മുതലായവ ഒരിക്കലും മുടക്കാതിരിക്കുക. കൃത്യമായി നടത്തേണ്ടുന്ന ആരോഗ്യ പരിശോധനകള്‍ യഥാസമയം കൃത്യമായി നടത്തിയിരിക്കണം.
എഴുത്തിലും വായനയിലും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഉചിതമായ സമയമാണത്. മറ്റു കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും വാര്‍ദ്ധക്യം തടസ്സമല്ല. ചെറുപ്പക്കാരുടെ ആരാധനാപാത്രമായി ഇന്നും നിലനില്‍ക്കുന്ന അമിതാഭ് ബച്ചന് ഇതിന് നല്ലൊരു ഉദാഹരണമാണ്. വൃദ്ധരുടെ സക്രിയവും സജീവവുമായ കൂട്ടായ്മകളിലൂടെ സമൂഹം അവരില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്നും തിരിച്ച് സമൂഹത്തിനായി അവര്‍ക്കെന്തു സംഭാവന ചെയ്യാന്‍ സാധിക്കുമെന്നുള്ള ഗുണാത്മക ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിടാന്‍ സാധിക്കും.
അനുതാപത്തോടെ തങ്ങള്‍ ഏറ്റെടുക്കേണ്ടുന്ന ഒരു സ്നേഹബാധ്യതയാണ് വാര്‍ദ്ധക്യമെന്ന് പുതിയ തലമുറ മനസ്സിലാക്കുമെന്നും അതുവഴി വരണ്ടുണങ്ങിയ വാര്‍ദ്ധക്യത്തിന്റെ ചില്ലകളില്‍ കാലം സാന്ത്വനത്തിന്റെയും സന്തോഷത്തിന്റെയും വസന്തം വിടര്‍ത്തുമെന്നും നമുക്ക് പ്രത്യാശിക്കാം.
പി. ഹേമപാലന്‍ (ഒയിസ്ക ഇന്റര്‍നാഷണല്‍, സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: