1998 ല്‍ ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു സാമ്പത്തിക തകര്‍ച്ച. 2008 ല്‍ അത് അമേരിക്കയിലായി. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക കുഴപ്പങ്ങളുടെ പിടിയിലാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ദൃശ്യമാകുന്നത് വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പുകളാണ്. ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന തിരുത്തല്‍ മാര്‍ഗ്ഗങ്ങള്‍ സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഫ്രൈഡ്മാന്, ജോസഫ് സ്റ്റിഗിലിറ്റ്സ് തുടങ്ങിയ സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുതലാളിത്താധിഷ്ഠിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. രഘുറാംരാജനും മുതലാളിത്തത്തെ മുതലാളിമാരില്‍നിന്നും രക്ഷിക്കൂ എന്ന പേരില്‍ ഒരു ഗ്രന്ഥം 2004 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. രഘുരാം ജി.രാജന് ലോകബാങ്കിന്റെയും ഉപദേശകനായിരുന്നു എന്നോര്‍ക്കുക.
നിയന്ത്രണമില്ലാത്ത ഉദാരീകൃത സാമ്പത്തിക സംവിധാനം രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ പാടേ തകര്‍ത്തുകളയും എന്ന് യൂറോപ്യന്‍ രാജ്യമായ സൈപ്രസ്സിലുണ്ടായ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നു. ബാങ്ക് നിക്ഷേപങ്ങളില്‍ പകുതി പിടിച്ചുവെയ്ക്കുക, ബാങ്ക് നിക്ഷേപം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, കാഷ് ചെക്കുകള്‍ നിരോധിക്കുക, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിരോധിക്കുക തുടങ്ങിയ നടപടിക്രമങ്ങള്‍ അവിടെ ഭരണകൂടത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ത്തുകളഞ്ഞു.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കണം എന്നാണ് ഇന്ത്യയില്‍ പരിഷ്കരണവാദികളുടെ മുഖ്യ ആവശ്യം. ഇത് ജനങ്ങളെ തങ്ങളുടെ ക്ലേശിച്ചുണ്ടാക്കിയ സമ്പാദ്യം ഓഹരികമ്പോളത്തില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതരാക്കും. 2001 ല്‍ അമേരിക്ക നിക്ഷേപത്തിനുള്ള പലിശ ഒരു ശതമാനമാക്കി കുറവ് ചെയ്തിരുന്നു. ലോകത്ത് ഏറ്റവുമധികം നിക്ഷേപമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏതു പ്രതിസന്ധിയിലും ഇന്ത്യ പിടിച്ചുനിന്നത് ഇന്ത്യയിലെ ജനങ്ങളുടെ വ്യക്തിഗത സമ്പാദ്യത്തിന്റെ ബലത്തിലാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ വ്യക്തിഗത സമ്പാദ്യത്തില്‍ ആറ് ശതമാനം ഇടിവ് വന്നിരിക്കുകയാണ്.
ഇന്ത്യ കടക്കെണിയിലേക്ക് നീങ്ങുകയാണ്. യുപിഎ അധികാരത്തില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നരമടങ്ങാണ് ഇപ്പോള്‍ വിദേശകടം. ഇപ്പോള്‍ അത് 22 ലക്ഷം കോടി രൂപയാണ്. രൂപയുടെ വിലയിടിവ് ഈ തുകയെ വീണ്ടും വര്‍ധിപ്പിക്കും. ഇതില്‍ 40 ശതമാനം ഇന്ത്യന്‍ കുത്തകകള്‍ കുറഞ്ഞ പലിശയ്ക്ക് വിദേശത്തുനിന്നും എടുത്ത കടമാണെന്നും മനസ്സിലാക്കുക. എന്‍ഡിഎ ഭരണം അവസാനിക്കുമ്പോള്‍ വിദേശ കടത്തിന്റെ 160 ശതമാനം വിദേശനാണ്യം ഇന്ത്യയില്‍ ഉണ്ടായിരുന്നു. എങ്കില്‍ 2013 ല്‍ വിദേശകടത്തിന്റെ 74ശതമാനം വിദേശനാണ്യം മാത്രമേ ഇന്ത്യയില്‍ ഉള്ളൂ എന്നത് ആശങ്കയുണര്‍ത്തുന്ന വസ്തുതയാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വര്‍ധനവ് ആണ്. എല്ലാ സാമ്പത്തിക വ്യാധികള്‍ക്കും ഒറ്റമൂലിയായി നേരിട്ടുള്ള വിദേശനിക്ഷേപം നിര്‍ദ്ദേശിക്കപ്പെടുകയാണ്. പ്രമുഖമായ 28 ബഹുരാഷ്ട്ര കുത്തകകമ്പനികളുടെ ഇടപാടുകള്‍ പഠിച്ചതില്‍നിന്നും ഇന്ത്യയില്‍ വന്ന വിദേശ നിക്ഷേപത്തിന്റെ എട്ട് മടങ്ങാണ് ഇന്ത്യയില്‍നിന്നും പുറത്തേയ്ക്ക് പ്രവഹിച്ചത് എന്ന് ബോധ്യമാകുകയുണ്ടായി. 2013 ജൂലായില്‍ നേരിട്ടുള്ള വിദേശനിക്ഷേപമായി ഇന്ത്യന്‍ ഓഹരി കമ്പോളത്തില്‍ എത്തിയത്. 13.4 കോടി ഡോളറായിരുന്നു എങ്കില്‍ വിദേശനിക്ഷേപം ഓഹരി കമ്പോളത്തില്‍ നിന്നും പിന്‍വലിച്ചത് 180 കോടി ഡോളറായിരുന്നു. മൂലധന നിക്ഷേപം സാധാരണയായി ഒരു പ്രാവശ്യമെ ഉണ്ടാവാറുള്ളൂ. എന്നാല്‍ ലാഭവിഹിതമായും മറ്റും പുറത്തേക്ക് പ്രതിവര്‍ഷം വലിയ തുക കൊണ്ടുപോകും. ഹ്രസ്വകാലത്തേയ്ക്കുളള വിദേശികളുടെ നിക്ഷേപം ഏതു സമയത്തും പുറത്തേയ്ക്ക് പോകുന്നവയുമാണ്. ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുള്ള വിദേശകമ്പനികള്‍ ലാഭമായും ലാഭവിഹിതമായും സാങ്കേതിക സഹായത്തിനുള്ള പ്രതിഫലം എന്ന പേരിലും ഇന്‍ഷ്വറന്‍സ്, ഫ്രൈറ്റ് ചാര്‍ജ്ജസ് തുടങ്ങിയ പേരുകളിലും മറ്റ് വിവിധ പേരുകളിലും വളരെയധികം പണം വിദേശത്തേയ്ക്ക് തിരിച്ചുകൊണ്ടുപോകുന്നുണ്ട്. മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള കുത്തൊഴുക്കാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് മുഖ്യകാരണം. എന്നിട്ടും നേരിട്ടുള്ള വിദേശ നിക്ഷേപം ബഹുബ്രാന്റ് ചില്ലറ വില്‍പനമേഖല, ചായത്തോട്ടങ്ങള്‍, മരുന്ന് നിര്‍മാണം തുടങ്ങിയ 13 മേഖലകളില്‍ കൂടി വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര ശക്തികള്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. തൊഴില്‍ നിയമങ്ങള്‍ ഉടമകള്‍ക്കനുകൂലമായി മാറ്റിയെഴുതിക്കാനുള്ള സമ്മര്‍ദ്ദവും നടന്നുവരുന്നു.
ഉന്നത തലത്തിലെ അഴിമതിയും പൊതുഖജനാവിനെ തകര്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. 2004 മുതല്‍ 2009 വരെ ക്രമവിരുദ്ധമായി കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതില്‍ കൂടി പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയുണ്ടായല്ലോ. രാജ്യത്തിന് അകത്തും പുറത്തും കുമിഞ്ഞുകൂടിയിരിക്കുന്ന കരിമ്പണവും പൊതുഖജനാവിന് വലിയ നഷ്ടമാണ് വരുത്തുന്നത്.
2006-2007 ല്‍ 9.4 ശതമാനമായിരുന്ന വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2013 ല്‍ അഞ്ച് ശതമാനത്തില്‍ താഴെയായി. വ്യവസായ ഉല്പാദനമേഖലയിലെ വളര്‍ച്ചാനിരക്ക് ഏറ്റവും കുറഞ്ഞിരിക്കുന്നു. ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ രോഗാതുരമാണ്. ഇറക്കുമതി തീരുവ കുറച്ചതുമൂലം ചെറുകിട വ്യവസായങ്ങള്‍ പിടിച്ചുനില്ക്കാന് കഴിയാതെ അടച്ചുപൂട്ടുകയാണ്. ശാസ്ത്രസാങ്കേതിക മേഖലയില്‍ കാര്യമായ യാതൊരു ഗവേഷണപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടക്കുന്നില്ല.
1992 ല്‍ ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ധനകാര്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടത് സാമ്പത്തിക പരിഷ്കരണം തൊഴിലവസരങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കും എന്നായിരുന്നു. എന്നാല്‍ ഒരു ദശാബ്ദക്കാലം കൊണ്ടുതന്നെ ഇന്ത്യയുടെ വളര്‍ച്ച തൊഴില്‍ നല്‍കാത്ത വളര്‍ച്ചയാണ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുദ്ര കുത്തി. 2000 മുതല്‍ 2005 വരെ 60 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായി എങ്കില്‍ 2005 മുതല്‍ 2010 വരെ 2 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ മാത്രമാണ് അധികമായി സൃഷ്ടിക്കപ്പെട്ടത്. സ്ഥിരം തൊഴില്‍ കുറയുകയും താല്കാലിക തൊഴില്‍ 129.7 ദശലക്ഷത്തില്‍നിന്നും 151.3 ദശലക്ഷമായി വര്‍ധിക്കുകയും ചെയ്തു. കൃഷി, ചെറുകിട വ്യവസായം, തോട്ടം വ്യവസായം, ചില്ലറ വില്പന തുടങ്ങിയ മേഖലകളെ സര്‍ക്കാര്‍ പാടെ അവഗണിച്ചതുമൂലമാണ് ഈ സ്ഥിതിവിശേഷം സംജാതമായത്.
കൃഷിയാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല്. 50 ശതമാനം ജനങ്ങള്‍ക്ക് തൊഴിലും 50 ശതമാനം കയറ്റുമതിയും കൃഷിയെ ആശ്രയിച്ചാണിരിക്കുന്നത്. കൃഷി ജനങ്ങളുടെ ജീവിതരീതിയാണ്. എന്നാല്‍ കൃഷി ഇന്ത്യയില്‍ നഷ്ടക്കണക്കുകള്‍ മാത്രമുള്ള ഒന്നായി മാറി. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ അങ്ങനെയല്ല. കര്‍ഷക ആത്മഹത്യകളുടെ നാടായി ഇന്ത്യ മാറി. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുമ്പോഴും ഉല്പന്നത്തിന് ന്യായവില ലഭിക്കാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന വിചിത്രമായ അവസ്ഥയും ഇന്ത്യയിലുണ്ടായി.
താരതമ്യേന വിലക്കുറവുള്ള സാധനങ്ങള്‍ ലഭ്യമായ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ വിലവര്‍ധനവ് കൊണ്ട് പൊറുതിമുട്ടുകയാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അവകാശം ഘട്ടംഘട്ടമായി കയ്യൊഴിഞ്ഞുകൊണ്ട് ഇവയുടെ വില നിര്‍ണയാവകാശം കമ്പോള ശക്തികള്‍ക്ക് സര്‍ക്കാര്‍ തീറെഴുതി നല്കി കഴിഞ്ഞിരിക്കുന്നു. എണ്ണവില വര്‍ധന എല്ലാ സാധനങ്ങളുടെയും വില വര്‍ധനവിന് കാരണമായി. ഒരു വര്‍ഷത്തില്‍ ഒന്‍പത് തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്.
ഔഷധവിലയും വര്‍ധിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദം നടന്നുകൊണ്ടിരിക്കുകയാണ്. ബഹുരാഷ്ട്ര കുത്തക കമ്പനിയായ നോവാര്‍ട്ടീസ് ഗ്ലിവീക്ക് എന്ന മരുന്ന് പ്രതിമാസം 1,20,000 രൂപയ്ക്ക് വില്ക്കുമ്പോള് ഇന്ത്യയില്‍ കമ്പനികള്‍ 5000 രൂപ മുതല്‍ 9000 രൂപ വരെയാണ് ഈ മരുന്നിന് ഈടാക്കുന്നത്. ഇതിനെതിരെ നൊവാര്‍ട്ടീസ് സുപ്രീംകോടതിയെ സമീപിച്ചത് ജനവിരുദ്ധമായ ഇന്ത്യയിലെ പേറ്റന്റ് നിയമത്തിന്റെ തണലിലാണ്. കര്‍ഷക വിരുദ്ധമായ വിത്തുബില്ലും, ജനവിരുദ്ധമായ പേറ്റന്റ് നിയമവും പാര്‍ലമെന്റില്‍ പാസ്സാക്കിയത് ഇടതുപക്ഷത്തിന്റെയും കൂടി പിന്തുണയോടുകൂടിയാണ് എന്നോര്‍ക്കുക.
സാമ്പത്തിക വികസനത്തിന്റെ മാര്‍ഗ്ഗം ആഗോളീകരണമല്ല സ്വദേശിയാണ് എന്ന് ബിഎംഎസ് വിശ്വസിക്കുന്നു. അതുകൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ സാമ്പത്തിക പരിഷ്കരണ നടപടികളും നിര്‍ത്തിവെയ്ക്കുക. രാജ്യത്തെ കൃഷി ഉല്‍പ്പാദന മേഖലകളെ ശക്തിപ്പെടുത്തുക മാത്രമാണ് ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഏക പരിഹാരം. പൊതുസമൂഹത്തിന്റെ ആവശ്യത്തിനുവേണ്ടി ചെലവുചെയ്യുന്നതും പാവപ്പെട്ടവരെ സബ്സിഡിയും മറ്റും നല്കി നിലനിര്‍ത്തുന്നതും വികസനത്തിന്റെ അവിഭാജ്യഘടകമാണ് എന്നംഗീകരിക്കുക. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് സാമൂഹ്യ നിയന്ത്രണം (സോഷ്യല്‍ ഓഡിറ്റ്) അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. പാവപ്പെട്ടവന്റെയും കര്ഷകന്റേയും തൊഴിലാളികളുടേയും താല്പര്യത്തിന് വിരുദ്ധമായ സാമ്പത്തിക പരിഷ്കരണ പരിപാടികളെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുക. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം പുനഃസ്ഥാപിക്കുക.
അഡ്വ. സി. കെ. സജിനാരായണന്‍
(ഒറീസയിലെ ഭുവനേശ്വറില്‍ 2013 ആഗസ്റ്റില്‍ നടന്ന ബിഎംഎസ് ദേശീയപ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ അധ്യക്ഷനായ ലേഖകന്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിന്റെ രണ്ടാം ഭാഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: